Showing posts with label ശ്രീപദ്മനാഭൻ. Show all posts
Showing posts with label ശ്രീപദ്മനാഭൻ. Show all posts

Saturday, 10 September 2011

പൌരന്മാരായി വളരാത്ത പ്രജകള്‍ കൊച്ചിയിലും

തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂഴ്ത്തിവച്ചിട്ടുള്ള സമ്പത്ത് 'രാജ'കുടുംബാംഗങ്ങള്‍ തന്നെ കവരുന്നു എന്ന ആരോപണം ഉയരുകയും പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ തന്നെ അതേറ്റു പിടിക്കുകയും ചെയ്തതോടെ പ്രതിക്കൂട്ടിലായ കവടിയാര്‍ കൊട്ടാരത്തിലെ ഇപ്പോഴത്തെ കാരണവരെ ഇതാ കൊച്ചിയിലേക്കും 'പൌരന്മാരായി വളരാത്ത പ്രജ'കള്‍ എഴുന്നള്ളിച്ചുകൊണ്ടുവരുന്നു.  മാതൃഭൂമി പത്രത്തിന്റെ നഗരം സപ്ലിമെന്റില്‍ ഇന്നലെ(2011 സെപ്റ്റംബര്‍ 9 വെള്ളി) വന്ന ഫുള്‍പേജ് പരസ്യം ആണ് ഇക്കാര്യം നമ്മളെ അറിയിക്കുന്നത്. പരസ്യത്തിന്റെ പ്രസക്തഭാഗം ഇതാ:


രാജവാഴ്ച്ച അവസാനിച്ചു ജനാധിപത്യം വന്നിട്ട് അരനൂറ്റാണ്ടിലേറെയായിട്ടും തിരോന്തരത്തെ പ്രജകള്‍ക്ക് കവടിയാര്‍ കൊട്ടാരത്തിലെ കാരണവന്മാര്‍  ഇപ്പോഴും മഹാരാജന്മാരും പൊന്നുതമ്പുരാക്കന്മാരുമാണ്.  ഇപ്പോഴത്തെ ഈ നിലവറ തുറക്കല്‍ സംഭവങ്ങളോടെ അക്കാര്യം ഒന്നുകൂടി സ്പഷ്ടമായി. ഇപ്പോളിതാ കൊച്ചിയിലെ ശൂദ്രന്മാര്‍ക്കും അവര്‍ ഹിസ് ഹൈനസും മഹാരാജാവും ആയി മാറിയിരിക്കുന്നു. .പരസ്യത്തിലെ ഈ ഫോട്ടോ കൂടി നോക്കൂ:

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ അടിച്ചുമാറ്റിയതിനെ സംബന്ധിച്ച്  സെപ്റ്റംബര്‍ 7 ലെ കേരളകൌമുദി പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടു കൂടി ഇതൊന്നിച്ചു വായിക്കുന്നത് പൌരന്മാര്‍ക്കു (പ്രജകള്‍ക്കല്ല) തിരിച്ചറിവുണ്ടാക്കും.( വിഎസ്സിന്റെ പ്രസംഗത്തിലെ ഒരു ഭാഗം റിപ്പോര്ട്ടു ചെയ്യാതെ പദ്മനാഭദാസ്യം കാണിച്ച കേരളകൌമുദിക്ക് ഇപ്പോള്‍ ഒരു മാറ്റം വന്നോ എന്നു സംശയമുണ്ട്.)

Thursday, 8 September 2011

സവര്‍ണതൃഷ്ണയുടെ മഹാവ്യാധി

ശ്രീപത്മനാഭക്ഷേത്രത്തിനുള്ളില്‍-ശ്രീകോവിലിലാണെങ്കിലും-ഒരു ‘കൊലപാതകം’നടന്നാല്‍ ക്ഷേത്രാചാരനിയമങ്ങളനുസരിച്ചായിരിക്കുമോ അതു കൈകാര്യം ചെയ്യപ്പെടുക? അത്തരമൊരു സന്ദര്‍ഭത്തില്‍ ക്ഷേത്രവിശ്വാസാചാരങ്ങള്‍ പിന്‍വാങ്ങുകയും ശ്രീകോവിലിനുള്ളിലേക്ക് മതേതര ഭരണകൂടത്തിന്റെ പൊലീസും നിയമവും പ്രവേശിക്കുകയും ചെയ്യും. വിശ്വാസത്തിന്റെ ഏതു സ്വകാര്യതയിലേക്കും കടന്നുകയറാനുള്ള അധികാരമാണ് ആധുനിക നിയമവ്യവസ്ഥയുടെ സവിശേഷത. നാമിന്നു ജീവിക്കുന്നത് ‘വിശ്വാസത്തിനു വിധേയമായ നിയമ’ത്തിന്‍ കീഴിലല്ല, മറിച്ച് ‘നിയമത്തിനു വിധേയമായ വിശ്വാസ’ത്തിനു കീഴിലാണെന്ന് ഇതു വ്യക്തമാക്കുന്നു. വിശ്വാസത്തിന്റെ പരമ്പരാഗത സ്വയം നിര്‍ണയാവകാശത്തെ നിയന്ത്രിതമാക്കിക്കൊണ്ടാണ് ആധുനിക ജനാധിപത്യം നിലവില്‍വന്നത്. നിയമബാഹ്യമെന്നു കരുതിപ്പോന്ന മത-വിശ്വാസ സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിക്കാന്‍ ഭരണഘടനാ ഭേദഗതികളും സുപ്രീംകോടതി വിധികളും നമ്മെ നിര്‍ബന്ധിതമാക്കുന്നു എന്നത് സമകാലികാനുഭവമാണ്. മറുവശത്താകട്ടെ, ഒരു മതത്തിന്റെയും നിയമസംഹിതകള്‍ക്ക് ജനാധിപത്യ നിയമവ്യവസ്ഥക്കുമേല്‍ നിയാമകത്വം നേടാന്‍ കഴിയുന്നുമില്ല. നിയമവ്യവസ്ഥയുടെ ഈ സാര്‍വത്രികതയും അധികാരവുമാണ് ജനാധിപത്യത്തെയും പൗരത്വത്തെയും സാധ്യമാക്കുന്നതും നിര്‍വചിക്കുന്നതും. നിലനില്‍ക്കുന്ന നിയമവ്യവസ്ഥക്കു വിധേയമായി തന്റെ വിശ്വാസത്തെ നിയന്ത്രിക്കാന്‍ ഏതു വിശ്വാസിയും ബാധ്യസ്ഥനാണ്. ഈ ബാധ്യത വിശ്വാസപരമല്ല മറിച്ച്, നിയമപരമാണെന്ന വസ്തുത വിസ്മരിക്കരുത്. സമകാലിക ലോകത്ത് ജീവിക്കുന്ന ഏതു വ്യക്തിയുടെയും വിശ്വാസം, പൗരന്റെ (നിയമാനുസൃത വിശ്വാസം മാത്രമാണെന്നര്‍ഥം.)

നിയമവ്യവസ്ഥക്ക് അനുസൃതമല്ലാതാകുമ്പോള്‍, വിശ്വാസം ‘കുറ്റകൃത്യവും’ വിശ്വാസി ‘കുറ്റവാളി’യുമാകുന്നു. അതുകൊണ്ടാണ്, കറകളഞ്ഞ വിശ്വാസിയും ഭക്തനുമായിരുന്ന ടി.പി. സുന്ദരരാജനു സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നത്. ശ്രീപത്മനാഭന്റെ ‘അധീശത്വ’ത്തെ തത്ത്വത്തില്‍ അംഗീകരിച്ചാദരിച്ചുപോന്ന സുന്ദരരാജനിലെ പരമ്പരാഗതഭക്തനു പക്ഷേ, ക്ഷേത്രസമ്പത്തിനു മേല്‍ സുപ്രീംകോടതിക്കുള്ള വിശ്വാസേതരമായ അധികാരം പ്രായോഗിക തലത്തില്‍ അംഗീകരിക്കേണ്ടിവന്നു. ശ്രീപത്മനാഭക്ഷേത്രത്തിന്റെ അധികാര പരിധിയെ നിര്‍ണയിക്കുന്നതു വിശ്വാസമല്ല മറിച്ച്, നിയമമാണെന്നാണ് ഇതു തെളിയിക്കുന്നത്. അതിനാല്‍, സമകാലികമായ ജനാധിപത്യ-നിയമവ്യവസ്ഥയുടെ മാനദണ്ഡങ്ങളിലൂടെയും സംവര്‍ഗങ്ങളിലൂടെയും മാത്രമേ യഥാര്‍ഥ പൗരജനങ്ങള്‍ക്ക് ക്ഷേത്രത്തിലെ നിധിയെക്കുറിച്ചു ചിന്തിക്കാനോ ചര്‍ച്ചചെയ്യാനോ സാധിക്കൂ.

ജനാധിപത്യം മത-രാജവാഴ്ചയുടെ തുടര്‍ച്ചയല്ല. അതിന്റെ നിഷേധവും അതില്‍നിന്നുള്ള വിപ്ളവകരമായ വിച്ഛേദവുമാണ്. ജനാധിപത്യം എന്നത് ബാഹ്യമായ രാഷ്ട്രീയ-നിയമചട്ടക്കൂടു മാത്രമല്ല, ഒരു മൂല്യവ്യവസ്ഥ കൂടിയാണ്. വൈയക്തികവും സാമൂഹികവുമായ അസ്തിത്വത്തെ നിര്‍ണയിക്കുന്ന സര്‍വസ്പര്‍ശിയായ ജീവിത മൂല്യമണ്ഡലവും മനുഷ്യാസ്തിത്വത്തിന്റെ ആധുനിക രൂപവുമാണ് ജനാധിപത്യം. ജനാധിപത്യത്തെ ഭവശാസ്ത്രപരമായി (ontological) സമീപിക്കുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് തന്റെ സ്വത്വത്തെ പുനര്‍നിര്‍വചിക്കാനും പുനഃസൃഷ്ടിക്കാനും കഴിയൂ. തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താനുള്ള സംവിധാനം മാത്രമായി ജനാധിപത്യത്തെ കാണുന്നവര്‍, തങ്ങളുടെ സ്വത്വത്തെ ഭൂതകാലത്തില്‍നിന്നു വിടര്‍ത്താന്‍ വിസമ്മതിക്കുകയും ‘പ്രജാസ്വത്വ’ത്തിന്റെ അധമാവസ്ഥയിലേക്ക് അധഃപതിക്കുകയും ചെയ്യുന്നു. സ്വതന്ത്രമായി അഭിപ്രായം പറയാനും എഴുതാനുമുള്ള ബാഹ്യ ജനാധിപത്യാവകാശങ്ങള്‍ വിനിയോഗിക്കുമ്പോള്‍ത്തന്നെ ഒരാള്‍ക്ക്, സ്വത്വപരമായി ‘പ്രജ’യായി നിലനില്‍ക്കാന്‍ കഴിയും. ‘പ്രജാസ്വത്വ’ത്തില്‍നിന്നു സ്വയം വിച്ഛേദിക്കാത്ത വ്യക്തി ഭവശാസ്ത്രപരമായി നോക്കുമ്പോള്‍, ‘സാമൂഹികമൃത്യു’ സംഭവിച്ച വ്യക്തിയാണ്. ഇവര്‍ ജൈവശാസ്ത്രപരമായി വ്യക്തിശരീരം വഹിക്കുന്നുവെങ്കിലും ഭവശാസ്ത്രപരമായി ‘വ്യക്തിത്വ’ ശൂന്യരാണ്. ‘വ്യക്തിത്വം’ എന്നത് ജൈവശരീരത്തിന്റെ ഒരു സഹജ ഭാവമല്ല. ആധുനികവും ബോധപൂര്‍വവുമായ സാംസ്കാരിക പരിണാമ പ്രക്രിയകളിലൂടെ സ്വയം നിര്‍മിച്ചെടുക്കുന്ന മൂല്യ-ഭാവുകത്വ ബോധമാണു വ്യക്തിത്വം. ഈ ‘മൂല്യ-ഭാവുകത്വ’ത്തിന്റെ അഭാവം ഒരാളെ ശരീരമാത്ര പ്രജയായി ജീവിക്കാന്‍ അനുവദിക്കുന്നു. വ്യക്തിത്വശൂന്യമായ ശരീരത്തിന്റെ ആധുനികപൂര്‍വ ജൈവബോധത്തെയാണു ‘പ്രജാസ്വത്വ’മെന്നു നിര്‍വചിക്കുന്നത്. സമകാലികതയില്‍ ജീവിക്കുകയും സമകാലികതയുടെ നിയമ-രാഷ്ട്രീയസൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുമ്പോഴും ഇത്തരമാളുകളുടെ ചിന്താഭാവുകത്വങ്ങളെ ഭരിക്കുന്നത് പ്രജാസ്വത്വത്തിന്റെ മൂല്യബോധമാണ്. കേരളീയാധുനികതയുടെ ദുരന്തവും വൈപരീത്യവുമാണിത്.

സുപ്രീംകോടതി നിയമിച്ച സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ രഹസ്യ അറകള്‍ തുറന്നപ്പോള്‍ പുറത്തുവന്നത് തിരുവിതാംകൂര്‍ രാജവംശത്തിന്റെ സവിശേഷമായ ‘പൂഴ് ത്തിവെക്കല്‍ പാരമ്പര്യ’മാണ്. ലോകത്തിലെ മറ്റൊരു രാജ്യത്തിലും നിലവിലില്ലാതിരുന്ന ക്രൂരവും മനുഷ്യത്വരഹിതവുമായ അസംഖ്യം നികുതികളിലൂടെ സമാഹരിച്ച വരുമാനത്തിന്റെ സിംഹഭാഗവും രാജ്യപുരോഗതിക്കു വിനിയോഗിക്കുന്നതിനു പകരം ശ്രീപത്മനാഭനു കാണിക്കയായി സമര്‍പ്പിക്കുന്ന രീതിയാണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അവലംബിച്ചുപോന്നത്. ജനങ്ങളുടെ അധ്വാനഫലം ഇങ്ങനെ പത്മനാഭക്ഷേത്രത്തിന്‍െറ കല്ലറകളില്‍ ശേഖരിച്ചുവെക്കുകയെന്നത് ‘രാജകീയപൂഴ്ത്തിവെപ്പ്’ അല്ലാതെ മറ്റൊന്നുമല്ല. ഈ സമ്പത്തിന്റെ കൃത്യമായ ഉറവിടം-അന്യരാജാക്കന്മാരുടെ സംഭാവനകള്‍, ഭക്തജനങ്ങളുടെ കാണിക്ക, തിരുവിതാംകൂര്‍ രാജവംശത്തിന്റെ കാണിക്ക-എന്താണെന്നു കണ്ടെത്തേണ്ടതാവശ്യമാണ്. ‘ഭക്തജനങ്ങളുടെ കാണിക്ക’യെന്ന വിഭാഗം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്‍പ് ഈ ക്ഷേത്രത്തിലെ ‘ഭക്തജനങ്ങള്‍’ ആരൊക്കെയായിരുന്നു? തിരുവിതാംകൂര്‍ ജനസംഖ്യയിലെ ഭൂരിപക്ഷമായിരുന്ന അവര്‍ണവിഭാഗങ്ങള്‍ എന്തായാലും ഇവിടെ കാണിക്ക നല്‍കിയിരുന്നില്ലെന്നതിനു പുതിയ തെളിവുകള്‍ ആവശ്യമില്ലല്ലോ. സവര്‍ണരിലെ പ്രമുഖവിഭാഗമായ നായന്മാര്‍ ഈ ക്ഷേത്രത്തിലേക്ക് വമ്പിച്ച ‘കാണിക്ക’കള്‍ നല്‍കിയിരുന്നു എന്നതിനു തെളിവുകളില്ല. മാത്രവുമല്ല, ഇവിടത്തെ വിശേഷാനുഷ്ഠാനങ്ങളുടെ നാളുകളില്‍ നായന്മാരെപോലും ഒരു പരിധിവരെ അകറ്റി നിര്‍ത്തിയിരുന്നു എന്നതിന് സ്വാതിതിരുനാളിന്‍െറ കാലത്തെ മുറജപങ്ങള്‍ തെളിവാണ്. അന്ന് തിരുവനന്തപുരം ദിവാനായിരുന്ന രാമന്‍ മേനോന്‍ ശൂദ്രനായതിനാല്‍, മുറജപം ധര്‍മശാസ്ത്രവിധി പ്രകാരം നടത്താന്‍ കഴിയില്ലെന്നും അതിനാല്‍, മാധവരായരെ ആക്ടിങ് ദിവാനായി നിയമിക്കണമെന്നും റസിഡന്‍റായ കല്ലന്‍ സായിപ്പിനോട് സ്വാതിതിരുനാള്‍ ആവശ്യപ്പെട്ടിരുന്നു (ആര്‍.എന്‍. പണിക്കര്‍, ദ ഹിസ്റ്ററി ഓഫ് ട്രാവന്‍കൂര്‍, പുറം: 323-24). ക്ഷേത്രസംബന്ധമായ കായിക ജോലികള്‍ക്കും പാറാവിനുമല്ലാതെ നായന്മാര്‍ക്കു കാര്യമായ പങ്കാളിത്തമില്ലാതിരുന്ന ശ്രീപത്മനാഭ ക്ഷേത്രത്തിലേക്ക് അവര്‍ വ്യാപകമായി കാണിക്ക അര്‍പ്പിക്കുമെന്നു കരുതാനാവില്ല. പിന്നെ, ശ്രീപത്മനാഭന്റെ ഭക്തരായി അവശേഷിക്കുന്നത് തിരുവിതാംകൂര്‍ രാജകുടുംബവും ബ്രാഹ്മണരുമാണ്. എന്നാല്‍, ബ്രാഹ്മണര്‍ ‘ദാന’ങ്ങള്‍ സ്വീകരിക്കുകയല്ലാതെ നല്‍കാറില്ല. തിരുവിതാകൂര്‍ രാജവംശത്തിന്‍െറ ധാര്‍മിക പദവിതന്നെ ബ്രാഹ്മണദാനത്തിന്റെ സമൃദ്ധിയിലായിരുന്നു. പത്മനാഭക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളുടെയെല്ലാം മുഖ്യ ഇനം ബ്രാഹ്മണദാനമായിരുന്നു. ‘ഷോഡശദാനങ്ങള്‍’ മുതല്‍ ഊട്ടുപുരയെന്ന ‘ഭോജനദാനം’ വരെയുള്ള വിവിധ ദാനധര്‍മങ്ങളിലൂടെയാണ് തിരുവിതാംകൂര്‍ രാജവംശം സ്വയം സാധൂകരണം തേടിയിരുന്നത്. ബ്രിട്ടീഷധികാരത്തോടു പൂര്‍ണ വിധേയത്വം പുലര്‍ത്തിയിരുന്ന ഗൗരിലക്ഷ്മീഭായി 1811ല്‍ മണ്‍ട്രോക്കയച്ച ഒരു കത്ത് ഇതു വ്യക്തമാക്കുന്നു. തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ ബ്രാഹ്മണര്‍ക്ക് സൗജന്യ ഭോജനം നല്‍കുന്നതിനായി സ്ഥാപിച്ചിരുന്ന ‘ഊട്ടുപുര’കളുടെ ചെലവ് ഒരു പാഴ്ച്ചെലവാണെന്ന ആശയം ആദ്യമായുണ്ടാകുന്നതുതന്നെ ബ്രിട്ടീഷ് ആഗമനത്തോടെയാണ്. രാജ്യത്തിന്റെ ഖജനാവില്‍ വന്‍ ചോര്‍ച്ചയുണ്ടാക്കുന്ന ഇത്തരം അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണമെന്ന മദ്രാസ് ഗവര്‍ണരുടെ നിര്‍ദേശമാണ് മേല്‍പ്പറഞ്ഞ കത്തെഴുതാന്‍ ഗൗരിലക്ഷ്മീ ഭായിയെ പ്രേരിപ്പിച്ചത്. കത്തു നോക്കുക:

‘‘എന്റെ പ്രിയപ്പെട്ട സഹോദരന്‍ കേണല്‍ സാഹിബ്,


എന്റെ രാജ്യത്തിന്റെ പദവിയും ബഹുമതിയും ആചാരമര്യാദകളും താങ്കള്‍ക്ക് ശരിക്കും അറിയുന്നതാകക്കൊണ്ട് അതേപ്പറ്റി ഞാന്‍ വിവരിക്കേണ്ട ആവശ്യമില്ല. എന്റെ പൂര്‍വികര്‍ സ്ഥാപിച്ചിട്ടുള്ളതും നടത്തിപ്പോരുന്നതുമായ ധര്‍മസ്ഥാപനങ്ങളെയും എന്റെ പ്രജകളുടെ ക്ഷേമത്തിനാവശ്യമായ സംരക്ഷണ സംരംഭങ്ങളെയും അല്‍പ്പം പോലും മാറ്റംവരുത്താതെ മാമൂലനുസരിച്ച് തുടര്‍ന്നും നടത്തിപ്പോരണമെന്ന് ഞാന്‍ കേണലിനോട് അഭ്യര്‍ഥിക്കുകയാണ്. സേതുസ്നാനത്തിനു നിയോഗിച്ചിട്ടുള്ള ബ്രാഹ്മണര്‍ക്ക് ചെല്ലേണ്ട തുക അവര്‍ക്കു നല്‍കീട്ടില്ലെന്നുള്ള പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഉടനടി അതു നല്‍കണമെന്നകാര്യം ഞാന്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണല്ലോ... ഞാനും എന്റെ രാജ്യവും പ്രജകളും ധര്‍മസ്ഥാപനങ്ങളും എല്ലാം മാമൂല്‍പ്രകാരമുള്ള ആചാരമര്യാദകളനുസരിച്ച് തുടര്‍ന്നും  പുലരണം. ഇക്കാര്യത്തില്‍ താങ്കള്‍ ശ്രദ്ധിക്കുമെന്ന് എനിക്ക് പൂര്‍ണവിശ്വാസമുണ്ട്.
ഇടവം 19,986.
(ഒപ്പ്)
ലക്ഷ്മീഭായി

(പി. ശങ്കുണ്ണിമേനോന്‍, തിരുവിതാംകൂര്‍ ചരിത്രം, പുറം: 294)

ഈ കത്തിലെ ‘പ്രജ’, ‘ധര്‍മസ്ഥാപനം’ എന്നീ രണ്ടു പദങ്ങള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ‘പ്രജകളുടെ ക്ഷേമത്തിനാവശ്യമായ സംരക്ഷണ സംരംഭങ്ങള്‍’ എന്ന നിലക്കാണ് തിരുവിതാംകൂറിലുടനീളം ഊട്ടുപുരകള്‍, ഓത്തുട്ടുകള്‍, തണ്ണീര്‍പന്തലുകള്‍ എന്നിവ സ്ഥാപിച്ചിരുന്നത്. ഇവിടെ ‘പ്രജകള്‍’ എന്നതുകൊണ്ടര്‍ഥമാക്കിയിരുന്നതു ‘ബ്രാഹ്മണ’രെ ആയിരുന്നുവെന്നത് എടുത്തു പറയേണ്ടതാണ്. ‘ധര്‍മം’ എന്നത് ഈ ബ്രാഹ്മണര്‍ക്കുള്ള ദാന-സംരക്ഷണങ്ങളുമായിരുന്നു. തിരുവിതാംകൂറിലെ മഹാഭൂരിപക്ഷമായിരുന്ന ശൂദ്രര്‍, അധഃസ്ഥിതര്‍, മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍ എന്നീ ജനവിഭാഗങ്ങളുടെ സ്ഥാനമെന്തായിരുന്നു? ക്ഷേത്രങ്ങളിലെയും ബ്രാഹ്മണധര്‍മസ്ഥാപനങ്ങളിലെയും കായികജോലിക്കാരും പാറാവുകാരുമെന്നനിലയില്‍ ശൂദ്രര്‍ രാജഭരണത്തിന്റെ ഭാഗമായിരുന്നു എന്നത്  ഒരു വസ്തുതയാണ്. മറ്റുള്ള ഭൂരിപക്ഷം ജനങ്ങളെയും അധ്വാന-നികുതിദായകര്‍ എന്ന നിലക്കുമാത്രമാണ് രാജഭരണം കണക്കാക്കിയിരുന്നത്. തിരുവിതാംകൂര്‍ രാജ്യത്തിലെ പ്രജകള്‍ ബ്രാഹ്മണര്‍ മാത്രമായിരുന്നു എന്നാണ് മുകളിലുദ്ധരിച്ച കത്തു വ്യക്തമാക്കുന്നത്. ബ്രാഹ്മണപ്രജാസംരക്ഷണത്തിനാവശ്യമായ ഉപകരണങ്ങളുടെ സ്ഥാനമായിരുന്നു, ഭൂരിപക്ഷം ജനങ്ങള്‍ക്കുമുണ്ടായിരുന്നത്. ഈ പ്രജാസംരക്ഷണത്തിന്റെ ന്യായീകരണവും ദൈവിക ഉപകരണവുമായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രം.

ചുരുക്കത്തില്‍, ശ്രീപത്മനാഭക്ഷേത്രത്തിലെ കാണിക്കയുടെ മുഖ്യ ഉറവിടം തിരുവിതാംകൂര്‍ രാജവംശമായിരുന്നു എന്ന് ഇതു വ്യക്തമാക്കുന്നു. അധഃസ്ഥിത-മുസ്ലിം-ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍നിന്ന് അന്യായമായി പിരിച്ചെടുത്ത നികുതികളും കരങ്ങളും അടിമപ്പണിയുമായിരുന്നു തിരുവിതാംകൂറിന്റെ വരുമാനം. ഈ വരുമാനമാണ് പൊന്നുതമ്പുരാക്കന്മാര്‍ ക്ഷേത്രത്തിനു കാണിക്കയെന്ന പേരില്‍ സമര്‍പ്പിച്ചുകൊണ്ടിരുന്നത്. തിരുവിതാംകൂറിലെ ബഹുജനങ്ങളില്‍നിന്ന് അപഹരിച്ചുണ്ടാക്കിയ സമ്പത്ത്-അതു തിരുവാഭരണമായാലും കിരീടമായാലും ചെങ്കോലായാലും അരപ്പട്ടയായാലും നാണയമായാലും തിരികെ പിടിക്കുകയെന്നത് ഇന്നത്തെ പൗരജനങ്ങളുടെ ജനാധിപത്യാവകാശമാണ്. ബ്രാഹ്മണധര്‍മശാസ്ത്രനിര്‍വചനമനുസരിച്ച് ‘കാണിക്ക’യും ‘ശ്രീപത്മനാഭമുതലു’ മായ ഈ സ്വത്തുക്കള്‍ ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്ഥയനുസരിച്ച് ‘കളവുമുതലാ’ണ്. അതു യഥാര്‍ഥ ഉടമസ്ഥനു തിരികെ ഏല്‍പിക്കുകയെന്നതും മോഷ്ടാക്കളെ വിചാരണ ചെയ്തു ശിക്ഷിക്കുകയെന്നതും സമകാല നിയമവാഴ്ചയുടെ ഉത്തരവാദിത്തമാണ്.

56 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മുറജപത്തിന്റെ നാളുകളില്‍ ശ്രീപത്മനാഭക്ഷേത്ര പരിസരങ്ങളിലും സമീപപ്രദേശങ്ങളിലും അധഃസ്ഥിതര്‍ക്കു ‘സഞ്ചാരസ്വാതന്ത്ര്യം’ നിഷിദ്ധമാക്കിയിരുന്നു.മുറജപമെന്ന ‘ബ്രാഹ്മണകോണ്‍ഗ്രസി’ന്റെ നാളുകളില്‍ തിരുവനന്തപുരം പട്ടണം അക്ഷരാര്‍ഥത്തില്‍ അധഃസ്ഥിതര്‍ക്കു പ്രവേശനം നിരോധിക്കുന്ന അധാര്‍മികതയെക്കുറിച്ച് ‘മിതവാദി’ പറയുന്നത് നോക്കുക:

‘‘ഒന്നാം ലോകയുദ്ധകാലത്തെ കൊടുക്ഷാമത്തിന്റെ നാളുകളില്‍ ആറുലക്ഷം ചെലവുചെയ്തു നടത്തുന്ന മുറജപം നിര്‍ത്തണം. പ്രസ്തുത പണം കൊണ്ട് അരി വാങ്ങി ദരിദ്രര്‍ക്കു കഞ്ഞിവെച്ചുനല്‍കണം" (മിതവാദി, 1917 ആഗസ്റ്റ്).

‘‘ഈ കൊതിയന്‍ പത്രാധിപന്മാരെയെങ്കിലും വരുത്തി കുറെ വല്ലതും വാരിക്കൊടുത്തു തൃപ്തിപ്പെടുത്തണ’’മെന്ന് ഒരു നമ്പൂതിരി പത്രമായ ശ്രീശങ്കരാചാര്യര്‍ പരിഹസിച്ച വിവരവും മിതവാദി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. (മിതവാദി, 1917, സെപ്റ്റംബര്‍).

മുറജപം നടക്കുന്ന 56 ദിവസങ്ങളില്‍ ശ്രീവരാഹം, ശ്രീകണ്ഠേശ്വരം തുടങ്ങിയ സമീപപ്രദേശങ്ങളില്‍ അധഃസ്ഥിതര്‍ സഞ്ചരിക്കുന്നതg നിരോധിക്കുക പതിവായിരുന്നു. (M. Mydheen Khan, Transition of Ezhavas in Travancore; Interpreting T.K. Madhavan. Unpublished Ph.D. Thesis,Un: of Kerala, 2008. p: 52-53). മുറജപനാളുകളില്‍ വഞ്ചിയൂര്‍ കോടതിയിലുണ്ടായിരുന്ന ഒരു ഈഴവ അഭിഭാഷകനെ ധര്‍മരാജാവിന്റെ പൊലീസുകാര്‍ പിടികൂടുകയും അയിത്തപ്പാടകലത്തിലേക്കു ബലമായി പുറത്താക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് മേലുദ്ധരിച്ച ഗവേഷണ പ്രബന്ധം ചര്‍ച്ച ചെയ്യുന്നുണ്ട്. മുറജപം നടക്കുമ്പോള്‍ സഞ്ചാരസ്വാതന്ത്ര്യം നിരോധിക്കപ്പെട്ടതിനാല്‍ ഹജൂര്‍ കച്ചേരിയിലെത്തി പരാതി നല്‍കാന്‍ കഴിയുന്നില്ലെന്ന് താഴ്ന്ന ജാതിക്കാര്‍ റസിഡന്‍റിനെ അറിയിച്ചതിനെതുടര്‍ന്ന്, ഫോര്‍ട്ട് പരിസരത്തെ സഞ്ചാര നിയന്ത്രണം ഉടനവസാനിപ്പിക്കണമെന്ന് അദ്ദേഹം ദിവാന് ഉത്തരവു നല്‍കുകയുണ്ടായി (M. Mydheen Khan, Ibid, p.53). ഒരു രാജവംശവും ഒരു ക്ഷേത്രവും എങ്ങനെ ജനദ്രോഹപരവും സാമൂഹിക വിരുദ്ധവുമായ സ്ഥാപനങ്ങളാവാമെന്നാണ് ഇതു തെളിയിക്കുന്നത്. 20ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അധഃസ്ഥിതര്‍ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി സംഘടിക്കാന്‍ തുടങ്ങിയതോടെയാണ് ശ്രീപത്മനാഭക്ഷേത്രത്തിന്റെ ‘സാമൂഹിക വിരുദ്ധ സ്വഭാവം’ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത്. മഹാഭൂരിപക്ഷം ജനങ്ങളെ ആട്ടിപ്പായിക്കാനും അവര്‍ക്ക് പ്രാഥമിക മനുഷ്യാവകാശങ്ങള്‍പോലും നിഷേധിക്കുന്നതിനുമായി വിന്യസിക്കപ്പെട്ടിരുന്ന ശ്രീപത്മനാഭക്ഷേത്രമെന്ന സാമൂഹികവിരുദ്ധ സ്ഥാപനം ഏതെങ്കിലും വിദേശശക്തികളാല്‍ തകര്‍ക്കപ്പെട്ടിരുന്നുവെങ്കില്‍ അത് തിരുവിതാംകൂറിലെ അധഃസ്ഥിതരുടെ ഒരു മഹാഘോഷമായി മാറുമായിരുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍, ഇത്തരം കാര്യങ്ങളെ സമകാലിക പൗരര്‍ സമീപിക്കേണ്ടത് ഭരണഘടനയും നിയമവ്യവസ്ഥയുമനുസരിച്ചാണ്. ഒരിക്കല്‍ ‘ധാര്‍മിക’വും ‘ന്യായ’വുമായിരുന്ന ഈ ക്ഷേത്രാചാരങ്ങള്‍ ഇന്ന് ‘ശിക്ഷാര്‍ഹമായ കുറ്റകൃത്യ’മാകുന്നത് ആധുനിക ജനാധിപത്യ വ്യവസ്ഥയുടെ നിയാമകത്വം കൊണ്ടാണ്. സമകാല കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങള്‍ മാത്രമല്ല, ആചാരാനുഷ്ഠാനങ്ങളും ഭക്തിയുമെല്ലാം നിയമത്തിന്റെ നിര്‍വചന-നിയന്ത്രണങ്ങള്‍ക്കു വിധേയമാണ്. പ്രായോഗിക തലത്തില്‍ അവ പലപ്പോഴും ലംഘിക്കപ്പെടുന്നു എന്ന വസ്തുത വിസ്മരിക്കുന്നില്ല. അവര്‍ണര്‍ക്കു സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസവും നിഷേധിച്ചിരുന്നത് അന്നു നടപ്പിലിരുന്ന ധര്‍മശാസ്ത്രനിയമമനുസരിച്ചു ന്യായമായി കരുതപ്പെട്ടിരുന്നു. എന്നാല്‍, ഇത്തരം നിഷേധങ്ങള്‍ ഇന്നു ‘കുറ്റകൃത്യ’ങ്ങളായിട്ടാണു നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ആരെങ്കിലും വിചാരണ നേരിടുകയാണെങ്കില്‍ അവര്‍ കോടതിയില്‍ ‘ശാങ്കരസ്മൃതി’യോ ‘വ്യവഹാരമാല’യോ ഉദ്ധരിക്കുമോ? 1925ല്‍ വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ചു ഗാന്ധിജിയുമായി നടത്തിയ സന്ധിസംഭാഷണത്തില്‍ ഇണ്ടന്‍ തുരുത്തി നമ്പ്യാതിരി തന്റെ ‘ഭരണഘടന’യായി ഉയര്‍ത്തിപ്പിടിച്ചത് ‘ശാങ്കരസ്മൃതി’യായിരുന്നു. ഇന്ത്യന്‍ ഭരണഘടന തനിക്കു ബാധകമല്ളെന്നും തന്റെ കൂറ് ധര്‍മശാസ്ത്രങ്ങളോടാണെന്നും ഇന്ന് ഏതെങ്കിലുമൊരു ഇണ്ടന്‍ തുരുത്തി നമ്പ്യാതിരി പറഞ്ഞാല്‍ അയാളുടെ സ്ഥാനം ജയിലിലോ മനോരോഗാശുപത്രിയിലോ ആയിരിക്കും.

വളരെ സ്വാഭാവികവും വിശുദ്ധവുമെന്ന രീതിയില്‍ അനുഷ്ഠിച്ചുപോന്ന എത്രയോ അനുഷ്ഠാനങ്ങള്‍ മനുഷ്യര്‍ ഉപേക്ഷിച്ചിരിക്കുന്നു. കാരണം, ആധുനിക നിയമവ്യവസ്ഥ അത്തരം അനുഷ്ഠാനങ്ങളെ സാധൂകരിക്കുന്നില്ലെന്നുമാത്രമല്ല, കുറ്റകൃത്യങ്ങളായി നിര്‍വചിക്കുകയും ചെയ്യുന്നു എന്നതാണ്.  നരബലിയും മൃഗബലിയും പോലെയുള്ള പരമ്പരാഗത ബലികര്‍മങ്ങള്‍ ഇന്ന് കടുത്ത കുറ്റകൃത്യങ്ങളാണ്. ഒരു കാലത്ത്, ‘ഈശ്വരപ്രീതി’ പ്രതിഫലമായി ലഭിച്ചിരുന്ന അനുഷ്ഠാനങ്ങള്‍ക്ക് ഇന്നു ലഭിക്കുന്ന പ്രതിഫലം വധശിക്ഷയോ ജീവപര്യന്തമോ ആണ്. അതിനാല്‍, പത്മനാഭക്ഷേത്രത്തിലെ നിധിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ടത്  ക്ഷേത്രാചാരത്തിന്റെയോ മുന്‍ രാജഭരണ വ്യവസ്ഥകളുടെയോ അടിസ്ഥാനത്തിലായിരിക്കരുത്. പത്മനാഭക്ഷേത്രവിശ്വാസവും നിയമവും തമ്മിലും, മതവും ഭരണകൂടവും തമ്മിലുമുള്ള സമകാലിക അതിര്‍വരമ്പുകളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ‘പൂഴ് ത്തിവെച്ചനിധി ക്ഷേത്രത്തിന്റേത്’ എന്ന മട്ടിലുള്ള അഭിപ്രായങ്ങളുണ്ടാകുന്നത്. ഇത്തരം അഭിപ്രായങ്ങള്‍ പ്രജകള്‍ക്കുമാത്രം പറയാവുന്ന അഭിപ്രായങ്ങളാണ്. പ്രജാസ്വത്വത്തിന്റെ സംവര്‍ഗങ്ങളിലൂടെ ചിന്തിക്കുകയും അഭിപ്രായങ്ങള്‍ രൂപവത്കരിക്കുകയും ചെയ്യുന്നവരെ വെറും ശരീരങ്ങളായി മാത്രമേ ജനാധിപത്യ ഭാവുകത്വത്തിനു പരിഗണിക്കാനാവൂ. ക്ഷേത്രനിധിയെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളിലൂടെ പ്രകാശിതമാകുന്ന അഭിപ്രായങ്ങള്‍, വാസ്തവത്തില്‍, രാജവാഴ്ചക്കാലത്തെ പ്രജാഭിപ്രായങ്ങളുടെ വിഡംബനങ്ങള്‍ മാത്രമാണ്. ഇത്തരം പ്രജാവിഡംബനങ്ങള്‍ എത്രയധികം നാവുകളില്‍നിന്നുണ്ടായാലും അവയെ അവഗണിക്കുകയും ആവശ്യമെങ്കില്‍ നിര്‍ദയം അടിച്ചമര്‍ത്തുകയും ചെയ്യുകയെന്നത് ആരോഗ്യകരമായ ഒരു സമകാല നിയമവ്യവസ്ഥയുടെ ഉത്തരവാദിത്തമാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിരക്ഷപോലും ഈ പ്രജാശബ്ദങ്ങള്‍ അര്‍ഹിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള യോഗ്യത പൗരത്വമാണ്. പൗരസ്വത്വത്തിലേക്കു വളരാന്‍ വിസമ്മതിക്കുന്ന ശരീരങ്ങള്‍ക്ക് എന്തിനാണു പൗരാവകാശങ്ങള്‍? പത്മനാഭവിശ്വാസത്തിലും രാജഭക്തിയിലും സ്വന്തം സ്വത്വത്തെ നിര്‍വചിക്കുന്നവര്‍ക്കാവശ്യം മനോരോഗചികിത്സയാണ്.

നിധിയും ചരിത്രവിജ്ഞാനീയവും
ശ്രീപത്മനാഭക്ഷേത്രത്തിലെ ‘രാജകീയപൂഴ് ത്തിവെപ്പ്’ വെളിച്ചത്തായ സംഭവം കേരളീയ ചരിത്രവിജ്ഞാന മേഖലയിലെ ‘താത്ത്വികസാക്ഷരത’യുടെ ദയനീയമായ അഭാവത്തിലേക്കാണു വിരല്‍ചൂണ്ടുന്നത്. തിരുവിതാംകൂര്‍ രാജഭരണത്തിന്‍കീഴില്‍ ഉദ്യോഗസ്ഥരും പ്രജകളുമായിരുന്നവര്‍ അന്നത്തെ കാലഘട്ടം അനുവദിക്കുന്ന വിദഗ്ധ ചരിത്രരചന നടത്തിയിരുന്നു. അതുപോലെ, ആധുനികമായ ചരിത്രരചനാരീതികളില്‍ സാങ്കേതികമായ വൈദഗ്ധ്യം നേടാനും ചരിത്രരചന നടത്താനും പ്രജാസ്വത്വം പേറുന്നവര്‍ക്കും സാധ്യമാണ്. പുരാവസ്തുക്കളും പുരാരേഖകളും വായിച്ചെടുക്കുകയെന്നത് ശാസ്ത്രീയ ചരിത്രരചനക്കാവശ്യമായ ‘ഗുമസ്തപ്പണി’കളാണ്. ഫെര്‍ണാണ്ട് ബ്രോദലിനെപ്പോലെയുള്ള മഹാ ചരിത്രകാരന്മാര്‍ ഇത്തരം അനേകം ‘ചരിത്രഗുമസ്ത’രുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍, ഒരു ആധുനിക ശാസ്ത്രീയചരിത്രകാരന്‍ എന്ന നിലക്ക് ബ്രോദലിനെ നിസ്തുലനാക്കുന്നത് അദ്ദേഹത്തിന്റെ സമകാലിക മൂല്യ-സ്വത്വ ഭാവുകത്വങ്ങളാണ്. തന്റെ ചരിത്രരചനാ ഫാക്ടറിയിലെ രേഖാവിദഗ്ധര്‍ നല്‍കുന്ന വിവരങ്ങളെ ചരിത്രവ്യാഖ്യാനങ്ങളാക്കി മാറ്റുന്നത് ചരിത്രകാരന്റെ തത്ത്വചിന്താപരമായ അറിവും മൂല്യബോധവുമാണ്. പുരാലിഖിത വിദഗ്ധനും ചരിത്രകാരനും തമ്മിലുള്ള അന്തരമിതാണ്. ഒരു പ്രജക്ക് പുരാലിഖിത വിദഗ്ധനാവാം; എന്നാല്‍, ചരിത്രകാരനാകാനാവില്ല, കാരണം, പുരാവസ്തുക്കളും രേഖകളും വ്യാഖ്യാനിക്കാനാവശ്യമായ ‘ശാസ്ത്രീയ ചരിത്രരചനാ സാക്ഷരത’ അവ നല്‍കുന്നില്ല. സമകാലിക ചരിത്രവിജ്ഞാനീയത്തിന്റെ താത്ത്വിക പഠനത്തിലൂടെ ആര്‍ജിക്കുന്ന ഈ സാക്ഷരത, ചരിത്രരേഖകള്‍ക്കുമേല്‍ പ്രയോഗിക്കുമ്പോള്‍ മാത്രമേ ശാസ്ത്രീയ ചരിത്രമുണ്ടാവുകയുള്ളൂ.

പഴയ ചരിത്രപണ്ഡിതര്‍ക്കു ലഭ്യമല്ലാതിരുന്ന അനേകം ശാസനങ്ങളും രേഖകളും എം.ജി.എസ്. നാരായണനെപ്പോലെയുള്ളവര്‍ക്കു ലഭിച്ചിരുന്നു. അവയുടെ ഗൂഢഭാഷ നിര്‍ധാരണം ചെയ്യാനുള്ള സാങ്കേതിക പരിശീലനവും ഇവര്‍ നേടിയിരുന്നു. തനിക്കുമുമ്പുള്ള കൊട്ടാരം ചരിത്രകാരന്മാരും മാന്വല്‍ രചയിതാക്കളും പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്നതൊഴിച്ചാല്‍, ശാസ്ത്രീയ ചരിത്രരചന നടത്താന്‍ എം.ജി.എസ് പരാജയപ്പെട്ടതിനു കാരണം അദ്ദേഹത്തിന് പ്രജാസ്വത്വത്തില്‍നിന്നു വിച്ഛേദിച്ചു മാറ്റാന്‍ കഴിഞ്ഞില്ല എന്നതാണ്. സാക്ഷിമുതലുകളെപ്പറ്റി വിവരം ശേഖരിക്കാന്‍ ന്യായാധിപന്‍ പല മേഖലകളുടെ-ശാസ്ത്രജ്ഞന്‍, എന്‍ജിനീയര്‍, കമ്പ്യൂട്ടര്‍ വിദഗ്ധന്‍, ഡോക്ടര്‍, പൊലീസ് എന്നിങ്ങനെയുള്ളവരുടെ-സേവനം ഉപയോഗിക്കാറുണ്ട്. പക്ഷേ, അവര്‍ക്കു ന്യായാധിപനാകാനാവില്ല. അതിന് നിയമതത്ത്വശാസ്ത്രം പഠിക്കണം. അത് തൊണ്ടിമുതലുകളില്‍നിന്നു ലഭിക്കുന്നതല്ല. മതിലകം രേഖകള്‍പോലെയുള്ള ചരിത്രരചനയുടെ തൊണ്ടിമുതലുകളില്‍നിന്ന് ചരിത്രവിജ്ഞാനീയത്തിന്റെ താത്ത്വിക സാക്ഷരത ആര്‍ജിക്കാനാവില്ല. എം.ജി.എസിനെപ്പോലുള്ളവരുടെ രേഖാവൈദഗ്ധ്യത്തിന്റെ ‘ഗുമസ്തമൂല്യ’ത്തെ അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, ഇനിയും വരാനിരിക്കുന്ന ശാസ്ത്രീയ ചരിത്രരചനയെ സുഗമമാക്കുന്ന വിവരസഞ്ചയത്തിന്റെ പേരില്‍ ഇവര്‍ക്ക് ഒരു കടപ്പാടിന് അര്‍ഹതയുണ്ട്:

ശാസ്ത്രീയ ചരിത്രരചനയെ വ്യത്യസ്തമാക്കുന്നത് അടിസ്ഥാനപരമായി രണ്ടുഘടകങ്ങളാണ്. ഒന്ന്, രീതിശാസ്ത്രപരം. രണ്ട്, ഭവശാസ്ത്രപരം. എം.ജി.എസിന്റെ ചരിത്രരചനകള്‍ രീതിശാസ്ത്രപരമായി മുന്‍കാല രചനകളെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നുവെന്നതു വസ്തുതയാണ്. പുരാരേഖാ തെളിവുകളുടെ അടിസ്ഥാനത്തില്‍ മധ്യകാല കേരളചരിത്രത്തെ കൂടുതല്‍ വസ്തുനിഷ്ഠമായി സമീപിക്കാന്‍ എം.ജി.എസിനു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, രീതിശാസ്ത്രത്തിന്റെ വിന്യാസം കൊണ്ടുമാത്രം ശാസ്ത്രീയ ചരിത്രം സൃഷ്ടിക്കാനാവില്ല. തികച്ചും സാങ്കേതികവും ഉപകരണപരവുമായ അര്‍ഥത്തില്‍ ഈ രീതിശാസ്ത്ര സങ്കേതങ്ങളെ ഉപയോഗിക്കാവുന്നതാണ്. ശങ്കുണ്ണിമേനോനും പത്മനാഭമേനോനും ഇത്തരം രേഖകള്‍ ലഭ്യമായിരുന്നെങ്കില്‍ അവ തള്ളിക്കളയുമായിരുന്നില്ല. തങ്ങളുടെ സമകാലികനായ പ്രജാബോധത്തെ കൂടുതല്‍ യുക്തിസഹമാക്കാനും പ്രഫഷനല്‍ മികവ് പ്രദര്‍ശിപ്പിക്കാനും അവ ഉപയോഗിക്കുമായിരുന്നു. ഇവരുടെ ചരിത്രരചനകളുടെ ന്യൂനത രീതിശാസ്ത്രപരം എന്നതിനെക്കാള്‍ ഭവശാസ്ത്രപരമാണ്. അവര്‍ക്ക് വ്യക്തി-പൗരന്മാരായി സ്വയം വികസിക്കാന്‍ കഴിഞ്ഞില്ല. അതിന് ചരിത്രപരമായ പരിമിതികളുമുണ്ടായിരുന്നു. എന്നാല്‍, 21ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന എം.ജി.എസ് എന്ന ചരിത്രകാരന്‍ ഭവശാസ്ത്രപരമായി പ്രജാസ്വത്വത്തില്‍തന്നെ നില്‍ക്കുന്നു എന്നതിന് ഒരു ന്യായീകരണവുമില്ല. ശ്രീപത്മനാഭക്ഷേത്രനിധിയെക്കുറിച്ച് എം.ജി.എസ് സ്വീകരിക്കുന്ന നിലപാടുകള്‍ ശാസ്ത്രീയ ചരിത്രകാരന്റേതല്ല. മറിച്ച്, ഒരു പ്രജയുടേതാണ്.

പ്രജയുടെ സ്വത്വ-മൂല്യ ബോധത്തില്‍നിന്നുകൊണ്ട്, എത്രതന്നെ രീതിശാസ്ത്ര വൈദഗ്ധ്യം നേടിയാലും ഭൂതകാലത്തെ സമീപിക്കാനാവില്ല. ഭവശാസ്ത്രപരമായി, വ്യക്തിയും പൗരനുമാകുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് ശാസ്ത്രീയ ചരിത്രത്തിന്റെ താത്ത്വിക സാക്ഷരത സ്വായത്തമാക്കാനാവൂ. എം.ജി.എസിന്റെ ചരിത്രബോധത്തിന് സമകാല യാഥാര്‍ഥ്യങ്ങളെ സംബോധന ചെയ്യാന്‍ കഴിയാതിരിക്കുന്നതിനുകാരണം ഭവശാസ്ത്രപരമാണ്. എം.ജി.എസിന്റെ സമീപകാലനിലപാടുകള്‍, സാമൂഹിക സ്മൃതിയും ചരിത്രപുനര്‍നിര്‍മിതിയും തമ്മിലുള്ള അഗാധമായ അന്തരം വ്യക്തമാക്കുന്നതാണ്. തിരുവിതാംകൂറിന്റെ സാമൂഹികസ്മൃതിയില്‍ ആണ്ടുപോയ എം.ജി.എസ് ചില രേഖകളുടെ സഹായത്തോടെ ഈ സ്മൃതിയിലെ മാറാലകള്‍ മായ്ക്കുക മാത്രമാണു ചെയ്തത്. എന്നാല്‍, ശാസ്ത്രീയ ചരിത്രനിര്‍മിതിയെന്നത് സാമൂഹിക സ്മൃതിയല്ല. ‘സാമൂഹികസ്മൃതി’യുടെ ഗൃഹാതുരതയില്‍നിന്നു ബോധപൂര്‍വം വിച്ഛേദിക്കാനും സമകാലികതയുടെ സൈദ്ധാന്തിക ഭാവുകത്വത്തില്‍ സ്വയം സ്ഥാപിക്കാനും കഴിയുമ്പോള്‍ മാത്രമേ ശാസ്ത്രീയ ചരിത്രനിര്‍മിതി സാധ്യമാകൂ. രണ്ടുതരം സ്മൃതികളെക്കുറിച്ചുള്ള ഹെന്‍റി ബെര്‍ഗ്സന്റെ സിദ്ധാന്തീകരണം ഇവിടെ പ്രസക്തമാകുന്നു. ഒന്ന്, ‘ശീല-സ്മൃതി’ (ഹാബിറ്റ് മെമ്മറി); രണ്ട്, ‘ശരിയായ സ്മൃതി’ (ട്രൂ മെമ്മറി) ഇവ രണ്ടും അടിസ്ഥാനപരമായി ഭിന്നമാണെന്ന് ബെര്‍ഗ്സന്‍ നിരീക്ഷിക്കുന്നു (ഹെന്‍ട്രി ബെര്‍ഗ്സന്‍, മാറ്റര്‍ ആന്‍ഡ് മെമ്മറി). വെറും ശീലം മാത്രമായ സ്മൃതിയില്‍ ജ്ഞാനാര്‍ജനത്തിന്റെ ധിഷണാംശമില്ല. ഒരിക്കല്‍ പഠിച്ചതിന്റെ ആവര്‍ത്തനം മാത്രമാണിത്. ഒരിക്കല്‍, നീന്തലും ഡ്രൈവിങ്ങും പഠിച്ചാല്‍ അതിന്റെ നിര്‍വഹണത്തിന് ധൈഷണികതയുടെ ആവശ്യമില്ല. ശരീരത്തിന്റെ യാന്ത്രികമായ നിര്‍വഹണക്ഷമതയാണ് ഇത്തരം വിദ്യകളെ നിര്‍ണയിക്കുന്നത്. ഒരു ശീലംപോലെ അവ നിര്‍വഹിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ത്യയുടെ ഔപനിഷദിക താത്ത്വിക പാരമ്പര്യം ധിഷണാശൂന്യമായ ഈ ശീല-സ്മൃതിയിലധിഷ്ഠിതമാണ്. യാന്ത്രികമായ ഓര്‍മിക്കലും വ്യാഖ്യാനിക്കലും വീണ്ടും ഓര്‍മിക്കലുമാണ് വൈദിക ജ്ഞാനപാരമ്പര്യം എന്നത്. വേദോപനിഷത്തുകള്‍ കൃത്യമായി ഓര്‍മിച്ചുവെക്കാനുള്ള സ്മൃതിശേഷിയെയാണ് ഏറെ ഘോഷിക്കപ്പെടുന്ന ഈ പാരമ്പര്യം തലമുറകളിലേക്ക് സംക്രമിപ്പിച്ചത്. ഒരു വേദാന്തിയോ ഒൗപനിഷദിക ദാര്‍ശനികനോ ആകാനുള്ള യോഗ്യത ശീലവും സ്മൃതിയും മാത്രമാണ്. നീന്തല്‍പ്രക്രിയ പോലെ ജൈവസാധാരണമായ ഒരു ശീലം മാത്രമാണ് ഇന്ത്യയുടെ ചിരപുരാതനമായ ആര്‍ഷജ്ഞാനം. ഈ ജൈവസ്മൃതിയില്‍ ചിന്തയുടെ ഒരംശവുമില്ല. മസ്തിഷ്കത്തില്‍ ശേഖരിച്ചുവെക്കുകയും കൈമാറുകയുമെന്നതല്ല, ചിന്താപ്രക്രിയ. അതിന് ധൈഷണികസ്മൃതി (കോഗ്നിറ്റീവ് മെമ്മറി) അഥവാ ബെര്‍ഗ്സന്‍ പറയുന്ന ‘ശരിയായ സ്മൃതി’ ആവശ്യമാണ്. ഹിന്ദൂയിസത്തിന്റെ അതിദീര്‍ഘമായ വൈദിക ജ്ഞാനപാരമ്പര്യം ധൈഷണിക സ്മൃതിയുടെ സാധ്യതകളെ ഇല്ലാതാക്കുകയും ജൈവസഹജമായ ശീല-സ്മൃതിയെ ദര്‍ശനമായി സ്ഥാപനവത്കരിക്കുകയും ചെയ്യും. അതുകൊണ്ടാണ്, ഇന്ത്യയില്‍ സൈദ്ധാന്തിക ജ്ഞാനവും തത്ത്വചിന്തയും വികസിക്കാതെപോയത്. ഹിന്ദൂയിസത്തിന്റെ വൈദിക ജ്ഞാനപാരമ്പര്യത്തെ സൈദ്ധാന്തികമായി മറികടക്കാന്‍ അശക്തരായ വ്യക്തികള്‍, എത്ര ആധുനികമായ രീതിശാസ്ത്രം ഉപയോഗിച്ചാലും ഭവശാസ്ത്രപരമായി സ്വയം പരിവര്‍ത്തിക്കാന്‍ പരാജയപ്പെടുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് എം.ജി.എസ് എന്ന വ്യക്തിയും ചരിത്രകാരനും. വിദഗ്ധനായ ഒരു സാമൂഹികസ്മൃതിക്കാരനായി മാറാനല്ലാതെ, ശാസ്ത്രീയ ചരിത്രകാരനാകാന്‍ എം.ജി.എസിനെ അദ്ദേഹത്തിന്റെ ഭവശാസ്ത്രപരമായ വളര്‍ച്ചയില്ലായ്മ അനുവദിക്കുന്നില്ല. പത്മനാഭക്ഷേത്രത്തിലെ ‘രാജകീയപൂഴ് ത്തിവെപ്പി’നെക്കുറിച്ച് അദ്ദേഹത്തില്‍നിന്നുണ്ടാകുന്ന പ്രജാവിഡംബനങ്ങള്‍ ഒരേസമയം ധിഷണാസ്മൃതിയുടെയും പൗരസ്വത്വബോധത്തിന്റെയും രോഗാതുരമായ അഭാവങ്ങളാണ് വിളംബരം ചെയ്യുന്നത്.

"സ്വാമിദ്രോഹ'ത്തിന്റെ രാഷ്ട്രീയദൈവശാസ്ത്രം
ശ്രീപത്മനാഭക്ഷേത്രനിധിയെക്കുറിച്ചുള്ള മുഖ്യധാരാ സംവാദം സൂചിപ്പിക്കുന്നത് സവര്‍ണ ഹൈന്ദവ സാമൂഹികസ്മൃതിയുടെ ‘അവിച്ഛിന്നപാരമ്പര്യ’ത്തെയാണ്. തിരുവിതാംകൂര്‍ രാജവംശവുമായി ബന്ധപ്പെട്ട എന്തിലും ഒരു തരം ആരാധനാമനോഭാവവും ‘ധര്‍മരാജ്യനഷ്ട’ത്തെക്കുറിച്ചുള്ള ഗൃഹാതുരത്വവുമാണ് മുഖ്യധാരാ മലയാളി ഭാവുകത്വം പ്രദര്‍ശിപ്പിക്കുന്നത്. സ്വര്‍ണം, വെള്ളി, രത്നങ്ങള്‍ എന്നീ ലോഹങ്ങളാല്‍ നിര്‍മിതമായ ഈ നിധി ‘വസ്തുക്കള്‍’ ദ്യോതിപ്പിക്കുന്നത് ബ്രാഹ്മണവിധികള്‍ക്കു കീഴിലമര്‍ന്ന ഒരു സാമൂഹിക ഘടനയെക്കുറിച്ചുള്ള പ്രതീകാത്മക പ്രസ്താവനകളാണ്. ഈ രാജവംശത്തെക്കുറിച്ചുള്ള ‘സ്മൃതി’ നിര്‍മിതമായിരിക്കുന്നതുതന്നെ എല്ലാ സാമൂഹിക വിഭാഗങ്ങളും പങ്കുവെക്കുന്ന പൊതുവായ ‘സാമൂഹികസ്മൃതി’യുടെ രൂപത്തിലാണ്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന അധഃസ്ഥിതരെ സംബന്ധിച്ചിടത്തോളം ചൂഷണത്തിന്റെയും മര്‍ദനത്തിന്റെയും അപമാനത്തിന്റെയും പ്രഭവസ്ഥാനമായിരുന്ന ഒരു രാജവംശത്തെക്കുറിച്ചുള്ള ഓര്‍മകള്‍, ഗൃഹാതുരത ഉണര്‍ത്തുന്ന പൊതുസ്മൃതികളാകുന്നത് എന്തുകൊണ്ടാണ്? കേരളത്തിലെ അധഃസ്ഥിത നവോത്ഥാന വ്യവഹാരങ്ങള്‍ക്ക് തങ്ങളുടെ  ഭൂതകാലത്തെ, സവര്‍ണ രാജകീയ ഭൂതകാലത്തില്‍നിന്നു വ്യവച്ഛേദിക്കാന്‍ കഴിയാതെപോയത് എന്തുകൊണ്ടാണ്? അപമാനവീകരണത്തിന്റെ ആള്‍ രൂപങ്ങളായിരുന്ന ‘പൊന്നുതമ്പുരാക്കന്‍’മാരെക്കുറിച്ച് ‘പ്രതിസ്മൃതികള്‍’ സൃഷ്ടിക്കാന്‍ അധഃസ്ഥിത നവോത്ഥാന വ്യവഹാരങ്ങള്‍ക്കു കഴിയാതെപോയത് എന്തുകൊണ്ടാണ്? കേരളത്തിലെ അധഃസ്ഥിത മുന്നേറ്റത്തിന്റെ ആഖ്യാനങ്ങള്‍ രചിച്ചവര്‍ക്ക് ഫലത്തില്‍, ജാതി-രാജപാരമ്പര്യത്തിന്റെ ആഖ്യാന പാരമ്പര്യത്തില്‍നിന്ന് ബോധപൂര്‍വം മുക്തരാകാന്‍ കഴിഞ്ഞിരുന്നില്ലെന്നുവേണം കരുതാന്‍. അതുകൊണ്ടാണ്, ‘പൊന്നുതമ്പുരാക്കന്മാരെ’ ‘മര്‍ദക തമ്പുരാക്കന്‍’മാരും ‘കൊള്ളത്തമ്പുരാക്കന്‍’മാരുമാക്കുന്ന അധഃസ്ഥിതാഖ്യാനങ്ങളും പ്രതിസ്മൃതികളും ഉണ്ടാകാതെ പോയത്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍, തിരുവിതാംകൂര്‍ രാജവംശം അധഃസ്ഥിത ഭൂരിപക്ഷത്തിന്റെ സാമൂഹിക സ്മൃതികളില്‍ ചൂഷണത്തിന്റെയും കൊള്ളയുടെയും പ്രതീകങ്ങളായി പ്രതിസ്ഥാപിക്കപ്പെടുമായിരുന്നു. പക്ഷേ, ജാതിമര്‍ദനത്തിന്റെ രാഷ്ട്രീയ ഉപാധിയായിരുന്ന ഒരു രാജഭരണ ചരിത്രത്തെ ബഹുമാനത്തോടെ കാണാന്‍പഠിപ്പിക്കുന്ന ചരിത്രാഖ്യായികകളാണ് പുതിയ രീതിശാസ്ത്രത്തെ അവലംബിച്ച ചരിത്രപണ്ഡിതര്‍പോലും സൃഷ്ടിച്ചത്. അയിത്ത നിയമങ്ങള്‍ ലംഘിക്കുന്ന അധഃസ്ഥിതരെ തല്‍ക്ഷണം വധിക്കാന്‍ കല്‍പന നല്‍കിയിരുന്ന രാജാക്കന്മാര്‍ ആരുടെ പൊന്നുതമ്പുരാനാണ്? പൊതുനിരത്തില്‍ മാറുമറയ്ക്കുന്ന അധഃസ്ഥിത സ്ത്രീക്ക് ശിക്ഷവിധിച്ചിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ എങ്ങനെയാണ് ധര്‍മരാജാക്കന്മാരായത്? മുലക്കും തലക്കും നികുതി ഏര്‍പ്പെടുത്തിയിരുന്ന ഈ രാജഭരണത്തിന്റെ ചരിത്രം, കേരളചരിത്രത്തിലെ ‘ഇരുണ്ടയുഗ’മെന്നു രേഖപ്പെടുത്താഞ്ഞത് എന്തുകൊണ്ടാണ്? ‘ഇരുണ്ടയുഗം’ ‘ധര്‍മയുഗ’മെന്നും ‘മര്‍ദകത്തമ്പുരാക്കന്‍’മാര്‍ ‘പൊന്നുതമ്പുരാക്കന്‍’മാരെന്നും ആഖ്യാനം ചെയ്യപ്പെടുന്നത്, അധഃസ്ഥിതരില്‍നിന്ന് അവരുടെ സ്മൃതികള്‍ അപഹരിക്കുന്നതിനു തുല്യമാണ്. ഈ രാജസ്മൃതി കേരളത്തിന്റെ പൊതുസ്മൃതിയാകുന്നത്, ഭൂരിപക്ഷ ജനവിഭാഗങ്ങളെ അവരുടെ ഓര്‍മകളില്‍നിന്നുപോലും കുടിയിറക്കുന്നതിലൂടെയാണ്.

ഈ വിപര്യയത്തെ നിര്‍ധാരണം ചെയ്യുകയും തുറന്നുകാണിക്കുകയും ചെയ്യുകയെന്നതാണ് സമകാലിക ചരിത്രരചനയുടെ നൈതിക ധര്‍മം. എന്നാല്‍, എം.ജി.എസിനെപ്പോലെയുള്ള ചരിത്രകാരന്മാര്‍ ഈ നൈതിക ധര്‍മത്തില്‍നിന്നു പലായനം ചെയ്യുകയും രാജഭരണത്തിന്റെ പൂര്‍വകാല അനീതികള്‍ വെള്ളപൂശുകയും ചെയ്യുന്നവരായി മാറിയിരിക്കുന്നു. ശാസ്ത്രീയ ചരിത്രരചനയോടു പ്രതിബദ്ധത പുലര്‍ത്തുന്നവര്‍ എപ്പോഴും സാമൂഹികസ്മൃതിയില്‍നിന്നു വിട്ടുനില്‍ക്കേണ്ടതാണ്. കാരണം, തനിക്കുമുന്നിലുള്ള ചരിത്രാവശിഷ്ടങ്ങളെയും വസ്തുക്കളെയും വിമര്‍ശാത്മകമായി വിലയിരുത്തുന്നതിനാവശ്യമായ ഉപാധികള്‍, സാമൂഹികസ്മൃതികള്‍ ചരിത്രകാരനു നല്‍കുന്നില്ല. ശ്രീപത്മനാഭക്ഷേത്രത്തിന്റെ അറകളില്‍നിന്നു കണ്ടെടുക്കുന്ന വസ്തുക്കള്‍ നല്‍കുന്ന പ്രതീകാത്മക പ്രസ്താവനകളെ ചരിത്രകാരന്‍ മുഖവിലയ്ക്കെടുക്കാന്‍ പാടില്ല. അത് ചരിത്രകാരന്‍ സ്വന്തം ധൈഷണിക സ്വാതന്ത്ര്യം അടിയറവെക്കുന്നതിനു തുല്യമാണ്. നിധിശേഖരം ഉണര്‍ത്തുന്ന സാമൂഹിക സ്മൃതിയും ശാസ്ത്രീയ ചരിത്രപുനര്‍നിര്‍മിതിയും തമ്മിലുള്ള അടിസ്ഥാനപരമായ അന്തരം മനസ്സിലാക്കാത്തതുകൊണ്ടാണ്, വിമര്‍ശക സന്ദേഹത്തിനു പകരം ‘ഭക്തിപാരവശ്യം’ എം.ജി.എസിനെ ഭൂതാവേശിച്ചിരിക്കുന്നത്.

ഈ നിധിശേഖരത്തെ മലയാളികള്‍ വികാരപരമായി സമീപിക്കാന്‍ കാരണം, അവര്‍ ‘ആസൂത്രിത വിസ്മൃതി’ക്കു വിധേയരായതുകൊണ്ടാണ്. തിരുവിതാംകൂറില്‍ ഭൂരിപക്ഷ മലയാളികള്‍ അനുഭവിച്ച ജാതിമര്‍ദനം പ്രവര്‍ത്തിച്ചത് ശ്രീപത്മനാഭസ്വാമിയുടെ പേരിലായിരുന്നു. കീഴാള ദ്രോഹത്തിനു ദിവ്യ പരിവേഷം നല്‍കിയത് ഈ ക്ഷേത്രത്തെ മുന്‍നിര്‍ത്തിയാണ്. ‘അടിമത്തത്തിന്റെയും അയിത്തത്തിന്റെയും ആത്മീയോപകരണ’മായിരുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് ഇപ്പോള്‍ അഭിമാനിക്കുന്നത്, അവരുടെ പൂര്‍വികര്‍ അനുഭവിച്ച അപമാനത്തെക്കുറിച്ചുള്ള സ്മൃതികള്‍ അവരില്‍നിന്നപഹരിക്കപ്പെട്ടതുകൊണ്ടാണ്. തിരുവിതാംകൂറിലെ നിയമങ്ങളും ശാസനകളും ശ്രീപത്മനാഭന്‍െറ നിയമശാസനകളായിരുന്നു. തിരുവിതാംകൂറിലെ ‘രാഷ്ട്രീയദൈവശാസ്ത്രവ്യവഹാര’ത്തിന്റെ ഏറ്റവും വലിയ ആയുധം ‘സ്വാമിദ്രോഹം’ എന്ന സങ്കല്‍പമായിരുന്നു.

‘തൃപ്പടിദാനം’ അഥവാ തിരുവിതാംകൂറിനെ ‘ശ്രീപത്മനാഭനു സമര്‍പ്പിക്കല്‍’ ഒരു ‘രാഷ്ട്രീയമിത്തി’നെയാണ് സൃഷ്ടിച്ചത്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഒരു പ്രത്യേക ‘ദൈവ’ത്തിന്റെ ‘രാഷ്ട്രീയനിര്‍വാഹക’രായിമാറുന്നു. രാജവംശത്തിന്റെ ഭൗതികാധികാരത്തെ ആത്മീയവത്കരിക്കുകയും ‘രാജഭരണം’ എന്നതുതന്നെ ‘ദൈവഭരണ’മായി മാറുകയും ചെയ്യുന്നു. ഇവിടെ രാജാവ്, രാജ്യം, ഭൂപ്രദേശം, ഭരണം, ആചാരം, മാമൂലുകള്‍ എന്നിവയെല്ലാം ശ്രീപത്മനാഭസ്വാമിയുടെ ബാഹ്യ പ്രകാശനങ്ങളായി മാറുന്നു. രാജാവില്‍ ദിവ്യത്വം കല്‍പിക്കുന്നതുപോലെ ശ്രീപത്മനാഭനില്‍ ‘ഭൗതികത’ കല്‍പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, 1811ല്‍ കേണല്‍ മണ്‍ട്രോക്കയച്ച കത്തില്‍ റാണി ലക്ഷ്മീഭായി, ‘ശ്രീപത്മനാഭനും യൂറോപ്യന്‍കമ്പനിയും തമ്മിലുണ്ടാക്കിയ സഖ്യ’മെന്നുപറയുന്നത്. ഈസ്റ്റ് ഇന്ത്യാകമ്പനിയുമായി ഉടമ്പടിയിലേര്‍പ്പെടാന്‍ കഴിയുംവിധം ശ്രീപത്മനാഭനെ, ഒരു ‘നിയമവ്യക്തിത്വ’മാക്കാന്‍ ഈ രാഷ്ട്രീയ മിത്തിനു കഴിയുന്നു. (രാജഭരണത്തിലെ ‘നിയമവ്യക്തിത്വ’ങ്ങള്‍ സ്വാഭാവികമായും ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നതോടെ റദ്ദാക്കപ്പെടുന്നു.) മധ്യകാല യൂറോപ്യന്‍ രാഷ്ട്രീയ ദൈവശാസ്ത്രം ആവിഷ്കരിച്ച ‘രാജാവിന്റെ ഇരട്ട ശരീരങ്ങള്‍’ (Ernst Kantorowicz, The King’s Two Bodies) എന്ന മിത്തിനു സമാനമായ ഒന്നാണ് ശ്രീപത്മനാഭദാസ്യം. ‘രാജാവിന്റെ ഇരട്ടശരീരങ്ങള്‍’ എന്ന രാഷ്ട്രീയമിത്തിന് രാജകീയാധികാരത്തെ അനശ്വരം മാത്രമല്ല, അദൃശ്യവുമാക്കാന്‍ കഴിഞ്ഞു. അതുപോലെ, തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന്റെ ഭൗതിക മണ്ഡലമാകുന്നതോടെ, രാജകീയ ശാസനങ്ങള്‍ ശ്രീപത്മനാഭ ശാസനങ്ങള്‍ തന്നെയാകുന്നു. ദൈവത്തിനു തെറ്റുസംഭവിക്കുകയോ തെറ്റായി ചിന്തിക്കുകയോ സാധ്യമല്ല. രാജാവിന്റെ നടപടികള്‍ തെറ്റുകള്‍ക്കതീതമാകുന്നു. രാജവിമര്‍ശം ദൈവവിമര്‍ശമോ ദൈവനിന്ദ തന്നെയോ ആകുന്നു. അതാണ്, ‘സ്വാമിദ്രോഹ’മെന്ന സങ്കല്‍പത്തിലൂടെ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ദൈവശാസ്ത്രം സൃഷ്ടിച്ച അധികാരവ്യവസ്ഥ. തങ്ങളുടെ പ്രതിബദ്ധത ശ്രീപത്മനാഭനോടു മാത്രമാണെന്നു പ്രഖ്യാപിച്ച തിരുവിതാംകൂര്‍ രാജവംശം രാജഭരണചരിത്രത്തില്‍ ‘ബഹുജനവിരുദ്ധത’യുടെ സമാനതകളില്ലാത്ത ഒരു ഇരുണ്ടയുഗം നിര്‍മിക്കുകയായിരുന്നു. ഈ രാഷ്ട്രീയ ദൈവശാസ്ത്രം വിമര്‍ശങ്ങളെയും പ്രതിരോധങ്ങളെയും രാജഭരണത്തില്‍നിന്നു വിസ്ഥാപനം ചെയ്യുകയും ശ്രീപത്മനാഭസ്വാമിക്കെതിരായ ‘ദ്രോഹ’മായി വ്യാഖ്യാനിക്കുകയും ചെയ്തു. ‘രാജകീയത’ക്കു ദിവ്യപരിവേഷം നല്‍കുമ്പോള്‍ പ്രതിഷേധങ്ങള്‍ സ്വാഭാവികമായും ദൈവവിരുദ്ധമാകുന്നു. രാജഭരണത്തിന്റെ ക്രൂരതകള്‍ക്കെതിരെ ചിന്തിക്കുന്നതുപോലും ദൈവവിരുദ്ധമാണെന്ന അതീതമായ ഭയമാണ് ‘സ്വാമിദ്രോഹ’സങ്കല്‍പം ഈശ്വരവിശ്വാസികളായ സാധാരണക്കാരില്‍ സൃഷ്ടിച്ചത്. ‘സവര്‍ണന്റെ മുന്നില്‍ ഞാനെന്തിനു വഴിമാറണം’ എന്ന് ഒരു അധഃസ്ഥിതനു ചിന്തിക്കാന്‍പോലും കഴിയാത്തവണ്ണം സ്വാമിദ്രോഹഭീതി അവനെ കീഴ്പ്പെടുത്തിയിരുന്നു. ‘സ്വാമിദ്രോഹ’മെന്ന രാഷ്ട്രീയ ദൈവശാസ്ത്രായുധം ഫലത്തില്‍ തിരുവിതാംകൂര്‍ രാജവംശത്തെ കവചിതമാക്കുകയാണു ചെയ്തത്. ‘സ്വാമിദ്രോഹ’ത്തിന്റെ ദിവ്യ കവചങ്ങള്‍ക്കു പിന്നില്‍ ദീര്‍ഘകാലം സുരക്ഷിതമായിരുന്ന തിരുവിതാംകൂര്‍ രാജവംശം ആദ്യമായി അരക്ഷിതത്വമനുഭവിക്കുന്നത് ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയാണ്. ബ്രിട്ടീഷാധിപത്യത്തോടെ സാവധാനമായിട്ടാണെങ്കിലും ഇവിടെ രൂപംകൊണ്ട ആധുനിക ഭരണസമ്പ്രദായങ്ങളും നീതിന്യായസംവിധാനവും ‘സ്വാമിദ്രോഹ’ത്തിന്റെ രാഷ്ട്രീയ ദൈവശാസ്ത്രത്തിനുമേല്‍ കനത്ത പ്രഹരമാണേല്‍പിച്ചത്.

സവര്‍ണതൃഷ്ണയുടെ തിരിച്ചുവരവ്
തിരിച്ചുവരവിനുവേണ്ടി സ്വയം ഊഴം കാത്തിരുന്ന ഫ്യൂഡല്‍-സവര്‍ണ-രാജകീയമൂല്യങ്ങള്‍ക്കു കിട്ടിയ സുവര്‍ണാവസരമാണ് ക്ഷേത്രനിധി. മറയില്ലാതെ പ്രത്യക്ഷമാകാനും സ്വന്തം സവര്‍ണ-ഫ്യൂഡല്‍ മുഖം പ്രദര്‍ശിപ്പിക്കാനും അറച്ചിരുന്ന മലയാളി സ്വത്വത്തിന്റെ അധോശക്തികള്‍ക്കു ലഭിച്ച ന്യായീകരണമാണിത്. സ്വന്തം ‘പ്രജാസ്വത്വ’ത്തെ ‘പൗരത്വ’ത്തിന്റെ സാങ്കേതിക ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഇക്കാലമത്രയും ഒളിപ്പിച്ചുവെച്ചിരുന്ന വിഭാഗങ്ങള്‍ക്ക്, ഇപ്പോള്‍ പൗരത്വത്തിന്റെ പ്രച്ഛന്നവേഷങ്ങള്‍ അഴിച്ചുവെച്ച്, തനിപ്രജകളായി പ്രത്യക്ഷപ്പെടാനുള്ള അവസരം ലഭിച്ചിരിക്കുന്നു. പൗരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മറ്റും ആധുനിക പ്രച്ഛന്നവേഷങ്ങള്‍ കെട്ടിയാടിക്കൊണ്ടിരുന്നവര്‍ യഥാര്‍ഥത്തില്‍ പൗരത്വത്തിന്റെ യൗവന വളര്‍ച്ചയെത്താത്ത പ്രജാശിശുക്കളായിരുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. ചരിത്രകാരന്മാര്‍ക്കും ബ്യൂറോക്രാറ്റുകള്‍ക്കും ഇപ്പോള്‍ തങ്ങളുടെ ‘അമര്‍ത്തപ്പെട്ടിരുന്ന പ്രജാസ്വത്വ’ത്തെ പുറത്തെടുത്തു പ്രദര്‍ശിപ്പിക്കാനും പ്രജാസ്വത്വത്തിന്റെ അധമവും അവികസിതവുമായ ബോധം ഒരിക്കലും തങ്ങളുടെ ‘ആത്മാവി’നെ വിട്ടുപോയിരുന്നില്ലെന്നു പരസ്യമായി പ്രഖ്യാപിക്കാനും കഴിയുന്നു. സ്വന്തം ‘പ്രഫഷനി’ല്‍ ആധുനികതയുടെ സാങ്കേതിക സാധ്യതകള്‍ ഉപയോഗിക്കുകയും പൗരത്വത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോഴും ‘പ്രജാശൈശവ’ത്തില്‍നിന്നു ഒരിഞ്ചുപോലും വളര്‍ന്നിട്ടില്ലെന്ന പരോക്ഷപ്രഖ്യാപനമാണ് ഇവര്‍ നടത്തുന്നത്.

സമകാലിക ശ്രീപത്മനാഭദാസന്മാരുടെയും രാജഭക്തരുടെയും ‘സംഘബോധ’ത്തെയും ‘സംഘതൃഷ്ണ’യെയും അപഗ്രഥിക്കേണ്ടത് അനിവാര്യമാകുന്നു. അഭിനവ രാജഭക്തിക്കു പിന്നിലുള്ളത് യൂറോപ്യന്‍ നിയമ-രാഷ്ട്രീയ ചട്ടക്കൂടിന്റെ സമ്മര്‍ദത്തിനു മുന്നില്‍ അമര്‍ത്തപ്പെട്ടുകിടന്ന സവര്‍ണാധിപത്യത്തിന്റെ തിരിച്ചുവരവിനുവേണ്ടിയുള്ള സംഘതൃഷ്ണയാണ്. കേരളത്തിലെ ‘സവര്‍ണ സംഘബോധം’ ഇന്ത്യന്‍ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും ‘ഇര’യുടെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ചുകൊണ്ടു നടത്തുന്ന യുദ്ധമാണിത്. കാരണം, ഇന്ത്യയിലെ നിയമവ്യവസ്ഥ തത്ത്വത്തിലെങ്കിലും ജാതിശ്രേണിയെയും ഉച്ചനീചത്വത്തെയും അംഗീകരിക്കുന്നില്ല. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ബാക്കിപത്രമായ ഈ നിയമവ്യവസ്ഥ, അതുകൊണ്ടുതന്നെ, സവര്‍ണാധിപത്യത്തിന്റെ ധര്‍മശാസ്ത്രവ്യവഹാരത്തിന് വലിയ ആഘാതമാണേല്‍പിച്ചത്. അതുകൊണ്ടാണ്, ബ്രിട്ടീഷ് ഭരണത്തിന്റെ ഈടുവെപ്പുകളായ ഭരണഘടന-നിയമ വ്യവസ്ഥകള്‍ക്കുമുന്നില്‍ സവര്‍ണപാരമ്പര്യം സ്വയം ‘ഇര’യുടെ സ്ഥാനത്ത് നില്‍ക്കുന്നത്. ശ്രീപത്മനാഭദാസന്മാരായ രാജാക്കന്മാര്‍ക്കു ലഭിച്ചിരുന്ന ‘പ്രാമാണികത’യും ‘പദവി’യുമാണ് താത്ത്വികമായിട്ടെങ്കിലും (വൈദേശിക) ഭരണഘടന-നിയമവ്യവസ്ഥകള്‍ ഇല്ലാതാക്കിയത്. രാജഭരണത്തിന്റെ ബിംബാവലികളും സ്ഥാനപ്പേരുകളും ചിഹ്നങ്ങളും പൊതുമണ്ഡലത്തില്‍ നിയമപരമായിത്തന്നെ നിരോധിതവുമാണ്. മനഃശാസ്ത്രപരമായി മുരടിച്ചുപോയ, ഒരു വിഭാഗമാളുകള്‍ക്ക് ഇപ്പോഴും തിരുവിതാംകൂര്‍ ‘രാജ്യ’വും ‘രാജാവും’ യാഥാര്‍ഥ്യമായി അവശേഷിക്കുന്നു. ആധുനിക നിയമശാസ്ത്ര വ്യവഹാരത്തിന്‍െറ  പൊതുമണ്ഡലത്തിലെ ഔദ്യോഗിക വ്യാപനം, സവര്‍ണാധിപത്യത്തിന്റെ തിരിച്ചുവരവിനെ, ഭാഗികമായെങ്കിലും ദുര്‍ബലമാക്കുന്നുണ്ട്. അതിനാല്‍, കേരളത്തിന്റെ പൊതുമണ്ഡലത്തില്‍നിന്ന് ഭരണഘടന-നിയമതത്ത്വങ്ങളും സംവര്‍ഗങ്ങളും നിഷ്കാസനം ചെയ്യപ്പെടേണ്ടത്, ഈ തിരിച്ചുവരവിന്റെ വ്യവഹാരത്തിനാവശ്യമാണ്. ദീര്‍ഘകാലമായി നാം കേള്‍ക്കാതിരുന്ന പുഷ്പാഞ്ജലി സ്വാമിയാര്‍, നമ്പി, തന്ത്രി, പോറ്റി, കൊട്ടാരം, മഹാരാജാവ് തുടങ്ങിയ ശ്രീപത്മനാഭ-രാജവംശ സംവര്‍ഗങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയുന്നതോടെ, ക്രമേണ അത് സവര്‍ണാധിപത്യത്തിന്റെ തിരിച്ചുവരവിനെ ന്യായീകരിക്കുന്നതും സാധ്യമാക്കുന്നതുമായ വ്യവഹാരനിര്‍മിതയാകുന്നു. അര്‍ഥം നഷ്ടപ്പെട്ട ഇത്തരം പദങ്ങള്‍ക്ക്, സവര്‍ണ സംഘബോധത്തില്‍ ചില ‘വൈകാരികഫലങ്ങള്‍’ സൃഷ്ടിക്കാന്‍ കഴിയും. ‘തിരുവിതാംകൂര്‍ മഹാരാജാവ്’ എന്ന പ്രയോഗത്തിന് ഇന്നു ഭാഷാപരമായി ഒരര്‍ഥവുമില്ല. മറിച്ച്, സവര്‍ണതൃഷ്ണയുടെയും രാജഭക്തിയുടെയും ‘ഗൃഹാതുരത’ ഉണര്‍ത്തുന്ന വൈകാരികത ഉണര്‍ത്തുക മാത്രം ചെയ്യുന്നു. പൊതുമണ്ഡലത്തിലെ ഇത്തരം പ്രയോഗങ്ങള്‍, അതു നടത്തുന്നവരുടെ മനോവൈകല്യമാണു തെളിയിക്കുന്നത്.  നിധിയെക്കുറിച്ചു ചര്‍ച്ചചെയ്യേണ്ടത് നിയമവ്യവസ്ഥയുടെയും പൗരസ്വത്വബോധത്തിന്റെയും മൂല്യ-സംവര്‍ഗങ്ങളിലൂടെയല്ല മറിച്ച്, ശ്രീപത്മനാഭ വിശ്വാസത്തിന്റെ മാനദണ്ഡങ്ങളിലൂടെയാണെന്ന വാദത്തില്‍ നിറഞ്ഞുതുളുമ്പുന്നത് ഈ സവര്‍ണ സംഘതൃഷ്ണയാണ്. ശമനം ലഭിക്കാതെ ദമിതമായി കിടന്ന ഈ സവര്‍ണ സംഘതൃഷ്ണയുടെ പൊതുമണ്ഡലത്തിലെ പ്രത്യക്ഷമാകല്‍, പക്ഷേ, ജനാധിപത്യ സമൂഹമെന്നനിലക്കുള്ള കേരളത്തിന്റെ നിലനില്‍പ്പിനുതന്നെ ഹാനികരമാണ്. ഈ സവര്‍ണതൃഷ്ണയുടെ ‘മഹാവ്യാധി’യോടു പുലര്‍ത്തുന്ന ഉദാസീനതക്ക് കേരളം നല്‍കേണ്ടിവരുന്ന വില പ്രവചനാതീതമായിരിക്കും.

-ജെ രഘു മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനമാണിത്.

Sunday, 28 August 2011

രാജകുടുംബാംഗങ്ങള്‍ കാലഘട്ടത്തിനു ചേര്‍ന്ന പേരുകള്‍ സ്വീകരിക്കണം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതി പോലെ ക്ഷേത്രവിശ്വാസികളുടേതായ ഒരു ഭരണസമിതിയെ സര്‍ക്കാര്‍ നിയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.പത്മനാഭസ്വാമിക്ഷേത്ര നിധിയും ജനാധിപത്യ കേരളവും’ എന്ന വിഷയത്തില്‍ സോഷ്യല്‍ സയന്‍സ് റെയിന്‍ബോ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതിയില്‍ സാമൂതിരി കുടുംബത്തിന്റെ പ്രതിനിധിക്കു സ്ഥിരാംഗത്വമുണ്ട്. അത്തരമൊരു സംവിധാനമാണ് പത്മനാഭസ്വാമിക്ഷേത്രത്തിനും വേണ്ടതെന്നാണ് ഹൈകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

പഴയ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ക്ക് സാധാരണ പൗരന്‍മാരുടെ എല്ലാ അധികാരങ്ങളുമുണ്ട്. അതേയുള്ളൂ എന്നതാണ് കോടതി വിധിയുടെ താല്‍പര്യം. അതിനാല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരം  കൈയാളാന്‍ പഴയ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിനോ മറ്റ് അംഗങ്ങള്‍ക്കോ അധികാരമില്ലെന്നാണു കോടതി വിധിച്ചത്. രാജാധികാരം പോയി ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ചിലരുടെ മനസ്സില്‍നിന്ന് അതിന്റെ പുളി പോയിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മഹാരാജാവ് തിരുമനസ്സ്, മഹാ തമ്പുരാന്‍ എന്നെല്ലാം ഉത്തരവാദപ്പെട്ടവര്‍പോലും ഭക്ത്യാദരങ്ങളോടെ അടിയന്‍ എന്നു വിനീത ഭാവത്തില്‍ വിളിക്കുന്നതിന്റെ കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. 'പഴയ രാജവാഴ്ചക്കാലത്തെ അതിക്രമങ്ങളും കൂട്ടക്കൊലകളും കൊടിയ ചൂഷണങ്ങളും മറയ്ക്കപ്പെടുകയും അതിനെക്കുറിച്ചാരെങ്കിലും ഓര്‍മിപ്പിച്ചാല്‍ രാജദ്രോഹം എന്ന നിലയില്‍ ചിലര്‍ തലയില്‍ കൈവെച്ച് നിലവിളിക്കുകയുമാണ്.

നക്ഷത്രങ്ങളുടെ പേരില്‍ ഉത്രാടംതിരുനാള്‍, മൂലം തിരുനാള്‍ എന്ന പേരുകള്‍ക്ക് പകരം ജനാധിപത്യ കാലഘട്ടത്തിന് ചേര്‍ന്ന പേരുകള്‍ സ്വീകരിക്കാന്‍ പറഞ്ഞാല്‍ അതും മഹാപരാധമായി ആക്ഷേപിക്കപ്പെടാം. രാജാധികാരം നഷ്ടപ്പെട്ടെങ്കിലും രാജകുടുംബത്തിന്റെ ക്ഷേത്രാധികാരം നിലനിന്നു. നാമകരണം പോലുള്ള കുടുംബാചാരങ്ങള്‍ പിന്നെയും തുടര്‍ന്നു. നക്ഷത്രങ്ങളുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്യുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍, അതൊരു തിരുനാളായി രേഖപ്പെടുത്തുകയും ആളുകളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്യുമ്പോള്‍ മാനസികമായ അടിമത്തം അടിച്ചേല്‍പ്പിക്കുകയാണ്. ചിത്തിരതിരുനാളിന്റെ കാലത്തിനു ശേഷം കേരളത്തില്‍ രാജഭരണം അവസാനിച്ചു. പഴയരാജകുടുംബത്തിലെ പുതിയ അംഗങ്ങള്‍ ജനാധിപത്യ പ്രക്രിയയയുടെ ഭാഗമായി മാറിയെന്നും വി.എസ് പറഞ്ഞു.

താന്‍ പറയുന്നതൊന്നും അവസാനത്തെ രാജാവായ ശ്രീചിത്തിര തിരുനാളിനോടോ അദ്ദേഹത്തിന്റെ കുടുംബത്തോടോ ഉള്ള വിരോധം കൊണ്ടല്ല. ജനകീയ സമ്മര്‍ദത്തെ തുടര്‍ന്നാണെങ്കിലും ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിക്കാനും, സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ഏര്‍പ്പെടുത്താനും തയാറായി എന്ന നിലയ്ക്കും തിരുവിതാംകൂറിന്റെ, പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ വികസനത്തിനു ദീര്‍ഘവീക്ഷണത്തോടെ അടിത്തറ പാകിയെന്ന നിലയ്ക്കുമെല്ലാം ചിത്തിരതിരുനാള്‍ ബഹുമാനമര്‍ഹിക്കുന്നു. എന്നാല്‍, രാജാധികാരം നഷ്ടപ്പെട്ടിട്ടും രാജകീയ പ്രൌഢികളും പ്രഭാവവുമെല്ലാം നിലനില്‍ക്കുന്നുവെന്നാണു രാജകുടുംബത്തിന്റെ തോന്നല്‍.പത്മനാഭസ്വാമി ക്ഷേത്രത്തിനു മാര്‍ത്താണ്ഡ വര്‍മ രാജ്യം അടിയറ വച്ച് പത്മനാഭ ദാസനായി സ്വയം അവരോധിച്ചു ഭരണം നടത്തിയത് രാജാധികാരം ദൈവദത്തമാണെന്നു വരുത്താനാണ്. ശത്രുക്കളുടെ എതിര്‍പ്പു കുറയ്ക്കാനും എതിര്‍ക്കുന്നവരുടെ വായ അടപ്പിക്കാനു മായിരിക്കണം. അധികാരം ദൈവദത്തമാണെന്നു പ്രഖ്യാപിച്ച് സ്വേച്ഛാധിപത്യ വാഴ്ചയ്ക്കു രക്ഷാകവചം തീര്‍ത്ത ലൂയി പതിനാലാമന്റെ മാതൃകയാണു തൃപ്പടിദാനത്തിലൂടെ മാര്‍ത്താണ്ഡ വര്‍മ പിന്തുടര്‍ന്നതെന്നു സംശയിക്കാം.

ക്ഷേത്രത്തിലെ നിധിശേഖരം എന്തു ചെയ്യണമെന്നു സുപ്രീം കോടതി തീരുമാനിക്കട്ടെ. എന്നാല്‍, നിധികള്‍ എങ്ങനെ ഉണ്ടാകുന്നു, അതെങ്ങനെ കുന്നുകൂട്ടാന്‍ കഴിയുന്നു, സ്വത്തുക്കള്‍ എങ്ങനെ ഉണ്ടാകുന്നു, അതു ഭാവിയിലേക്ക് എങ്ങനെ സംഭരിച്ചു വയ്ക്കാന്‍ കഴിയുന്നു, അതിന്റെ യഥാര്‍ഥ അവകാശികള്‍ ആരാണ് എന്ന അടിസ്ഥാനപരമായ ചോദ്യങ്ങളും അസന്ദിഗ്ധമായ ഉത്തരങ്ങളും എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകണം -വി.എസ്. പറഞ്ഞു.  ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ഇതിലെ കക്ഷിയായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജ്യോതിഷത്തിലൂടെ സുപ്രീം കോടതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് ഇത്. ഒന്നിലേറെ തവണ ഈ കക്ഷികള്‍ തന്നെ നിലവറകള്‍ തുറക്കുകയും കണക്കെടുക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തതാണ്. അതില്‍ നിന്ന് സ്വര്‍ണമെടുത്ത് മണ്ഡപത്തിന് സ്വര്‍ണം പൂശുകയും ചെയ്തു. അന്ന് ദേവപ്രശ്‌നം നടന്നിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ആരുടെയും കുടുംബം മുടിഞ്ഞുപോയതായും അറിവില്ല. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ദേവപ്രശ്‌നം എന്ന പേരില്‍ ഒരു പ്രഹസനം നടത്തുകയായിരുന്നു. ദേവഹിതം അറിയണമെന്ന മാര്‍ത്താണ്ഡവര്‍മ്മ കുടുംബത്തിന്റെ ഹര്‍ജി കോടതി അനുവദിച്ചില്ല. അതിന് കാക്കാതെ തങ്ങള്‍ക്കിഷ്ടപ്പെട്ട ജ്യോതിഷികളെ ചെന്ന് കണ്ട് കാര്യങ്ങള്‍ വിവരിച്ച് അവരെ കൂട്ടിക്കൊണ്ടുവന്ന് പ്രശ്‌നം വെയ്പിച്ചു. മൂല്യനിര്‍ണയം നടത്തലും എണ്ണിത്തിട്ടപ്പെടുത്തലും ഡോക്യുമെന്റേഷനുമാണ് ദേവപ്രശ്‌നത്തിലൂടെ തടയാന്‍ ശ്രമിക്കുന്നതെന്നും വി.എസ്. പറഞ്ഞു. നിധിശേഖരം കണക്കാക്കി ചോര്‍ച്ചകൂടാതെ സൂക്ഷിക്കുക എന്നതാണ് ഇപ്പോള്‍ വേണ്ടതെന്നും വി.എസ്. പറഞ്ഞു.

മറ്റ് രാജവംശങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാനസികമായും ഭൗതികമായുമുള്ള സ്ഥിതിവിശേഷം തിരുവിതാംകൂര്‍ രാജകുടുംബാംഗവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് നില നില്‍ക്കുന്നു. രാജകീയമായ പ്രൗഢികളും പ്രഭാവവുമെല്ലാം നിലനില്‍ക്കുന്നവെന്നാണ് അവര്‍ക്കിപ്പോഴും തോന്നുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിലെ അത്രയും എതിര്‍പ്പുപോലും കാലഹരണപ്പെട്ട ആചാരങ്ങള്‍ക്കെതിരെ ഇപ്പോള്‍ ഉയരുന്നില്ലെന്നത് നിരാശാജനകമാണ് - വി.എസ് പറഞ്ഞു.മഹാരാജാവ് തിരുമനസ്, മഹാ തമ്പുരാന്‍ എന്നിങ്ങനെ ഉത്തരവാദപ്പെട്ടവര്‍ പോലും ഭക്ത്യാദരങ്ങളോടെ 'അടിയന്‍' എന്ന് വിനീതഭാവത്തില്‍ ഇപ്പോഴും വിളിക്കുന്നത് മാനസിക അടിമത്തം നിലനില്‍ക്കുന്നതു കൊണ്ടാണ്.കേരളത്തിലെ മറ്റ് പഴയ രാജകുടുംബങ്ങളിലെ പുതിയ തലമുറ എല്ളാ അര്‍ത്ഥത്തിലും സാധാരണ ജനതയുടെ ഭാഗമായി. ഇവിടെയത് സംഭവിച്ചുവോ എന്ന് പരിശോധിക്കപ്പെടണം- അദ്ദേഹം പറഞ്ഞു.

ബി.ആര്‍.പി. ഭാസ്കര്‍ അധ്യക്ഷത വഹിച്ചു. ജമീല പ്രകാശം എംഎല്‍എ, ഡോ.കെ.എന്‍. പണിക്കര്‍, ജെ. രഘു, ഡോ. സജീവ് എന്നിവര്‍ പ്രസംഗിച്ചു.
(മാധ്യമം,മനോരമ,മാതൃഭൂമി, കേരള കൌമുദി വാര്‍ത്തകളെ ആധാരമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.)
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം താഴെ കേള്‍ക്കാം


പ്രസംഗത്തിന്റെ പൂര്‍ണരൂപം doolnews.com എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് :രാജഭക്തന്മാര്‍ക്ക് നല്ല നമസ്‌കാരം: വി.എസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

Saturday, 20 August 2011

പത്മനാഭസ്വാമി ക്ഷേത്രവും ധനശേഖരവും

സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ഡോ. എ നീലലോഹിതദാസന്‍ നാടാര്‍ ഇന്നത്തെ തേജസ് ദിനപത്രത്തിലെഴുതിയ ലേഖനമാണിത്.

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട രഹസ്യ അറകളില്‍നിന്നു കണ്ടെത്തിയ ധനശേഖരത്തെക്കുറിച്ചും ക്ഷേത്രത്തെ സംബന്ധിച്ചും അതിശയോക്തിപരവും അടിസ്ഥാനരഹിതവുമായ റിപോര്‍ട്ടുകളും ലേഖനങ്ങളും കെട്ടുകഥകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ തന്റെ രാജ്യം ശ്രീപത്മനാഭസ്വാമിക്ക് അടിയറവച്ചു സ്വയം പത്മനാഭദാസനായി മാറിയത് എന്തോ മഹദ്കൃത്യമായാണു വാഴ്ത്തപ്പെടുന്നത്. തിരുവിതാംകൂറില്‍ ജാതിവിവേചനം അതിന്റെ ഏറ്റവും ക്രൂരതയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ആര്യബ്രാഹ്മണരുടെ ഗൂഢതന്ത്രത്തിന് ആ കൃത്യത്തിലൂടെ വാസ്തവത്തില്‍ മാര്‍ത്താണ്ഡവര്‍മ വിധേയനാവുകയാണുണ്ടായത്. എന്തിനേറെ, എട്ടുവീട്ടില്‍പിള്ളമാരെ പരാജയപ്പെടുത്തുന്നതിനും കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ പോലും പരാജയപ്പെടുത്തുന്നതിനും മാര്‍ത്താണ്ഡവര്‍മയ്ക്കുവേണ്ടി പട നയിച്ച അനന്തപത്മനാഭന്‍ നാടാരെയും അദ്ദേഹത്തിന്റെ സഹായിയായ ഓട്ടനെന്ന മുണ്ടന്‍ സ്വാമിയെയും ജാതിക്കുശുമ്പന്മാര്‍ ചതിച്ചുകൊലപ്പെടുത്തിയപ്പോള്‍ മൌനംപാലിച്ച് ഒഴിഞ്ഞുമാറിയ മാര്‍ത്താണ്ഡവര്‍മയെ തന്നെയാണ്, രഹസ്യ അറകളിലെ ധനശേഖരത്തെക്കുറിച്ചു തങ്ങളുടെ മനസ്സില്‍ തോന്നുന്ന അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയ-ഭരണനേതൃത്വങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. ഇവിടത്തെ അധഃസ്ഥിത-പിന്നാക്ക ജനവിഭാഗങ്ങളുടെ ഭൂമിയെ ബ്രഹ്മസ്വങ്ങളുടെയും ദേവസ്വങ്ങളുടെയും പേരില്‍ കൈക്കലാക്കിയ ആര്യബ്രാഹ്മണര്‍ മാര്‍ത്താണ്ഡവര്‍മയെക്കൊണ്ടു തിരുവിതാംകൂറിനെ ആകെ പത്മനാഭസ്വാമിയുടെ കാല്‍ക്കല്‍ അടിയറവയ്പിച്ചുകൊണ്ട്, തങ്ങളുടെ അധിനിവേശം ഊട്ടിയുറപ്പിക്കുകയാണു ചെയ്തത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഹൈന്ദവക്ഷേത്രമായതുകൊണ്ട് അവിടെ കണ്ടെത്തിയ ധനശേഖരം ഹൈന്ദവരുടെ മാത്രം വകയാണെന്നു വാദിക്കുന്നവരുണ്ട്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അതു ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നു പ്രസ്താവനയിറക്കിയതിന്റെ അടുത്തദിവസം എന്‍.എസ്.എസ് നേതാവ് പി കെ നാരായണപ്പണിക്കര്‍, ക്ഷേത്രത്തിലെ നിധി കണ്ട് ആരും കൊതിക്കേണ്ടെന്നു പ്രസ്താവിച്ചു. രാജകൊട്ടാരത്തിനും കൊട്ടാരത്തിന്റെ ആശ്രിതര്‍ക്കും മാത്രമുള്ളതാണ് നിധിയെന്നു പണിക്കര്‍ അര്‍ഥമാക്കുന്നുണ്ടോയെന്ന് അറിയില്ല. പത്മനാഭക്ഷേത്രം എന്നുമുതലാണ് ഹിന്ദുക്ഷേത്രമായി മാറിയതെന്ന് അന്വേഷിക്കാന്‍ ഹിന്ദുത്വവാദം ഉന്നയിക്കുന്നവരാരും മെനക്കെടുന്നില്ല. കേരളത്തിലെയും പഴയ തിരുവിതാംകൂറിലെയും നിലവിലുള്ള ഹൈന്ദവക്ഷേത്രങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് ബൌദ്ധ-ജൈനക്ഷേത്രങ്ങളായിരുന്നുവെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ബൌദ്ധ-ജൈനക്ഷേത്രങ്ങള്‍ ഹൈന്ദവക്ഷേത്രങ്ങളാക്കി മാറ്റുന്ന പ്രക്രിയയില്‍ വില്വമംഗലം സ്വാമിക്ക് പ്രധാന പങ്കുണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു. ആ വില്വമംഗലം സ്വാമിതന്നെയാണു പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും വില്ലനെന്ന് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള റിപോര്‍ട്ടുകളില്‍നിന്നും ലേഖനങ്ങളില്‍നിന്നും കെട്ടുകഥകളില്‍നിന്നും വ്യക്തമാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ള ബൌദ്ധ-ജൈന പാരമ്പര്യം ചരിത്രരേഖകളില്‍ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇളങ്കോവടികളാല്‍ രചയിതമായ ചിലപ്പതികാരത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശമുണ്ട്.
ക്ഷേത്രത്തിനും ക്ഷേത്രസമ്പത്തിനും ചേര-ബുദ്ധമത കാലഘട്ടത്തിന്റേതായ സംഭാവന ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ല. ഈയടുത്ത ദിവസങ്ങളില്‍ ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തന്റെ കുടുംബത്തിനു ചേരരാജവംശവുമായുള്ള ബന്ധം ചൂണ്ടിക്കാണിക്കുകയും തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ, അശോക ചക്രവര്‍ത്തിയുടെ സ്വാധീനത്തിനു വിധേയനായിരുന്നുവെന്നു പ്രസ്താവിക്കുകയും ചെയ്യുകയുണ്ടായി. എന്നാല്‍, മാര്‍ത്താണ്ഡവര്‍മ കാലക്രമത്തില്‍ ആര്യബ്രാഹ്മണര്‍ ഒരുക്കിയ കെണിയില്‍ വീണുപോവുകയും അവര്‍ ഇവിടെ അടിച്ചേല്‍പ്പിച്ച ജാതിവ്യവസ്ഥയുടെയും ജാതിവിവേചനത്തിന്റെയും കാവലാളാവുകയും ചെയ്തു. അതിനുശേഷം വന്ന തിരുവിതാംകൂര്‍ രാജാക്കന്മാരും അതുതന്നെ തുടര്‍ന്നു. അതാണ് ഇടത്-വലത് ബുദ്ധിജീവികള്‍ സാംസ്കാരികനായകനായി വാഴ്ത്തുന്ന സ്വാതിതിരുനാളിന്റെ കാലത്ത് ആധുനിക ഇന്ത്യന്‍ സാമൂഹികപരിവര്‍ത്തനത്തിന്റെ പിതാവായി കണക്കാക്കപ്പെടേണ്ടുന്ന വൈകുണ്ഠസ്വാമികളെ തിരുവനന്തപുരത്ത് ശിങ്കാരത്തോപ്പ് ജയിലിലടച്ചത്. ജാതിവ്യവസ്ഥയും ജാതിമേല്‍ക്കോയ്മയും അടിച്ചേല്‍പ്പിച്ച ആര്യബ്രാഹ്മണരെ കരിംനീചരെന്നും അവര്‍ക്കു സംരക്ഷണം നല്‍കുന്ന തിരുവിതാംകൂര്‍ മഹാരാജാവിനെ അനന്തപുരിനീചനെന്നും ജാതിമേല്‍ക്കോയ്മയ്ക്കും മഹാരാജാവിനും സംരക്ഷണം നല്‍കുന്ന ബ്രിട്ടീഷുകാരെ വെണ്‍നീചരെന്നും വിളിക്കാനുള്ള തന്റേടം വൈകുണ്ഠസ്വാമികള്‍ പ്രകടിപ്പിച്ചു.
പത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ച് 'മതിലകം' രേഖകളില്‍ പറയുന്നത് ക്ഷേത്രത്തിന്റെ ആര്യവല്‍ക്കരണം നടന്നതിനുശേഷമുള്ള ചരിത്രമാണ്. അതിനു മുമ്പുതന്നെ സമ്പന്നമായ പൈതൃകവും പാരമ്പര്യവും ക്ഷേത്രത്തിനുണ്ടായിരുന്നു. ഗ്രീസ്, റോം, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി വന്‍തോതില്‍ കച്ചവടബന്ധം ഉണ്ടായിരുന്നു.പൌരാണികകാലത്ത് ആരംഭിച്ച ഈ വ്യാപാരം അളവറ്റ സമ്പത്തിന്റെ കലവറയായി രാജ്യത്തെ മാറ്റിത്തീര്‍ത്തിട്ടുണ്ടാവുമെന്ന ചിന്ത തികച്ചും സ്വാഭാവികമാണ്. അതുപോലെ തന്നെ സമ്പത്ത് ഏതേതെല്ലാം നിക്ഷേപപ്പുരകളിലായി കൂട്ടിവച്ചിരിക്കുന്നുവെന്ന് അറിയാനുള്ള ആഗ്രഹവും. ആ അന്വേഷകരെ അദ്ഭുതസ്തബ്ധരാക്കുന്ന കണ്ടെത്തലുകളാണ് നമുക്കു മുന്നില്‍. ആ പ്രാചീന സമ്പദ്ശേഖരത്തില്‍ കുറച്ചെങ്കിലും അവശേഷിക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് ക്ഷേത്രത്തിലെ രഹസ്യ അറകളില്‍നിന്നു കണ്ടെത്തിയ ധനശേഖരം. പത്മനാഭസ്വാമി ക്ഷേത്രവും അവിടത്തെ ധനശേഖരവും ഇന്നത്തെ ദലിത്-പിന്നാക്ക മതന്യൂനപക്ഷങ്ങളുടെ പൂര്‍വികരുടേതാണെന്ന് ഡോ. എം എസ് ജയപ്രകാശ് പറഞ്ഞിരിക്കുന്നത് എത്രയോ ശരിയാണ്. ചേരരാജാക്കന്മാരും ആയ്രാജാക്കന്മാരും കേരളത്തിന്റെ ആര്യവല്‍ക്കരണത്തിനു മുമ്പ് ബുദ്ധമത പാരമ്പര്യമുള്ളവരായിരുന്നു. 'പെരുമാള്‍' എന്നതു ബുദ്ധമതക്കാരായിരുന്ന ചേരരാജാക്കന്മാരുടെ മാത്രം സ്ഥാനപ്പേരായിരുന്നു.
ബുദ്ധമതത്തെയും ചേരസംസ്കാരത്തെയും തകര്‍ത്ത ചാതുര്‍വര്‍ണ്യശക്തികള്‍ തിരുവിതാംകൂര്‍ രാജാക്കന്മാരെ നവക്ഷത്രിയരാക്കി വര്‍മയെന്ന സ്ഥാനപ്പേരും നല്‍കി. പിന്നീട് ഇവിടെ ദര്‍ശിച്ചത് ജാതിമേല്‍ക്കോയ്മ യുടെ നഗ്നതാണ്ഡവമായിരുന്നു. ബ്രാഹ്മണര്‍ക്കും നവക്ഷത്രിയരായി മാറിയ നായന്മാര്‍ക്കും നികുതികളൊന്നും കൊടുക്കേണ്ടതില്ലായിരുന്നു. അതിനു പകരം ആര്യമേല്‍ക്കോയ്മ അംഗീകരിക്കാന്‍ തയ്യാറല്ലാതിരുന്ന അധഃസ്ഥിത-പിന്നാക്കസമുദായങ്ങളില്‍നിന്നു നൂറുകണക്കിനു നികുതികള്‍ പിരിക്കാന്‍ തുടങ്ങി. ഡോ. കെ രാജയ്യന്‍, നാടാര്‍ ചരിത്രരഹസ്യങ്ങള്‍ എന്ന ഗ്രന്ഥത്തില്‍, നാടാര്‍ സമുദായാംഗങ്ങളില്‍നിന്ന് ഈടാക്കിയിരുന്ന മുന്നൂറ്റിപ്പതിനേഴ് കരങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഇതുപോലുള്ള കരങ്ങള്‍ ഈഴവരാദി പിന്നാക്ക-അധഃസ്ഥിത സമുദായങ്ങളില്‍നിന്നും പിരിച്ചു. തീരപ്രദേശത്തു മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന വലയ്ക്ക് കരം ചുമത്തി വലക്കരം പിരിച്ചു. 'പ്രജാക്ഷേമതല്‍പ്പരരെ'ന്നു കൊട്ടിഘോഷിക്കപ്പെടുന്ന മഹാരാജാക്കന്മാര്‍ ഭരിച്ചിരുന്ന തിരുവിതാംകൂറിലല്ലാതെ ലോകത്തു മറ്റൊരിടത്തും മനുഷ്യന്റെ ഓരോ അവയവത്തിനും കരം ചുമത്തിയിരുന്നില്ല. ക്ഷേത്രത്തിലെ രഹസ്യഅറകളില്‍നിന്നു കണ്ടെടുത്ത ധനശേഖരം ആര്യവല്‍ക്കരണപ്രക്രിയ നടക്കുന്നതിനു മുമ്പ് ആര്‍ജിച്ച സമ്പത്തിനോടൊപ്പം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അധഃസ്ഥിത-പിന്നാക്ക സമുദായങ്ങളില്‍നിന്നു പിഴിഞ്ഞെടുത്ത നികുതിപ്പണവും കൂടി ചേര്‍ന്നതാണെന്നു കാണാന്‍ പ്രയാസമില്ല.
ശ്രീപത്മനാഭസ്വാമിക്കു സമര്‍പ്പിച്ച കാണിക്കയാണ് ഈ ധനശേഖരമെന്ന വാദത്തിനു കഴമ്പില്ല. ഈ രഹസ്യഅറകള്‍ വാസ്തവത്തില്‍ രാജകീയ ഭരണകൂടത്തിന്റെ രഹസ്യ ഖജനാവ് തന്നെ ആയിരുന്നുവെന്നതാണു സത്യം. രാജഭരണവുമായി ബന്ധപ്പെട്ട അധികം പ്രവര്‍ത്തനങ്ങളും നടന്നിരുന്നത് ക്ഷേത്രത്തിന്റെ വളപ്പില്‍ത്തന്നെ ആയിരുന്നുവെന്നുള്ളതും വ്യക്തമാണ്.ഇത്രയും കാലം ധനശേഖരം ഒരു ചോര്‍ച്ചയും കൂടാതെ കാത്തുസൂക്ഷിച്ച തിരുവിതാംകൂര്‍ രാജാക്കന്മാരുടെ മാഹാത്മ്യത്തെ വാഴ്ത്തുന്നതാണ് മറ്റൊരു പ്രവണത. ഈ ധനശേഖരത്തെ ഒരു ചോര്‍ച്ചയുമില്ലാതെയാണു കാത്തുസൂക്ഷിച്ചതെന്ന് ആര്‍ക്കാണ് ആധികാരികമായി പറയാന്‍ കഴിയുന്നത്? 1949ല്‍ തിരു-കൊച്ചി സംയോജന കരാറുണ്ടായപ്പോള്‍ ക്ഷേത്രത്തിലെ രഹസ്യ അറകളെക്കുറിച്ചും അതിലുള്ള ധനശേഖരത്തെക്കുറിച്ചും ശ്രീചിത്തിരതിരുനാള്‍ വെളിപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍, ക്ഷേത്രത്തിലെ രഹസ്യഅറകളെയും ധനശേഖരത്തെയും കുറിച്ച് ഒരക്ഷരം ഉരിയാടാതിരുന്ന മഹാനാണ് ശ്രീ ചിത്തിരതിരുനാള്‍. 1976ല്‍ രേവതിതിരുനാള്‍ ബാലഗോപാലവര്‍മ തിരുവനന്തപുരം സബ്കോടതിയില്‍ 253ാം നമ്പറായി ഫയല്‍ ചെയ്ത ഭാഗകേസില്‍ ശ്രീ ചിത്തിരതിരുനാള്‍ സമര്‍പ്പിച്ച പത്രികയില്‍, താന്‍ കൈവശംവച്ചിരിക്കുന്ന സ്ഥാവരജംഗമ വസ്തുക്കളുടെ പട്ടിക നല്‍കിയിട്ടുണ്ട്. കൊട്ടാരങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ ഒക്കെയും പരമാധികാരിയായ ഭരണാധികാരി എന്ന നിലയില്‍ സ്വന്തമായി നിലനിര്‍ത്തിയതാണെന്നു പറയുന്നു. അതിലൊരിടത്തും ക്ഷേത്രമോ അതിനെ ബന്ധിക്കുന്ന സ്വത്തുക്കളോ പരാമര്‍ശിച്ചിട്ടില്ല. മാത്രവുമല്ല, 1990ല്‍ ഒറ്റക്കല്‍മണ്ഡപം സ്വര്‍ണംപൂശിയെന്നും അതിനായി 500 കിലോ സ്വര്‍ണം എടുത്തുവെന്നുമാണ് അനൌദ്യോഗികമായി പറയപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ആ സ്വര്‍ണം എവിടെനിന്നെടുത്തുവെന്നും നിലവറകളില്‍നിന്നാണോ എടുത്തതെന്നും അത്രയും മാത്രമേ എടുത്തുള്ളുവോയെന്നും വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ശ്രീ ചിത്തിരതിരുനാളിന്റെ കാലത്ത് നിലവറയിലെ വസ്തുക്കളുടെ കണക്ക് തയ്യാറാക്കപ്പെട്ടിട്ടുണ്െടന്നാണ് അശ്വതിതിരുനാള്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍, ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ആ ലിസ്റ്റ് ഹാജരാക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ നടന്നുകഴിഞ്ഞതും ഇനി നടക്കാന്‍പോവുന്നതുമായ കണക്കെടുപ്പ് ശരിയായ ദിശയിലെത്തണമെങ്കില്‍ നേരത്തേ തയ്യാറാക്കപ്പെട്ട കണക്കുമായി ഒത്തുനോക്കപ്പെടേണ്ടതുണ്ട്. എന്നാല്‍, അതിനു സഹായകമായ നിലപാടല്ല രാജകുടുംബത്തിന്റെ ഭാഗത്തുനിന്നുമുള്ളത്.

Thursday, 18 August 2011

പിന്തിരിഞ്ഞുനടക്കുന്ന മലയാളികള്‍

പ്രസിദ്ധ പത്രപ്രവര്‍ത്തകനായ എം ജി രാധാകൃഷ്ണന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനം: സ്വദേശാഭിമാനി വീണ്ടും നാടുകടത്തപ്പെടുന്നു

ചാക്രികദിശയിലാണ് സാമൂഹികപരിണാമം എന്നുപറയുന്ന ‘സോഷ്യല്‍ സൈക്കിള്‍’ സിദ്ധാന്തത്തിന് പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ആധുനിക കാലത്തുവരെ വക്താക്കളുണ്ട്. പാശ്ചാത്യര്‍ മുതല്‍ ഈ നൂറ്റാണ്ടിന്റെ ആദ്യം അരവിന്ദമഹര്‍ഷിയില്‍ തുടങ്ങി അമ്പതുകളില്‍ ആനന്ദമാര്‍ഗി പ്രസ്ഥാനം രൂപവത്കരിച്ച പ്രഭാത് രഞ്ജന്‍ സര്‍ക്കാര്‍, വര്‍ത്തമാനകാലത്ത് പാശ്ചാത്യലോകത്തെ ഒരു പ്രമുഖ ‘പൗരസ്ത്യഗുരു’ ആയ രവി ബത്ര മുതലായ ഇന്ത്യന്‍ ചിന്തകരും ഇതില്‍പെടുന്നു. മനുഷ്യരാശിയുടെ പ്രയാണം ചാക്രികമാണെന്നും ഓരോ നാഗരികതയും കാലാവധി പൂര്‍ത്തിയായാല്‍ നാശം നേരിടുകയും പിന്നീട് ഊഴം എത്തുമ്പോള്‍ ആവര്‍ത്തിക്കുകയും വീണ്ടും നാശോന്മുഖമാകുകയും ചെയ്യുന്ന ചാക്രികഗതിക്ക് വിധേയമാണെന്നും ഈ സൈദ്ധാന്തികര്‍. ഫ്യൂഡലിസം, മുതലാളിത്തം, കമ്യൂണിസം എന്നിവയുടെ ഒക്കെ മേധാവിത്വഘട്ടങ്ങള്‍ ഈ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഓരോ ഘട്ടത്തിലും സമൂഹത്തില്‍ നെടുനായകത്വം വഹിക്കുന്ന അഭിരുചികള്‍ക്കും മൂല്യബോധത്തിനും പക്ഷപാതങ്ങള്‍ക്കും ഈ ചാക്രികത ബാധകമാകാം. നൂറ്റാണ്ടുകള്‍ നീളുന്ന വലിയ ചക്രങ്ങള്‍ക്കുള്ളില്‍ സൂക്ഷ്മചക്രങ്ങളും ഇത്തരം ഒട്ടേറെ ഹ്രസ്വമായ ആവൃത്തികള്‍ പൂര്‍ത്തിയാക്കാറുണ്ട്.
മലയാളിസമൂഹത്തിന്റെ കാര്യത്തിലും ഇത് ബാധകമാണെന്ന് തോന്നുന്നു. അന്ധവിശ്വാസങ്ങളില്‍നിന്നും മാമൂലുകളില്‍നിന്നുമൊക്കെ സമൂഹത്തെ സ്വതന്ത്രമാക്കിയ നവോത്ഥാനഘട്ടവും അതിന്റെ പ്രഭാവം  നിലനിന്ന അനന്തരഘട്ടവും ഉള്‍പ്പെട്ട ഒരു നൂറ്റാണ്ടിന്റെ സൂക്ഷ്മചക്രം കറങ്ങിത്തീര്‍ന്ന മട്ടാണിപ്പോള്‍. നവോത്ഥാനഘട്ടം തിരസ്കരിച്ച അഭിരുചികളും വിശ്വാസങ്ങളും മൂല്യപ്രമാണങ്ങളുമൊക്കെ വീണ്ടും പ്രിയങ്കരമായിവരുന്ന കാഴ്ച കാണുമ്പോള്‍ ചാക്രികസിദ്ധാന്തത്തെ ഓര്‍ക്കാതെ വയ്യ. ജാതീയത, വര്‍ഗീയത, അന്ധവിശ്വാസങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയുടെ ഒക്കെ അതിശക്തമായ പുനരാഗമനം അവയെ ഒക്കെ മുമ്പ് കാലഹരണപ്പെടുത്തിയ നവോത്ഥാനഘട്ടം മുന്നോട്ടുവെച്ച യുക്തിചിന്ത, ശാസ്ത്രീയത എന്നിവയെയൊക്കെ ഇന്ന് തിരിച്ച് കാലഹരണപ്പെടുത്തുന്ന മട്ടാണ്. പക്ഷേ, ഇതൊരു അനിവാര്യതയായി പരിഗണിക്കുന്നതിലെ വലിയ പ്രശ്നം ഈ വ്യത്യസ്തഘട്ടങ്ങളിലെ മൂല്യങ്ങളുടെ തകിടംമറിയലാണ്. നഗ്നമായ അസമത്വവും കൊടിയ ചൂഷണവും നിലനിന്ന ഘട്ടത്തെ കീഴടക്കിയായിരുന്നു നവോത്ഥാനത്തിന്റെ മുന്നേറ്റം. കൊളോണിയല്‍ ആധുനികത, ലിബറല്‍ മുതലാളിത്തം എന്നിവയുടെ ഘടകങ്ങള്‍കൂടി ഉള്‍ച്ചേര്‍ന്നതായിരുന്നു നവോത്ഥാനമെങ്കിലും പ്രാകൃതമായ ഉച്ചനീചത്വങ്ങളുടെ കൂരിരുട്ടില്‍നിന്ന് മലയാളിയെ ജനാധിപത്യത്തിലേക്ക് ആനയിച്ചത് മറ്റൊന്നായിരുന്നില്ല. നവോത്ഥാനഘട്ടത്തിന്റെ അന്ത്യം പുതിയ അസമത്വത്തിനും ചൂഷണത്തിനും വഴിയൊരുക്കുമോ? പതിനാറാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥര്‍ തിരികൊളുത്തിയ വിപ്ളവമായിരുന്ന നവീകരണത്തെ തുടര്‍ന്ന് എതിര്‍ദിശയിലേക്ക് കത്തോലിക്കാസഭ അഴിച്ചുവിട്ട പ്രതിനവീകരണത്തിന് (കൗണ്ടര്‍ റെഫര്‍മേഷന്‍) സമാനമാണ് കേരള സമൂഹത്തില്‍ ഇപ്പോള്‍ വീശുന്ന നവോത്ഥാനവിരുദ്ധ തരംഗം.
ഇത്രയും പരാമര്‍ശിച്ചത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി വെളിച്ചത്തുവന്നതോടെ വ്യാപകമായി പ്രകടമാകുന്ന വികാരങ്ങള്‍ കണ്ടാണ്.  മലയാളി ഒരിക്കല്‍ തിരസ്കരിച്ച പഴയ മൂല്യങ്ങള്‍ വീണ്ടും അതിശക്തമായ തിരിച്ചുവരവ് നടത്തുന്നുവോ എന്ന് സംശയിക്കാതെവയ്യ. നിധിയോടൊപ്പം വ്യാപകമായി വെളിപ്പെടുന്ന അന്ധമായ രാജഭക്തി, ദൈവമതഭക്തി, ആചാരപൂജ, വര്‍ഗീയത എന്നിവ ഒരു ഭാഗത്തും അന്യമതങ്ങള്‍, ജനാധിപത്യം, ശാസ്ത്രീയത, യുക്തി എന്നിവയോടൊക്കെയുള്ള പരസ്യമായ ശത്രുത മറുഭാഗത്തുമായി തലയറഞ്ഞാടുന്നു. മാത്രമല്ല, മതസൗഹാര്‍ദം, സമഭാവന, അധഃസ്ഥിതരോടുള്ള പരിഗണന എന്നിവപോലും പ്രത്യക്ഷമായിതന്നെ തള്ളിപ്പറയപ്പെടുന്നു. ഈ പുതിയ മൂല്യപ്രചാരണത്തില്‍ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങള്‍ മാത്രമല്ല, ചരിത്രകാരന്മാരും മറ്റ് ബുദ്ധിജീവികളും മാധ്യമങ്ങളും  ഒക്കെപ്പെടുന്നു. മാധ്യമചര്‍ച്ചകളില്‍  ചരിത്രകാരന്മാരുടെയും സമുദായസ്നേഹികളുടെയും മുഖംമൂടിയിട്ട വിഷസര്‍പ്പങ്ങള്‍ വര്‍ഗീയതചീറ്റി ഫണംവിരിച്ചാടുന്നു. ഇതിലൊക്കെ കടുപ്പം നവോത്ഥാനശക്തികളുടെ അനന്തരഗാമികളായി കടന്നുവന്ന് രാജകീയഭരണത്തിനെതിരെയും ജനാധിപത്യവ്യവസ്ഥയുടെ ആഗമനത്തിനുവേണ്ടിയും സ്വയമര്‍പ്പിച്ച രാഷ്ട്രീയ ജനകീയപ്രസ്ഥാനങ്ങളുടെപോലും നിശ്ശബ്ദതയും അകര്‍മണ്യതയും ആണ്. നവോത്ഥാനം സൃഷ്ടിച്ച സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതൃത്വം മൃഗങ്ങളെക്കാള്‍ മോശമായ അവസ്ഥയില്‍ തങ്ങളെ അടിച്ചമര്‍ത്തിയിരുന്ന ആ പഴയ വ്യവസ്ഥയുടെയും മൂല്യങ്ങളുടെയും കുഴലൂത്തുകാരായിരിക്കുന്നു. നവോത്ഥാനത്തിനും സെക്കുലറിസത്തിനും വിപ്ളവം പോരെന്ന് ആക്ഷേപിക്കുന്ന അതിവിപ്ളവക്കാര്‍ക്കും സ്വത്വവാദികള്‍ക്കും ഒന്നും മിണ്ടാട്ടമില്ല. ഒറ്റപ്പെട്ട ശബ്ദമുയര്‍ത്തുന്ന യുക്തിവാദികള്‍ ആക്രമിക്കപ്പെടുന്നു. കൃത്യമായ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍തന്നെ ആ പഴയ വ്യവസ്ഥയെയും അതിന്റെ മൂല്യങ്ങളെയും വെല്ലുവിളിച്ച ഇടതുപക്ഷത്തില്‍നിന്നുപോലും ഉറച്ച ശബ്ദം കേള്‍ക്കാനില്ല. ഹൈകോടതി ഉത്തരവിട്ടിട്ടുപോലും ക്ഷേത്രഭരണം ഏറ്റെടുക്കാന്‍ ധൈര്യമില്ലാതെ പിന്‍വലിഞ്ഞത് ഇടതുപക്ഷ സര്‍ക്കാറാണ്. അപ്പോള്‍ പിന്നെ അക്കാര്യം ചിന്തിക്കാന്‍തന്നെ വിസമ്മതിക്കുന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ കാര്യം പറയണോ!  തിരുവിതാംകൂര്‍ രാജകീയ സര്‍ക്കാറിന്റെ നൃശംസതകളെ നിശിതവിമര്‍ശത്തിനിരയാക്കിയതിന് സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ ശതാബ്ദി വേളയാണിത്. അത് ഭീരുവായ ഒരു സര്‍ക്കാറിന്റെ ചെയ്തിമാത്രമായിരുന്നു. എന്നാല്‍, ആ മഹാപുരുഷനെ മലയാളി മനസ്സില്‍നിന്നുപോലും നാടുകടത്തിയത് ഈ 2011 ലാണെന്ന് ഇപ്പോള്‍ സമൂഹത്തില്‍ ചോദ്യംചെയ്യപ്പെടാതെ വ്യാപിക്കുന്ന രാജഭക്തി സൂചിപ്പിക്കുന്നു.
നൂറുവര്‍ഷം മാത്രം മുമ്പുള്ള ചരിത്രംപോലും തിരുത്തിയെഴുതാനും ശുദ്ധനുണകള്‍ നൂറ്റൊന്നാവര്‍ത്തിച്ച് ഉറപ്പിക്കാനുമുള്ള ഗീബത്സുകളുടെ വ്യഗ്രത അമ്പരപ്പിക്കുന്നതാണ്. ബുദ്ധിജീവികളും മാധ്യമങ്ങളും ഇതിനു പരസ്പരം മത്സരിക്കുന്നു. ഈ തിരുവിതാംകൂറിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രം മുഴുവന്‍ ചവിട്ടിത്തേക്കുന്നതിനു തുല്യമാണിത്. ഈ ഒരു നൂറ്റാണ്ടുകാലം ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി ഇവിടെ നടന്ന ഐതിഹാസികമായ ജനകീയപ്പോരാട്ടങ്ങള്‍ മുഴുവന്‍ ഈ രാജഭരണത്തിന്റെ തിന്മകള്‍ക്കെതിരെയായിരുന്നുവെന്ന് സൗകര്യപൂര്‍വം മറക്കുന്നതാണ് കാഴ്ച. തലമുറകളെ മുഴുവന്‍ വഴിതെറ്റിക്കുന്ന ഈ പുതുചരിത്രനിര്‍മിതി ഇന്നത്തെ കേരളം ഉണ്ടായതെങ്ങനെയെന്ന സത്യത്തെ പൂര്‍ണമായും മൂടിവെക്കുന്നു.
ഹിന്ദുക്കള്‍ക്കുമാത്രം
ഏറ്റവും ഉയര്‍ന്നുകേള്‍ക്കുന്നത് ശ്രീപത്മനാഭന്റെ നിധിയില്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്ന പ്രഖ്യാപനമാണ്. തന്റെ പണം ഹിന്ദുക്കള്‍ക്കല്ലാതെ ആര്‍ക്കും അവകാശമില്ളെന്നുകേട്ടാല്‍ സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവും നിയന്താവുമാണെന്ന് തങ്ങള്‍ കരുതുന്ന ശ്രീപത്മനാഭന്റെ പ്രതികരണം വിശ്വാസികള്‍ ഒന്നാലോചിച്ചുനോക്കുന്നത് നന്നായിരിക്കും. പൊതു ആവശ്യങ്ങള്‍ക്കോ പാവപ്പെട്ടവര്‍ക്കോവേണ്ടിപോലും ഒറ്റ ചില്ലിക്കാശും തൊട്ടുപോകരുതെന്ന് പരസ്യമായി പറയാനുള്ള ചങ്കൂറ്റവും അത് ചെറുക്കാനുള്ള ധൈര്യക്കുറവും പ്രകടം. ഒരു വി.ആര്‍. കൃഷ്ണയ്യരെയോ സുകുമാര്‍ അഴീക്കോടിനെയോ മാറ്റിനിര്‍ത്തിയാല്‍ സാംസ്കാരികനായകര്‍ക്കാര്‍ക്കും അഭിപ്രായമില്ല. ചെറുതായെങ്കിലും പ്രതികരിച്ച വി.എസ്. അച്യുതാനന്ദന്‍ ഒഴിച്ചാല്‍ കമ്യൂണിസ്റ്റുകള്‍ക്കുപോലും ഇത് ചോദ്യംചെയ്യാനുള്ള ശക്തി ചോര്‍ന്നിരിക്കുന്നു. ഉറപ്പിക്കാം, നവോത്ഥാനചക്രം ആവൃത്തി പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഈ നിധിയുടെ അവകാശികള്‍ എങ്ങനെയാണ് ഹിന്ദുക്കള്‍ മാത്രമാവുക? ഇതെല്ലാം പത്മനാഭദാസരായ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കാണിക്കയാണെന്നാണ് വാദം.  രാജ്യങ്ങളെ  ആക്രമിക്കുകയോ കൊള്ളചെയ്തോ ഉണ്ടാക്കിയതുപോലുമല്ലത്രെ. മാര്‍ത്താണ്ഡവര്‍മ കന്യാകുമാരി മുതല്‍ കൊച്ചിക്ക് സമീപംവരെ സാമ്രാജ്യം തീര്‍ത്ത് ആധുനിക തിരുവിതാംകൂര്‍ സൃഷ്ടിച്ചത് ഒട്ടേറെ ചെറുരാജ്യങ്ങളെയും രാജാക്കന്മാരെയും കൊന്നും കീഴടക്കിയും അവരുടെ മുതലെടുത്തുമാണെന്ന ചരിത്രം തല്‍ക്കാലം മറക്കാം. അപ്പോള്‍ ചോദ്യം, പിന്നെയെങ്ങനെ ഈ രാജാക്കന്മാര്‍ക്ക് ഇത്രവലിയ കാണിക്കകള്‍ സമര്‍പ്പിക്കാനുള്ള സമ്പത്ത് ഉണ്ടായെന്നതാണ്. ഉറപ്പായും ശൂന്യതയില്‍നിന്നായിരിക്കില്ലല്ളോ ഇത്. പ്രജകളില്‍നിന്ന് നികുതിയായും കരമായും പിഴയായും ഒക്കെ പിഴിഞ്ഞുണ്ടാക്കിയതാണീ സ്വത്ത്. ഇനി കച്ചവടത്തിലൂടെയാണെങ്കിലും ആ വിഭവങ്ങള്‍ ഒരുക്കിയത് രാജാക്കന്മാരല്ല, ഇവിടത്തെ സാധാരണപ്രജ ആണല്ളോ. എപ്പോഴെങ്കിലും ഹിന്ദുക്കളില്‍നിന്ന് മാത്രമേ ഈ മുതല്‍പ്പിടിയൊക്കെ നടത്തുകയുള്ളൂ എന്ന് തീരുമാനിച്ചിരുന്നുവോ തമ്പുരാക്കന്മാര്‍? ഇല്ളെന്നുമാത്രമല്ല, മുടിക്കും മുലക്കും മീശക്കുമൊക്കെ ഏറ്റവും ദരിദ്രരില്‍നിന്നുംവരെ അന്യായച്ചുങ്കം ചുമത്തിപ്പിരിച്ച ചോരക്കാശാണ് ആ കാണിക്കകളുടെ പിന്നില്‍. 1908ലെ സെന്‍സസ് പ്രകാരം 34 ലക്ഷം വരുന്ന ജനസംഖ്യയില്‍ 26.4 ശതമാനം ക്രിസ്ത്യാനികളും 6.6 ശതമാനം മുസ്ലിംകളുമായിരുന്നെന്നോര്‍ക്കണം. ഹിന്ദുക്കളില്‍ തന്നെ 75 ശതമാനത്തിലേറെയും ഈഴവര്‍ മുതലുള്ള അവര്‍ണരും. അപ്പോള്‍, പത്മനാഭന്റെ സ്വത്തില്‍ എങ്ങനെയാണ് ഹിന്ദുവിനുമാത്രം അവകാശം? പൊതുപ്പണംകൊണ്ടായിരുന്നു ക്ഷേത്രച്ചെലവുകളും ബ്രാഹ്മണപൂജയും ആഘോഷാദികളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ നടന്നിരുന്നതെന്നതിന് എത്രയോ തെളിവുകളുണ്ട്. മിക്കവാറും അടുത്ത് ഉയര്‍ന്നേക്കാനിടയുള്ള വാദം ഈ സ്വത്ത് സവര്‍ണഹിന്ദുക്കളുടെ മാത്രമെന്നാകാം. 1936വരെ ക്ഷേത്രത്തിനടുത്തുകൂടി വഴി നടക്കാന്‍പോലും അവകാശമില്ലായിരുന്നവര്‍ അതിനുശേഷമല്ളേ കാണിക്ക ഇട്ടിട്ടുള്ളൂ? പത്മനാഭനിധി കണ്ടതോടെ ഹിന്ദുവികാരംകൊണ്ട് വിജൃംഭിതനായിരിക്കുന്ന വെള്ളാപ്പള്ളി എന്തുപറയുന്നു?
പ്രജാക്ഷേമം
തമ്പുരാന്മാരെക്കുറിച്ച് എന്തൊക്കെയാണ് അപദാനങ്ങള്‍! പ്രജാക്ഷേമമാത്രതല്‍പരര്‍, അധഃസ്ഥിത വര്‍ഗസ്നേഹികള്‍,  ദുരാചാരങ്ങളും അന്ധവിശ്വാസവും അവസാനിപ്പിച്ച ഉല്‍പതിഷ്ണുക്കള്‍, ധൂര്‍ത്തും ആഡംബരവും തൊട്ടുതീണ്ടാത്ത ലളിതജീവിതചര്യക്കാര്‍, ക്ഷേത്രത്തിന്റെയും രാജ്യത്തിന്റെയും സ്വത്തുക്കള്‍ കൃഷ്ണമണിപോലെ കാത്തവര്‍. ചരിത്രം തിരുത്തുന്നതിന്റെ പുതിയ റെക്കോഡാണ് സ്ഥാപിക്കപ്പെടുന്നത്. രാജ്യത്തെ സകല പ്രയോജനങ്ങളും സവര്‍ണരില്‍ (അതില്‍തന്നെ കുറെക്കാലം ഒരു പാളിക്കുമാത്രം) മാത്രം നീക്കിവെച്ച ഒരു ഭരണത്തെ എങ്ങനെ പ്രജാക്ഷേമതല്‍പരര്‍ എന്ന് വിളിക്കും? തിരുവിതാംകൂറിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് 1891ല്‍ സമര്‍പ്പിക്കപ്പെട്ട മലയാളി മെമ്മോറിയലില്‍ പത്തു രൂപക്കുമേല്‍ ശമ്പളമുള്ള സര്‍ക്കാര്‍ജോലിയുള്ള തദ്ദേശീയര്‍ വെറും ഒരു ശതമാനം ആയിരുന്നെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മലയാളി ഹിന്ദുക്കളില്‍ നിയമിക്കപ്പെട്ട 1650 പേരും സവര്‍ണര്‍.
ജനസംഖ്യയില്‍ ആറില്‍ ഒരു ഭാഗം വരുന്ന ഈഴവര്‍ക്ക് ഒരൊറ്റ ജോലിപോലുമില്ല. മുസ്ലിംകളുടെ സ്ഥിതിയും തഥൈവ. അതിലും താഴെയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ളോ. പരദേശി ബ്രാഹ്മണരുടെ വാര്‍ഷിക ആളോഹരി വരുമാനം ആറു രൂപ 12 അണ പത്തുപൈസ ആയിരുന്നെങ്കില്‍ നായരുടെയും ക്രിസ്ത്യാനിയുടെയും രണ്ടു രൂപ പത്ത് അണ. മറ്റുള്ള വിഭാഗത്തിന്‍േറത് പരാമര്‍ശിക്കപ്പെടാന്‍പോലുമില്ല, തിരുവിതാംകൂറില്‍ ജനകീയ രാഷ്ട്രീയപ്രക്ഷോഭത്തിന്റെ തുടക്കം ഇതേച്ചൊല്ലിയായിരുന്നു. അസമത്വവും ഉച്ചനീചത്വവും സ്ഥാപനവത്കരിക്കപ്പെട്ട ഒരു വ്യവസ്ഥ ആയിരുന്നില്ലെന്ന് എങ്ങനെ പറയാനാവും?
ഇത് പിന്നാക്കസമുദായങ്ങളില്‍ അര്‍ഹതയുള്ളവര്‍ ഇല്ലാതിരുന്നതുകൊണ്ടാണെന്ന വാദം അടിസ്ഥാനരഹിതമാണ്. 1886ല്‍ മദ്രാസിലെ ഇന്‍സ്പെക്ടര്‍ ജനറലാപ്പീസിലെ ക്ളര്‍ക്ക് ആയിരുന്ന പി. വേലായുധന്‍ എന്ന ബി.എക്കാരനായ (അന്ന് ബി.എക്കാര്‍ അതീവ വിരളം) ഈഴവസമുദായാംഗം (ഡോ.പല്‍പുവിന്റെ മൂത്ത സഹോദരന്‍) തിരുവിതാംകൂറിലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കുവേണ്ടി രാജാവിന് ആവര്‍ത്തിച്ചുനല്‍കിയ അപേക്ഷകളെല്ലാം ഒരു കാരണവുംപറയാതെ തള്ളിയത് ചൂണ്ടിക്കാണിക്കുന്നു പി. ഭാസ്കരനുണ്ണി (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം).
വേലായുധന്റെ അച്ഛനും ഇതേ വിവേചനം അനുഭവിച്ചിരുന്നു. എന്നാല്‍, വേലായുധന്റെ അനുജന്‍ ഡോ.പല്‍പു തിരുവിതാംകൂര്‍ സര്‍ക്കാറില്‍നിന്ന് സഹിക്കേണ്ടിവന്ന വിവേചനമാണ് ഏറ്റവും കുപ്രസിദ്ധം. ഈ വിവേചനം ശ്രീനാരായണഗുരുവിനെ പൊതുരംഗത്ത് കൊണ്ടുവരുന്നതിനും എസ്.എന്‍.ഡി.പി രൂപവത്കരിക്കുന്നതിനും വഴിവെച്ചെന്നുമാത്രം. 1884ല്‍ പല്‍പുവിനെ അന്നത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്കുകാരനായിട്ടും പ്രവേശനം നല്‍കിയില്ല. തുടര്‍ന്ന് മദ്രാസില്‍പോയി എല്‍.എം.പി പരീക്ഷ പഠിച്ച് പാസായശേഷം തിരുവിതാംകൂറില്‍ ജോലിക്ക് നല്‍കിയ അപേക്ഷകളൊന്നും സ്വീകരിക്കപ്പെട്ടില്ല. അദ്ദേഹത്തെക്കാള്‍ താണ ബിരുദം അപ്പോത്തിക്കിരി നേടിയ സവര്‍ണര്‍ക്ക് ജോലി കൊടുക്കുകയും ചെയ്തു. 1891ല്‍ മൈസൂരില്‍ തന്നോടൊപ്പം  വന്ന് താമസിച്ച സ്വാമി വിവേകാനന്ദനോട് ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു സ്വാമി ഒരു സന്ന്യാസിയുടെ നേതൃത്വത്തില്‍ ഈഴവസമുദായം സംഘടിപ്പിക്കണമെന്ന നിര്‍ദേശം നല്‍കിയത്. പല്‍പു ശ്രീനാരായണനെ കണ്ടെത്തുന്നതും കേരളചരിത്രം മാറി സഞ്ചരിച്ചതും തുടര്‍ന്നുള്ള കഥ.  1911 ല്‍പോലും ഒരു ഈഴവസമുദായാംഗത്തിനുപോലും തിരുവിതാംകൂറില്‍ പട്ടാളത്തിലോ പൊലീസിലോ ദേവസ്വത്തിലോ ജോലി കിട്ടിയിരുന്നില്ല. ഈഴവരിലും താഴെയുള്ളവര്‍ മനുഷ്യരായിപ്പോലും കണക്കാക്കപ്പെട്ടിരുന്നില്ളെന്നതിനാല്‍ പരാമര്‍ശവിഷയം തന്നെയല്ല.
ഇതെല്ലാം അന്നത്തെ സാമൂഹികാവസ്ഥ മാത്രമാണെന്നും അതിന് രാജഭരണത്തെ പഴിക്കരുതെന്നുമുള്ള വാദം ഇന്നത്തെ രാജഭക്തര്‍ പതിവായി ഉന്നയിക്കുന്നുണ്ട്. ബ്രാഹ്മണാധിപത്യം ഉള്ള ഒരു ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ ബലങ്ങളുടെ എല്ലാം കടിഞ്ഞാണ്‍ അന്നത്തെ ഭരണവ്യവസ്ഥയിലായിരുന്നുവെന്നത് ലളിതസത്യം. മാത്രമല്ല, ഈ അവസ്ഥ നിലനിര്‍ത്തുന്നതിനായി സ്ഥാപനവത്കരിക്കപ്പെട്ട നയങ്ങളും നടപ്പാക്കിയിരുന്നു. ഇന്നത്തെ മൂല്യവ്യവസ്ഥ അനുസരിച്ച് ഭൂതകാലത്തെ ശരിതെറ്റുകള്‍ നിര്‍ണയിക്കരുതെന്നും ഒരു വാദമുണ്ട്. എന്നാല്‍, ഈ വാദക്കാര്‍ മനഃപൂര്‍വം അവഗണിക്കുന്നത് അന്നേ ഈ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഒട്ടേറേ ശബ്ദങ്ങളുയര്‍ന്നിരുന്നുവെന്നതും അവയെ ഒക്കെ അടിച്ചമര്‍ത്തുകയായിരുന്നു എന്നതുമാണ്. ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍, ഈഴവര്‍ തുടങ്ങി  ‘കീഴോട്ടുള്ള’ പിന്നാക്ക ഹിന്ദുക്കള്‍ എന്നിവരില്‍നിന്നൊക്കെ നികുതി പിരിച്ച് ഭരിക്കുന്ന ഒരു സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്യാതിരിക്കുന്നതും അവര്‍ക്ക് തൊഴില്‍ കൊടുക്കാതിരിക്കുന്നതും സംബന്ധിച്ച് എത്രയോ തവണ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതി. ഈഴവര്‍ അനുഭവിക്കുന്ന ക്ളേശങ്ങളെപ്പറ്റി അദ്ദേഹം എഴുതിയ മുഖപ്രസംഗം നോക്കുക: ‘‘ഊട്ടുപുരയിലോ ദേവാലയത്തിലോ കയറി സാപ്പാട് കഴിക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് വേണം സ്കൂള്‍ സ്ഥാപിക്കാന്‍ എന്ന് ശഠിക്കുന്ന ബ്രാഹ്മണരെ അനുകൂലിക്കാന്‍ ശ്രമിക്കുന്ന ഒരു ഗവണ്‍മെന്‍റ് തനിക്ക് മുതല്‍ സമ്പാദിച്ചുതരുന്ന ഒരു സമുദായത്തെ ദ്രോഹിക്കയും നേരെ മറിച്ച്, ആ മുതലിനെ വെറുതെ നശിപ്പിക്കുന്ന ഒരു സമുദായത്തെ സഹായിക്കയും ചെയ്യുന്നതായ ഘോരമായ അപനയത്തെയും തന്മൂലം അമാര്‍ഷ്ടവ്യമായ ദുരിതത്തെയും വരിക്കുകയാകുന്നു ചെയ്യുന്നത് എന്നുപറയാതെ ഗത്യന്തരമില്ല...’’  (കേരളന്‍ 1905)
തൊഴിലവസരങ്ങള്‍ ഏറെയുള്ള റവന്യൂ വകുപ്പില്‍തന്നെ ദേവസ്വം വകുപ്പിനെയും നിലനിര്‍ത്തിക്കൊണ്ട് അഹിന്ദുക്കള്‍ക്കും താണ ജാതിക്കാര്‍ക്കും അവിടെ ജോലി നിഷേധിക്കുന്നതിനെക്കുറിച്ചും സ്വദേശാഭിമാനി എഴുതി; ‘‘സാക്ഷാല്‍ ഹിന്ദുമതമെന്ന വ്യാജേന തിരുവിതാംകൂറില്‍ ആചരിച്ചുവരുന്ന ബ്രാ ഹ്മണമതം നിമിത്തം ഈ നാട്ടിലെ പ്രജകള്‍ക്കുണ്ടാകുന്ന ദോഷങ്ങള്‍ ദിവസം കഴിയുന്തോറും ഭയങ്കരങ്ങളായിത്തീരുന്നു. തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭസ്വാമിക്ക് തൃപ്പടിദാനം ചെയ്യപ്പെട്ടതാണെന്നും അതിനാല്‍, ഈ നാട്ടിന്റെ മേല്‍ക്കോയ്മ ശ്രീപത്മനാഭസ്വാമിക്കാണെന്നും ഇതു ഹേതുവായി ബ്രാഹ്മണപ്രീതിയെ സമ്പാദിക്കാനാണ് രാജ്യാധിപതി ശ്രദ്ധിക്കേണ്ടതെന്നുമുള്ള ഈശ്വരപ്രഭുത്വവാദക്കാര്‍ ഈ നാട്ടിലെ ന്യായാവകാശികളായ പ്രജകളെ പല വര്‍ഗക്കാരെയും നീതിയുടെ പിന്‍പിറത്തേക്ക് തള്ളിക്കളഞ്ഞിരിക്കുകയാണല്ളോ. ദേവസ്വംവകുപ്പിനെയും റവന്യൂ വകുപ്പിനെയും മജിസ്റ്റീരിയല്‍ വകുപ്പിനെയും വെവ്വേറെ വെക്കാതെ ഒന്നായി കെട്ടിപ്പിടിച്ച് നിര്‍ത്തിയിരിക്കക്കൊണ്ട് ക്രിസ്ത്യാനികള്‍ക്കും മുഹമ്മദീയര്‍ക്കും ഈഴവര്‍ക്കും പ്രവേശനം തടയപ്പെട്ടിട്ട് കാലം കുറെയായിരിക്കുന്നു...’’(ഈഴവരുടെ ക്ളേശങ്ങള്‍, സ്വദേശാഭിമാനി 1906.)
തിരുവിതാംകൂര്‍ സര്‍ക്കാറിന്റെ കൊടിയ വിവേചനത്തെക്കുറിച്ച് അദ്ദേഹം തുടര്‍ച്ചയായി വിമര്‍ശിച്ചു. ബ്രാഹ്മണര്‍ക്കുമാത്രം പൊതുപ്പണം എടുത്ത് ദാനങ്ങള്‍ വാരിക്കോരി നല്‍കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ‘‘മഹാരാജാവിന് ബ്രാഹ്മണനും പുലയനും ഒന്നുപോലെ പ്രജകളാകുന്നു. ഒരു വര്‍ഗക്കാരനു ധര്‍മം കൊടുക്കാമെങ്കില്‍ മറ്റവനു എന്തുനിമിത്തം അനുവദിച്ചുകൂടാ? ദാഹംകൊണ്ട് വരണ്ടുകിടക്കുന്ന ഭൂമിയുടെ ജലാപേക്ഷയെ ഗണിക്കാതെ സമുദ്രത്തില്‍ വര്‍ഷിക്കുന്ന കാലവര്‍ഷമേഘത്തിനും ഇങ്ങനെയുള്ള ഗവണ്‍മെന്‍റിനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ക്രിസ്ത്യാനിയുടെയും മുഹമ്മദീയന്റെയും യഹൂദന്റെയും ഇതരഹിന്ദുക്കളുടെയും പണംവാങ്ങി അവരുടെ മതസിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമായ ഒരു കൃത്യംചെയ്യുന്നത് ഗവണ്‍മെന്‍റിനു ന്യായമോ? രാജനീതിയോ?’’ (ഇതാണോ രാജനീതി? കേരളന്‍, 1905.)
1750ലെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ തൃപ്പടിദാനത്തെ സുഖജീവിതം ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങിയ ബുദ്ധന്റെ ത്യാഗംപോലെയും മറ്റും ഇന്നും വര്‍ണിച്ചുകേള്‍ക്കുന്നുണ്ട്. ശ്രീപത്മനാഭനോടുള്ള നിറഞ്ഞ ഭക്തിമൂലമാണിതെന്നൊക്കെ വ്യാഖ്യാനിക്കുന്നവര്‍ ലോകമാകെ ചരിത്രത്തില്‍ പലപ്പോഴും രാജാക്കന്മാരും പുരോഹിതവര്‍ഗവും സ്വീകരിച്ച തന്ത്രമാണെന്ന് അറിയാത്തവരല്ല. ചോദ്യംചെയ്യാന്‍ പാടില്ലാത്ത ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന് അവകാശപ്പെട്ടാല്‍ എതിര്‍പ്പുകളെ അതിജീവിക്കാനാവുമെന്ന് പ്രതിസന്ധിഘട്ടങ്ങളില്‍ മനസ്സിലാക്കിയ മറ്റ് പല രാജാക്കന്മാരെപോലെയും ഒരാളായിരുന്നു വര്‍മ. എന്നാല്‍, ഇന്നും ഭക്ത്യാദരങ്ങളോടെ പാടിപ്പുകഴ്ത്തപ്പെട്ട ആ നടപടിയുടെ അനീതി ചൂണ്ടിക്കാട്ടാന്‍ ധൈര്യപ്പെട്ടിരുന്നു സ്വദേശാഭിമാനി. വിവിധ മതവിഭാഗങ്ങള്‍ വസിക്കുകയും അവരുടെ മുതലെടുത്ത് ഭരിക്കുകയും ചെയ്യപ്പെടുന്ന ഒരു രാജ്യത്തെ ഒരു മതത്തിന്റെ ദേവനുമാത്രമായി അടിയറവെക്കാന്‍ എന്ത് അവകാശമെന്ന അദ്ദേഹത്തിന്റെ ചോദ്യം ഇന്നും പൊന്നുതമ്പുരാന്റെ മുന്നില്‍ മുട്ടിലിഴയുന്നവര്‍ ഏറിവരുന്ന വര്‍ത്തമാനകാലത്തു പോലും എത്ര അദ്ഭുതകരം. ‘‘നാനാമതക്കാരായ പ്രജകളോടുകൂടിയ നാടിനെ തന്റെ സ്വന്തമായ മതം അനുസരിച്ചുള്ള ദേവന് ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍ പ്രജകളുടെ പൂര്‍ണസമ്മതം ഇല്ലാതെ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനു എന്തവകാശവും അധികാരവും ഉണ്ടെന്ന് ചിന്തിക്കേണ്ടതാണല്ളോ...’’(നിരര്‍ഥകമായ സമര്‍പ്പണം, കേരളന്‍ 1905.)
ഭ്രാന്താലയം
സാമ്പത്തിക ഉച്ചനീചത്വത്തിലും എത്രയോ ഭീകരമായിരുന്നു ആ ഭരണത്തിന്റെ ആശിസ്സുകളോടെ നിലനിന്ന സാമൂഹിക ഉച്ചനീചത്വം. 1892ലെ തിരുവിതാംകൂറിനെപ്പറ്റിയാണ് ജാതിപ്പിശാചിന്റെ ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിളിച്ചതെന്നോര്‍ക്കണം. ഇന്ത്യയാകെ സഞ്ചരിച്ചിട്ടുള്ള സ്വാമി തിരുവിതാംകൂറിനു നല്‍കിയ ഈ വിശേഷണം രാജ്യത്തേറ്റവും മോശം ഇവിടമായിരുന്നെന്നതിന്റെ തെളിവാണല്ളോ. വെള്ളാപ്പള്ളി ഇന്നെന്ത് പറഞ്ഞാലും തിരുവിതാംകൂറിലെപ്പോലെ ജുഗുപ്സാവഹമായ ജാതിവ്യവസ്ഥ മറ്റെവിടെയും ഉണ്ടായിരുന്നില്ല. മനുഷ്യന്‍ മനുഷ്യനെ മൃഗത്തിലും മോശമായി കാണുന്ന ആ വ്യവസ്ഥക്കും കൊടുംചൂഷണങ്ങള്‍ക്കും എതിരെ നടന്ന സാമൂഹിക പരിഷ്കരണപ്രസ്ഥാനങ്ങളല്ളേ നമ്മുടെ നവോത്ഥാനത്തിന്റെ സ്രഷ്ടാക്കള്‍? ഈ ഗര്‍ഹണീയമായ ഹൈന്ദവവ്യവസ്ഥയുടെ അധിനായകരും സംരക്ഷകരും ആയിരുന്നു തിരുവിതാംകൂര്‍ രാജഭരണം എന്ന സമീപകാലസത്യത്തെപോലും മറച്ച് അധഃസ്ഥിതരക്ഷകരായി ഈ വംശത്തെ പുകഴ്ത്തിപ്പാടാന്‍ പിന്നാക്കക്കാര്‍തന്നെ അണിനിരക്കുന്നത് വര്‍ത്തമാനകാലത്തെ വിചിത്രമായ കാഴ്ച.
മാറുമറയ്ക്കാനുള്ള അവകാശത്തിനായി ചാന്നാന്മാര്‍ നടത്തിയതുമുതല്‍ പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വിവിധ അവശജാതികള്‍ നടത്തിയ പ്രക്ഷോഭങ്ങളോടൊക്കെ രാജകീയ സര്‍ക്കാറിന്റെ ശത്രുതാപൂര്‍ണമായ നിലപാട് ചരിത്രത്തിലുണ്ട്.
1936ല്‍ ക്ഷേത്രപ്രവേശന വിളംബരം തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഉല്‍പതിഷ്ണുത്വത്തിന്റെ ഉത്തമ തെളിവായി ഇന്നും കൊട്ടിഘോഷിക്കപ്പെടാറുണ്ട്. എന്നാല്‍, വൈക്കം സത്യഗ്രഹംപോലെ എത്ര ത്യാഗോജ്വലമായ സമരത്തിനുശേഷമാണ് അത് നേടിയെടുത്തതെന്നതും ആ സമരത്തെ അടിച്ചമര്‍ത്താന്‍ അതിന്റെ സേനാനികളെ എത്ര കൊടുംമര്‍ദനങ്ങള്‍ക്കാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അഴിച്ചുവിട്ടതെന്നതുമൊക്കെ അത്ര പഴയ ചരിത്രമൊന്നുമല്ല. പക്ഷേ, അതൊക്കെ ഇന്ന് മൂടിവെക്കാന്‍ കൊണ്ടുപിടിച്ച് ശ്രമങ്ങള്‍ നടക്കുന്നു. ശ്രീമൂലത്തിന്റെയും രാഘവയ്യാ ദിവാന്റെയും നേതൃത്വത്തില്‍ നടന്ന മര്‍ദനങ്ങളെപ്പറ്റി കേസരി ബാലകൃഷ്ണപിള്ള 1923ല്‍ സമദര്‍ശി പത്രത്തില്‍ എഴുതിയ ‘പൈശാചികം, പൈശാചികം’എന്ന മുഖപ്രസംഗം നോക്കുക: ‘‘സര്‍വേന്ത്യാനായകനായ ജോര്‍ജുജോസഫിനെയും ലോകമാന്യന്‍ കേസില്‍ കുറൂര്‍ നമ്പൂതിരിപ്പാടിനൊപ്പം കൊച്ചിയിലെ ജയിലുകളിലൊന്നില്‍പോയി യഥാര്‍ഥ ദേശാഭിമാനം പ്രകടിപ്പിച്ച ശ്രീമാന്‍ സെബാസ്റ്റ്യനെയും എ.കെ. പിള്ള, ടി.കെ. മാധവന്‍ ആദിയായ ദേശാഭിമാനികളെയും ബന്ധിച്ച് കാരാഗൃഹത്തില്‍ പാര്‍പ്പിച്ച് ലോകരുടെ നിന്ദക്ക് പാത്രീഭവിച്ചിരിക്കുന്ന തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് ഇപ്പോള്‍ വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ച് അതികുത്സിതമായ വിശേഷനയം അനുകരിച്ച് ലോകമാസകലം ദുര്‍ഗന്ധം പരത്തിത്തുടങ്ങിയിരിക്കുന്നു...’’ (സമദര്‍ശി 1923.)
പിന്നാക്കക്കാര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യം മാത്രമാവശ്യപ്പെട്ടായിരുന്നു വൈക്കം സത്യഗ്രഹം എന്നോര്‍ക്കണം. ഫീസ് വര്‍ധനക്കെതിരെ സമരംചെയ്ത വിദ്യാര്‍ഥികളെ ഇന്നത്തെ യൂനിവേഴ്സിറ്റി കോളജില്‍ കുതിരപ്പട്ടാളത്തെ വിട്ട് ചവിട്ടിച്ച് ആദ്യത്തെ വിദ്യാര്‍ഥിവേട്ട നടത്തിയതും ഇതേ രാജാവും ഇതേ ദിവാനുംതന്നെ. മനുഷ്യാവകാശങ്ങള്‍ക്കൊപ്പം പത്രസ്വാതന്ത്ര്യത്തെ വിലക്കിക്കൊണ്ടുള്ള ആദ്യത്തെ നിയമം വന്നതും ഇക്കാലത്തുതന്നെ.  തിരുവിതാംകൂറിന്റെ ജനാധിപത്യവത്കരണത്തിനു മുഖ്യഹേതുക്കളായി മാറിയ സംയുക്തപ്രസ്ഥാനം, നിവര്‍ത്തന പ്രക്ഷോഭം, ഉത്തരവാദഭരണസമരം എന്നിവയെല്ലാം തിരുവിതാംകൂറിലെ സ്വേച്ഛാധിപത്യഭരണത്തിനെതിരെയായിരുന്നുവെന്ന് എത്രവേഗം മറക്കുന്നുവെന്നത് അദ്ഭുതംതന്നെ. വിമര്‍ശകശബ്ദം ഉയര്‍ത്തിയവരെയൊക്കെ നിഷ്കരുണം അടിച്ചമര്‍ത്തിയതും അഴിമതിയും അധാര്‍മികതയും ധൂര്‍ത്തും മുഖമുദ്രകളായ രാജഭരണത്തെ നിശിതവിമര്‍ശത്തിനിരയാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപ്പോലെയൊരു മഹാമനുഷ്യനെ നാടുകടത്തിയതും ഇതേ രാജവംശമല്ളേ? 1946ല്‍ നിരായുധരായ നൂറുകണക്കിനു ഗ്രാമീണരെ വെടിവെച്ചുകൊന്ന പുന്നപ്ര-വയലാര്‍ സംഭവം സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പായിരുന്നല്ളോ. സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപിച്ച് ഇന്ത്യാരാജ്യവുമായി വേറിട്ടു നില്‍ക്കാനുള്ള രാജകീയ സര്‍ക്കാറിന്റെ പൂതി തീര്‍ക്കാന്‍ ദിവാന്‍ സി.പിയെ വെട്ടേണ്ടി വന്നതും ഈ തിരുവിതാംകൂറിലായിരുന്നില്ളേ?
അഴിമതിരാജ്യം
അഴിമതി തൊട്ടുതീണ്ടാത്ത ധര്‍മരാജ്യമായിരുന്നു തിരുവിതാംകൂര്‍ എന്നതാണ് കൊട്ടിഘോഷിക്കപ്പെടുന്ന മറ്റൊരു നുണ. ഇന്നത്തെ രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്നവര്‍ പലരും രാജഭരണം എത്ര സംശുദ്ധമായിരുന്നുവെന്നൊക്കെ ഉളുപ്പില്ലാതെ തട്ടിവിടുന്നത് പതിവാണ്. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ഭരണത്തിന്റെ മുഖമുദ്രതന്നെ കൊടിയ അഴിമതി ആയിരുന്നെന്നതാണ് സത്യം. ഇതിനു തെളിവ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഭക്തനും അവരുടെ വിശ്വസ്തനായ ദിവാന്‍പേഷ്ക്കാറുമായിരുന്ന പി. ശങ്കുണ്ണിമേനോന്‍തന്നെ നല്‍കുന്നു. അദ്ദേഹം എഴുതി: ‘‘ധര്‍മരാജ്യമെന്ന് ലോകമൊട്ടുക്ക് പ്രസിദ്ധമായ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പഴയകാലത്തെ സ്ഥിതി ഏറ്റവും ശോചനീയമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ അധികം പേരും വലിയ കൈക്കൂലിക്കാരും കൊള്ളക്കാരുമായിരുന്നു. കളവ്, കവര്‍ച്ച, കള്ളനാണയം, കള്ളപ്രമാണം ഇവകൊണ്ടുള്ള ഉപദ്രവം ഒട്ടും ചില്ലറയായിരുന്നില്ല...’’ (തിരുവിതാംകൂര്‍ ചരിത്രം.)ഈ അവസ്ഥ സര്‍ ടി. മാധവരായരുടെ കാലംവരെ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇനി തിരുവിതാംകൂറിലെ അഴിമതിയെപ്പറ്റി വി.സി. ബാലകൃഷ്ണപ്പണിക്കരുടെ അഭിപ്രായം കേള്‍ക്കുക: ‘‘തിരുവിതാംകൂറിലെ കൊട്ടാരം സേവകന്മാര്‍ എന്ന് വിളിക്കപ്പെടുന്ന രണ്ട് മൂര്‍ത്തികളെ ശങ്കരന്‍ തമ്പി, ശരവണ എന്ന കൃത്രിമനാമങ്ങളില്‍ ലോകമെങ്ങും കേള്‍വിപ്പെട്ട രണ്ട് കൊട്ടാരം സേവകന്മാരെകൊണ്ട് തിരുവിതാംകൂര്‍ നിവാസികളനുഭവിച്ചുപോരുന്ന കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ല. ഇവരില്‍ ഒന്നാമനായ ശരവണ പ്രായാധിക്യംകൊണ്ടോ മറ്റോ തന്റെ പരാക്രമങ്ങളെ നിര്‍ത്തിവെച്ച് കുറച്ചുനാളായി അനങ്ങാതിരിക്കുന്നതുകൊണ്ട് അദ്വിതീയനായിത്തീര്‍ന്ന ശങ്കരന്‍ തമ്പി അതിരറ്റ അന്യായകര്‍മങ്ങള്‍ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും തന്മൂലം തിരുവിതാംകുര്‍ രാജ്യം കൈക്കൂലിദേവതയുടെ വിഹാരരംഗമായി പരിണമിച്ചിട്ടുണ്ടെന്നുമുള്ള വാസ്തവം വാക്കുകളെക്കൊണ്ട് മൂടിവെക്കാന്‍ കഴിയാത്തവിധം മേലോട്ട് പൊങ്ങിയിരിക്കുന്നു...’’ (മലബാറി.)
സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങളുടെ ശീര്‍ഷകങ്ങള്‍ തന്നെമതി അന്നത്തെ തിരുവിതാംകൂര്‍ ഭരണത്തില്‍ താണ്ഡവമാടിയ അഴിമതിയുടെ ഭീകരത അറിയാന്‍. ‘തിരുവിതാംകൂറിലെ കൈക്കൂലിക്കാര്യം’, ‘കൈക്കൂലിപ്പിശാചിന്റെ വികൃതികള്‍’, ‘തിരുവിതാംകൂറിലെ കൈക്കൂലി’, ‘അഴിമതി’ എന്നിങ്ങനെ 1905 മുതല്‍ 1910 വരെ എഴുതിയ ഒട്ടേറെ മുഖപ്രസംഗങ്ങളില്‍ അദ്ദേഹം കൊട്ടാരം സേവകരെ പേരെടുത്തുപറഞ്ഞ് ഇവരുടെ തടവിലായ ഭരണത്തെ ആഞ്ഞടിക്കുന്നുണ്ട്. ‘‘ഏതാനും കൊല്ലങ്ങളായി സര്‍ക്കാര്‍ കാര്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഴിമതികള്‍ ഭയങ്കരമായ വിധത്തില്‍ വര്‍ധിച്ചിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ ഇടയില്ലാത്തതാകുന്നു. ഉദ്യോഗം കിട്ടുന്നതിനും സ്ഥലംമാറ്റത്തിനും ശമ്പളക്കൂടുതലിനും ശിപാര്‍ശ, സേവ, ആശ്രിതവാത്സല്യം, കൈക്കൂലി മുതലായ അന്യായമാര്‍ഗങ്ങളെതേടി ഓരോരുത്തര്‍ ഉദ്ദേശ്യം സാധിച്ചുവന്നിരുന്നു എന്നുള്ളത് പരസ്യമായ രഹസ്യമാകുന്നുവല്ളോ. ഇങ്ങനെയുള്ള അഴിമതികള്‍ നിമിത്തം തിരുവിതാംകൂര്‍ സംസ്ഥാനമാസകലം ദുഷിച്ചിരിക്കുന്ന അവസരത്തില്‍ മാധവരായരുടെ ആഗമനത്തെ തിരുവിതാംകൂര്‍ നിവാസികള്‍ എത്രയോ ഉന്നതാശകളോടുകൂടിയാണ് സ്വീകരിച്ചിട്ടുള്ളത്...’’ (സ്വദേശാഭിമാനി 1906.)
രാജഭരണകാലത്ത് രാജകുടുംബത്തിന്റെയും രാജ്യത്തിന്റെയും ക്ഷേത്രത്തിന്റെയും സ്വത്തുക്കളും കണക്കുകളും ഒക്കെ എത്ര കൃത്യമായി, വെവ്വേറെയായി, പരസ്പരം കൂടിക്കലരാതെയും തമ്മില്‍ കൈമാറാതെയും സൂക്ഷിക്കപ്പെട്ടിരുന്നു എന്നൊക്കെ ഉളുപ്പില്ലാതെ തട്ടിവിടുന്നുണ്ട് അഭിനവരാജഭക്തര്‍. പക്ഷേ, ഇതൊക്കെ എത്രമാത്രം അഴിമതികള്‍ക്കും കൈയിട്ടുവാരലുകള്‍ക്കും വിധേയമായിരുന്നുവെന്ന് അന്വേഷണാത്മകബുദ്ധിയോടെ വിവരിക്കുന്ന എത്ര മുഖപ്രസംഗങ്ങളാണ് സ്വദേശാഭിമാനിയുടേത് !
ഒരിക്കലും തിരുവിതാംകൂറിലെ കൈക്കൂലിഭരണത്തെപറ്റി മിണ്ടാതെയിരുന്ന മലയാള മനോരമപോലും പറയാന്‍ നിര്‍ബന്ധിതമായതും സ്വദേശാഭിമാനി ഒരു മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നുണ്ട്. ‘‘പത്തുകൊല്ലത്തോളം കാലം തിരുവിതാംകൂറിലെ കൈക്കൂലി അഴിമതിയെ അറിയാത്തഭാവത്തില്‍ ഉറങ്ങിക്കിടന്നശേഷം സഹജീവിയായ കോട്ടയം മലയാള മനോരമ ഈ നാട്ടിലെ കൈക്കൂലിപ്പിശാചിനെ ഉച്ചാടനം ചെയ്യാനായി മന്ത്രതന്ത്രങ്ങളോടെ ഉണര്‍ന്നെണീറ്റിരിക്കുന്നു...’’ (സ്വദേശാഭിമാനി 1909.) നാട്ടിലെ ഓരോ വന്‍ കൈക്കൂലി വിവാദവും നടന്നപ്പോഴും മിണ്ടാതിരുന്നതിനെ അക്കമിട്ടുനിരത്തി മനോരമയുടെ കണ്ണീര്‍ ചീങ്കണ്ണിക്കണ്ണീരല്ളെന്ന് വിശ്വസിക്കാന്‍ ഞെരുക്കമാണെന്ന് അദ്ദേഹം പറയുന്നു. മിണ്ടാതിരുന്നത് ഗവണ്‍മെന്‍റില്‍നിന്ന് പലേ വിശേഷപ്രസാദങ്ങള്‍ അനുഭവിച്ചിരുന്നതിനാലാണെന്നും അദ്ദേഹം ആരോപിക്കുന്നു.
സ്വദേശാഭിമാനിയെ നാടുകടത്തി ഇരുപതുവര്‍ഷം കഴിഞ്ഞിട്ടും കാര്യങ്ങള്‍ അതേപടി തുടരുന്നുവെന്ന് അദ്ദേഹത്തിന്റെ നേരവകാശിയായ കേസരി ബാലകൃഷ്ണപിള്ളയുടെ മുഖപ്രസംഗങ്ങള്‍ വിളിച്ചുപറയുന്നു. 1930ല്‍ കേസരി എഴുതിയത് നോക്കൂ: ‘‘പാവങ്ങളുടെ നട്ടെല്ലു മുറിഞ്ഞുണ്ടാക്കുന്ന പണം ഖജനാവില്‍ കെട്ടിവെച്ച് പലേ സുഖസാധനങ്ങള്‍ക്കുമായി വ്യയംചെയ്ത് ഇരുപതാം നൂറ്റാണ്ടിന്റെ സംതൃപ്തി അടയുന്ന റീജന്‍സി ഭരണാധികാരികളെ ഹൃദയം ചുട്ടുശപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുകയില്ല....നിത്യഭരണകാര്യത്തിലെ അലസതയും അമാന്തവും അഴിമതിയും രാജവല്ലഭരുടെ അജ്ഞാതപൂര്‍വമായ സര്‍വാധിപത്യം നിമിത്തം ഭരണം അദൃഷ്ട്യപൂര്‍വമായി വര്‍ധിച്ചിരിക്കുന്നു...’’ (പ്രബോധകന്‍, 1930.)
രാജകുടുംബത്തിന്റെ ലളിതജീവിതം
നിരന്തരം പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു കള്ളക്കഥയാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ലളിതജീവിതം. നിലവറകളിലെ മഹാനിധിയില്‍ അവര്‍ തെല്ലും കൈക്കലാക്കിയില്ല, മറ്റ് രാജാക്കന്മാരെപ്പോലെ ധൂര്‍ത്തും ആഡംബരവും അവര്‍ക്ക് അന്യം, ക്ഷേത്രത്തില്‍നിന്ന് മടങ്ങുമ്പോള്‍ ഒരുതരി മണ്ണുപോലും എടുക്കാതിരിക്കാന്‍ ഇന്നും കാല്‍ കൊട്ടിക്കുടയുന്ന തമ്പുരാന്‍...തീര്‍ച്ചയായും ഇതില്‍ കുറെയൊക്കെ ശരിയാണ്. പ്രത്യേകിച്ച്, ഈ തലമുറകണ്ട ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മുതലുള്ള ഇപ്പോഴത്തെ രാജകുടുംബാംഗങ്ങളുടെ  ലളിതജീവിതവും വിനയവും ഒക്കെ നിസ്സംശയം ശ്രദ്ധേയമാണ്. പക്ഷേ, എക്കാലത്തും ഈ രാജകുടുംബം ഇങ്ങനെയായിരുന്നെന്ന പ്രചാരണമാണ് അടിസ്ഥാനരഹിതം.
പത്തൊമ്പതാം നൂറ്റാണ്ടിലെ രാജാക്കന്മാരുടെ ധൂര്‍ത്തും ആഡംബരവും ക്ഷേത്രാചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ബ്രാഹ്മണപൂജക്കും വാരിക്കോരിനടത്തിയ ചെലവുകളും ഒക്കെ വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സ്വദേശാഭിമാനിയെപ്പോലെയുള്ള വിമര്‍ശകര്‍ മാത്രമല്ല, സമ്പൂര്‍ണ രാജഭക്തനും ദിവാന്‍ പേഷ്ക്കാറുമായിരുന്ന ശങ്കുണ്ണിമേനോനെപ്പോലെയുള്ളവരും ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളും ഒക്കെ ഇത് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സാക്ഷാല്‍ സ്വാതിതിരുനാളിനെപ്പറ്റിതന്നെ ശങ്കുണ്ണിമേനോന്‍ പറയുന്നത് കേള്‍ക്കുക: ‘‘...ഒരവസരത്തില്‍ ശ്രീപത്മനാഭസ്വാമി പ്രതിഷ്ഠയുടെ മുന്നില്‍ സമര്‍പ്പിച്ചത് ഒരു ലക്ഷം സൂറത്ത് രൂപയായിരുന്നു. ഇതോടൊന്നിച്ച് പ്രതിഷ്ഠയുടെ മുന്നില്‍ കുന്നുകൂട്ടിയത് വലിയൊരു വെള്ളിത്തളികയില്‍ ആയിരുന്നു. മഹാരാജാവുതന്നെ ഓരോ സഞ്ചിയഴിച്ച് രൂപാ കൂട്ടുകയായിരുന്നു ചെയ്തത്...ഇക്കാലത്ത് പണം മണ്ണു പോലെയേ മഹാരാജാവ് കരുതിയിരുന്നുള്ളൂ. കൊട്ടാരത്തിലെ ചെലവ് മഹാധൂര്‍ത്തോടെയായിരുന്നു നടത്തിയിരുന്നത്. സില്‍ക്, വെല്‍വെറ്റ്, വീരാളിപ്പട്ട് തുടങ്ങിയ തുണിയിനങ്ങള്‍ക്കുവേണ്ടിമാത്രം മൂന്ന് ലക്ഷത്തില്‍പരം രൂപ ഓരോ വര്‍ഷവും ചെലവഴിച്ചിരുന്നു. വിലപ്പെട്ട ആഭരണങ്ങള്‍ വില്‍പനക്കെത്തിയാല്‍ അവ വാങ്ങി ശ്രീപത്മനാഭന് കാണിക്കവെക്കുക പതിവായിരുന്നു...’’(തിരുവിതാംകൂര്‍ ചരിത്രം)
രാജ്യത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും രാജാവിന്റെ മതാചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും സര്‍വോപരി ബ്രാഹ്മണര്‍ക്കുള്ള ദാനങ്ങള്‍ക്കും ഊട്ടിനും ആയിരുന്നുവെന്നത് വിശദമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.  മുറജപം, ഹിരണ്യഗര്‍ഭം, തുലാപുരുഷദാനം എന്നിങ്ങനെയുള്ള മഹാചെലവുകള്‍ക്കൊപ്പം ബ്രാഹ്മണര്‍ക്ക് 16 തരത്തിലുള്ള ഷോഡശദാനങ്ങള്‍, പതിനായിരക്കണക്കിനു ബ്രാഹ്മണര്‍ക്ക് നിത്യസദ്യ എന്നിങ്ങനെപോകുന്നു ഈ ചെലവുകള്‍. 1744 മുതലാണ് രാജാവ് പാപപരിഹാരത്തിനും ഐശ്വര്യത്തിനുമായി ആറാറു വര്‍ഷത്തില്‍ മുറജപം തുടങ്ങിയത്. തമിഴ്നാട്ടില്‍നിന്നും മലബാറില്‍നിന്നുമൊക്കെയായി ആയിരക്കണക്കിനു ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി 56 ദിവസം നീളുന്ന മുറജപത്തിന് 1750ല്‍ മാത്രം ചെലവ് രണ്ടു ലക്ഷം രൂപ. ഒരു നൂറ്റാണ്ടിനുശേഷം 1860 ആയപ്പോഴുള്ള ചെലവുകള്‍ ഇങ്ങനെ. 244 റാത്തല്‍ സ്വര്‍ണം കല്‍ക്കത്തയില്‍നിന്ന് കൊണ്ടുവന്ന് നടത്തിയ രാജാവിന്റെ തുലാഭാരത്തിന് ചെലവ് 1.58 ലക്ഷം. രാജാവ് സ്വര്‍ണപ്പാത്രത്തില്‍ കുളിച്ചുയരുന്ന ഹിരണ്യഗര്‍ഭത്തിന് 1.40 ലക്ഷം. വെറും 56 ലക്ഷം രൂപ ആകെ വരുമാനമുള്ള രാജ്യമായിരുന്നു ഇതെന്നോര്‍ക്കണം.(19ാംനൂറ്റാണ്ടിലെ കേരളം, പി. ഭാസ്കരനുണ്ണി)
ഈ വരുമാനത്തില്‍നിന്ന് അക്കൊല്ലം ചെയ്ത ചെലവുകള്‍ നോക്കിയാല്‍ ആ സര്‍ക്കാറിന്റെ പക്ഷപാതങ്ങള്‍ വ്യക്തമാകും.  പൊതുജനാരോഗ്യം (1.10 ലക്ഷം), വിദ്യാഭ്യാസം (1.87 ലക്ഷം), സൈന്യം, പൊലീസ്, അംഗരക്ഷകര്‍ (4.84 ലക്ഷം), രാജകീയ കുതിരലായങ്ങള്‍, രാജകീയയാത്രകള്‍ എന്നിവയടക്കം കൊട്ടാരത്തിന്റെ ചെലവ് (7.57 ലക്ഷം), മതജീവകാരുണ്യസ്ഥാപനങ്ങള്‍ (8.80 ലക്ഷം). ‘മൂലം തിരുനാളിന്റെ ഭരണത്തില്‍ തിരുവിതാംകൂറിന്റെ പുരോഗതി’ എന്ന ഉള്ളൂരിന്റെ പുസ്തകത്തില്‍നിന്നാണീ കണക്കുകള്‍. ഇത് രാജഭക്തനായ ശങ്കുണ്ണിമേനോന്‍പോലും കണ്ടത് അല്‍പം കടുപ്പമാണെന്നായിരുന്നു. തുലാഭാരത്തിനും മറ്റുമുള്ള ചെലവിനെപ്പറ്റി ‘‘ചെറിയ ഒരു രാജ്യം മൂന്ന് ലക്ഷം ഉറുപ്പിക ഈ വകക്ക് ചെലവാക്കുന്നത് കൂടുതലല്ളേ’’ എന്ന് തോന്നാമെന്ന് പറയുന്ന അദ്ദേഹം പൊതുമരാമത്തിനും വിദ്യാഭ്യാസത്തിനും ഈ തുക ചെലവഴിച്ചുകൂടേ എന്നും ചോദിക്കുന്നുണ്ട്. 1912ല്‍പോലും ഭൂനികുതിയായി പിരിച്ച 40 ലക്ഷംരൂപയില്‍ 16 ലക്ഷവും ചെലവായത് ദേവസ്വങ്ങള്‍ക്കായിരുന്നുവത്രെ. രാജ്യത്തിന്റെ മൊത്തം വരുമാനം അന്ന് കഷ്ടിച്ച് ഒരു കോടി രൂപ.
താരതമ്യേന ധൂര്‍ത്തര്‍ അല്ലാതിരുന്ന രാജാക്കന്മാര്‍ ഭരിച്ച ഇരുപതാം നൂറ്റാണ്ടിലും ഇതൊക്കെ തുടര്‍ന്നതിനെപ്പറ്റി സ്വദേശാഭിമാനിയെപ്പോലെയുള്ളവരും ധാരാളം എഴുതി: ‘‘തിരുവിതാംകൂര്‍ മഹാരാജാവ് എഴുന്നള്ളിപ്പാര്‍ക്കുന്ന മന്ദിരത്തിനും അതിനെ സംബന്ധിച്ചുള്ള സ്ഥാപനങ്ങള്‍ക്കും വലിയ കൊട്ടാരം എന്ന പേര്‍ സാധാരണ പറയപ്പെടുന്നു. ഈ കൊട്ടാരത്തില്‍ അടുത്തകൊല്ലത്തെ ചെലവുകള്‍ക്കായി ആറു ലക്ഷത്തി എണ്‍പതിനായിരം രൂപ അനുവദിക്കപ്പെട്ടിരിക്കുന്നു. ഈ വലിയ തുകയെ ബ്രിട്ടീഷ് ഗവണ്‍മെന്‍റും അനുവദിക്കാതെയിരിക്കില്ല. കൊട്ടാരവും അതിനെ സംബന്ധിച്ച സ്ഥാപനങ്ങളും അവയുടെ മരാമത്ത് പണികളും രാജകുടുംബത്തിന്റെ ക്ഷേമാഭ്യുദയത്തിനായി നാട്ടിലെങ്ങും ഏര്‍പ്പെടുത്തിയിട്ടുള്ള  ഹോമാദ്യാനുഷ്ഠാനങ്ങളും  ഊട്ടുകളും ദേവസ്വങ്ങളും ബ്രഹ്മസ്വങ്ങളും എല്ലാംകൂടി തിരുവിതാംകൂര്‍ രാജ്യത്തിലെ മുതലെടുപ്പിന്റെ ആകത്തുകയില്‍ മൂന്നിലൊരു ഭാഗത്തെ തീരെ നികത്തുന്നുണ്ടെന്നും അറിയുമ്പോള്‍ പ്രജകള്‍ ഈ അതിവ്യയത്തിന്റെ അംശങ്ങളെയും അവയുടെ വിനിമയത്തിന്റെയും സന്ദര്‍ഭങ്ങളെ ഔചിത്യബുദ്ധ്യാ പരിശോധിക്കുന്നത് സംഗതം തന്നെയാണല്ളോ...’’ (വലിയ കൊട്ടാരം, സ്വദേശാഭിമാനി 1908.)1910ല്‍ മഹാരാജാവിന്റെ മകളുടെ കെട്ടുകല്യാണത്തിനു അന്ന് ചെലവാക്കിയത് ഒരു ലക്ഷം രൂപ എന്ന റെക്കോഡ് തുകയായിരുന്നു. ഇതേക്കുറിച്ച് മൂന്ന് മുഖപ്രസംഗങ്ങളില്‍ സ്വദേശാഭിമാനി ആഞ്ഞടിക്കുന്നുണ്ട്. ‘‘മഹാരാജാവിന്റെ മകളുടെ അര്‍ഥശൂന്യവും സമുദായപരിഷ്കരണത്തിന് പ്രതികൂലവുമായ ഒരു വെറും താലികെട്ടാവുന്ന നിരര്‍ഥകച്ചടങ്ങിനുവേണ്ടി തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് സ്വത്തിന്റെ വലുതായ ഭാഗം ചെലവുചെയ്യാന്‍ അനുവദിച്ചതില്‍ രാജ്യക്ഷേമത്തെ കാംക്ഷിക്കുന്നവര്‍ ഖേദിക്കാതിരിക്കില്ല...’’(ഒരു ലക്ഷം രൂപ, സ്വദേശാഭിമാനി 1910.)
തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും അവരുടെ ദിവാന്മാരുടെയും സദാചാരലംഘനങ്ങളുടെയും ലൈംഗികകേളികളുടെയുമൊക്കെ ചരിത്രം തല്‍ക്കാലം പ്രതിപാദിക്കാതെ വിടുന്നു. തീര്‍ച്ചയായും മേല്‍പറഞ്ഞവയൊന്നും പുതിയ കാര്യങ്ങളല്ല. പക്ഷേ, സ്മൃതിനാശം കലശലായുള്ള ഒരു സമൂഹത്തെ ചില നിര്‍ണായകസന്ധികളില്‍ ഇത് ഓര്‍മിപ്പിക്കാതെ വയ്യ. ഈ ചരിത്രം അറിയാതെ വളരുന്ന പുതിയ തലമുറയെയും ഇത് ധരിപ്പിക്കേണ്ടതുമുണ്ട്. അക്കാലത്ത് ഇന്ത്യയിലും പുറത്തുമുള്ള മിക്ക രാജ്യങ്ങളിലെയും രാജവംശങ്ങളുമായി താരതമ്യം ചെയ്താല്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ തിരുവിതാംകൂര്‍ രാജാക്കന്മാരെപ്പറ്റി പറയാനുണ്ടെന്നത് ശരിയാണ്. ഭൂപരിഷ്കാരങ്ങള്‍, പിന്നാക്കക്കാരുടെയും സ്ത്രീകളുടെയും  വിദ്യാഭ്യാസം തുടങ്ങിയവ സവിശേഷ പരിഗണന അര്‍ഹിക്കുന്നു. പക്ഷേ, ഇപ്പോള്‍ നടക്കുന്ന നുണപ്രചാരണം സത്യത്തോടും ചരിത്രത്തോടും തെല്ലും നീതിപുലര്‍ത്തുന്നില്ല എന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. പ്രത്യേകിച്ച്, സമൂഹത്തിലെ അഭിപ്രായരൂപവത്കരണശേഷിയുള്ളവരും അവരിലൂടെ പൊതുജനസാമാന്യവും ഇതില്‍പെടുന്നത് അപായസൂചനകള്‍ നല്‍കുന്നു. വളരെ പ്രതിലോമപരമായ ഒരു രാഷ്ട്രീയ അജണ്ടയാണ് ഇതിലൂടെ മേധാവിത്വം നേടുക.  വര്‍ഗീയവും ജനാധിപത്യവിരുദ്ധവും ഫാഷിസ്റ്റുമായ അജണ്ട. ആയിരക്കണക്കിന് ജനങ്ങള്‍ ചോരയും നീരും നല്‍കി പുതുക്കിപ്പണിത ഒരു സമൂഹത്തെ ഇത് വീണ്ടും പഴയ അന്ധകാരയുഗത്തിലേക്ക് തിരിച്ചുകൊണ്ടുപോകുകയാണ്. ശ്രീനാരായണനും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും വാഗ്ഭടനും ശുഭാനന്ദനും ആത്മാനന്ദനും പൊയ്കയില്‍ യോഹന്നാനും വക്കം മൗലവിയും സ്വദേശാഭിമാനിയും കേസരിയും ടി.കെ മാധവനും എ.കെ. ഗോപാലനും എം.സി. ജോസഫും സാംസ്കാരികപ്രവര്‍ത്തകരും ദേശീയ ഇടതുപക്ഷ കര്‍ഷകതൊഴിലാളിപ്രസ്ഥാനങ്ങളും എല്ലാറ്റിനുമുപരി പുന്നപ്ര-വയലാര്‍ വരെയുള്ള എണ്ണമറ്റ രക്തസാക്ഷികളും ഒക്കെ ഉള്‍പ്പെടുന്ന ഒരു നീണ്ടനിരയുടെ ജീവിതം വ്യര്‍ഥമായിരുന്നെന്ന് അവരുടെ സൃഷ്ടിയായ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളി സമൂഹം പറയുന്നത് സ്വന്തം തന്തയെ തള്ളിപ്പറയുന്നതിനുതുല്യം.
പിന്‍കുറിപ്പ്: പ്രതിനവോത്ഥാനം കൈവരിച്ചുവരുന്ന നെടുനായകത്വത്തിന് ഒരു തെളിവുകൂടി. നവോത്ഥാനത്തിന്റെയും സെക്കുലറിസത്തിന്റെയും ശക്തമായ പാരമ്പര്യമുള്ള ഒരു പ്രമുഖ പ്രസിദ്ധീകരണം ഈ ലേഖനത്തിന്റെ ഉള്ളടക്കം കേട്ടറിഞ്ഞപാടെതന്നെ വിനയപൂര്‍വം തിരസ്കാരം അറിയിച്ചു. കേരളയുക്തിവാദിസംഘം നിര്‍മിക്കുന്ന സിനിമയില്‍ പ്രമുഖ യുക്തിവാദി നേതാവ് പ്രേമാനന്ദന്റെ നായകറോള്‍ അഭിനയിക്കാന്‍ പ്രമുഖ സിനിമാതാരങ്ങളൊക്കെ വിസമ്മതിച്ചുവെന്നത് മറ്റൊരു വാര്‍ത്ത.  കാരണം, ദൈവകോപഭയം!

Wednesday, 20 July 2011

പത്മനാഭസ്വാമി ക്ഷേത്ര സമ്പത്ത്-ദലിതരുടെയും ദരിദ്രരുടെയും ക്ഷേമത്തിന് ഉപയോഗിക്കണം

കൊച്ചി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ഏറ്റെടുത്ത് ദലിതരുടെയും സ്ത്രീകളുടെയും ദരിദ്രരുടെയും ക്ഷേമത്തിന് ഉപയോഗിക്കണമെന്ന് കേരള ദലിത് മഹാസഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍കാലത്ത്  കടുത്ത ചൂഷണത്തിനും അപമാനകരമായ ദാസ്യപ്പണിക്കും വിധേയരായവരോട്  രാജ്യത്തിന്റെയും ശ്രീ പത്മനാഭന്റെയും പ്രായശ്ചിത്തം എന്ന നിലയില്‍ അവരുടെ പിന്‍തലമുറക്ക് ഈ സ്വത്ത് ഉപയോഗപ്രദമാകണം. ചരിത്രപരവും പുരാവസ്തുപരവുമായ മൂല്യമുള്ളവയൊഴിച്ച സമ്പത്ത് വിനിയോഗിക്കേണ്ടത് ജനാധിപത്യത്തിന്റെ സാമൂഹിക നീതിയാണെന്നും അവർ പറഞ്ഞു.
തിരുവിതാംകൂർ രാജാക്കന്മാർ സംഭരിച്ച സ്വത്ത് ഹിന്ദുക്കൾക്കു വേണ്ടി മാത്രം വിനിയോഗിക്കണമെന്ന വാദം അംഗീകരിക്കാനാവില്ല. ക്ഷേത്രങ്ങളുടെ ഭരണ നിർവഹണത്തിൽ ഇന്നും പ്രാതിനിധ്യമില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക-ദലിത് ജനതയെ ഒഴിവാക്കി ചെറു ന്യൂനപക്ഷമായ സവര്‍ണ ഹിന്ദുക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഈ വാദം ഉയർത്തുന്നതെന്ന് കെ ഡി എം എസ് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിൽ കെ അംബൂജാക്ഷൻ(സംസ്ഥാന പ്രസിഡന്റ്), കെ കെ കൊച്ച് (സംസ്ഥാന വൈസ് പ്രസിഡന്റ്), പി പി സന്തോഷ് (സംസ്ഥാന ട്രഷറർ), സി എസ് മുരളി(ജില്ലാ പ്രസിഡന്റ്). കെ കെ ജ്യോതിവാസ് എന്നിവർ പങ്കെടുത്തു. വൈകുന്നേരം ഹൈക്കോടതി ജങ്ഷനിൽ നടന്ന ധർണ സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി ഉദ്ഘാടനം ചെയ്തു. സാഹോദര്യ പ്രസ്ഥാനത്തിന്റെ ചെയർമാൻ അഡ്വ കെ എസ് മധുസൂദൻ, കെ അംബൂജാക്ഷൻ , കെ കെ കൊച്ച്, ടി എൻ ജോയി , സി എസ് മുരളി എന്നിവർ പ്രസംഗിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഈ വിഷയകമായി എഴുതിയ ലേഖനം ഇവിടെ എടുത്തു ചേർക്കുന്നു 
ത്മനാഭസ്വാമിക്ഷേത്രം ചരിത്രപ്രസിദ്ധമാണ്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കുലദൈവതം എന്നതാണ് അല്ലാതെ മുഴുവന്‍ ഹിന്ദുക്കളുടേയും ദൈവം എന്നതല്ല പത്മനാഭസ്വാമിയുടെ ചരിത്രപ്രസക്തിക്ക് ആധാരം. ക്ഷേത്രപ്രവേശനവിളംബരത്തിനു തൊട്ടുമുമ്പുവരെ പത്മനാഭസ്വാമിയോ അവിടുത്തെ ക്ഷേത്രമോ മുഴുവന്‍ ഹിന്ദുക്കളുടേതുമായിരുന്നില്ല എന്നതു ഒരു ചരിത്രവസ്തുതമാത്രമാണ്. എങ്കിലും, ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷം തമിഴ് ശില്പതന്ത്രത്തിന്റെ കലാവടിവുകള്‍ നിറഞ്ഞക്ഷേത്രം കേരളീയര്‍ക്ക് കൗതുകകരമായ ഒരു അനുഭവമായി ശ്രദ്ധേയമായി തീര്‍ന്നു.
അനന്തശയനനായ വിഷ്ണുഭഗവാന്‍ ആരാധ്യമൂര്‍ത്തിയായ ക്ഷേത്രങ്ങള്‍ അപൂര്‍വ്വമാണെന്നതും പത്മനാഭസ്വാമിക്ഷേത്രത്തെ സവിശേഷമാക്കുന്ന ഘടകമാണ്. ഭഗവാനെ ഇരുത്തിയും നിര്‍ത്തിയും പൂജിക്കുന്നതു പതിവാണെങ്കിലും കിടന്നകിടപ്പില്‍ പൂജിക്കുന്നത് അപൂര്‍വ്വതയാണ്. പക്ഷേ ഇത്തരം അപൂര്‍വ്വതകളെ കൊണ്ടാന്നുമല്ല ഇപ്പോള്‍ തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം ലോകശ്രദ്ധനേടിയിരിക്കുന്നത്. മറിച്ച് ക്ഷേത്രത്തിനകത്തെ രഹസ്യഅറകളില്‍ നിന്നു കണ്ടെടുത്ത ലക്ഷക്കണക്കിനു കോടികള്‍ വിലമതിപ്പുണ്ടെന്നു ഊഹിക്കപ്പെടുന്ന നിധി ശേഖരത്തിന്റെ പേരിലാണ്.
പണമുണ്ടെങ്കില്‍ മറ്റെല്ലാം പണത്തെ പരിസേവിക്കും. അതാണു പത്മനാഭസ്വാമിക്ഷേത്രവിഷയത്തിലും സംഭവിച്ചിരിക്കുന്നത്. ഗംഗാനദിയുടെ സംരക്ഷണത്തിനുവേണ്ടി നിര്‍ദ്ധനായ ഒരു സ്വാമി നിരാഹാരം കിടന്നപ്പോള്‍ അദ്ദേഹം പട്ടിണിക്കിടന്നു ചാവുന്നതുവരെ ആ വിഷയം ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായില്ല. ‘ഗംഗാജലം’ ചെറുകുപ്പികളിലാക്കി വിറ്റ് കാശുവാരിക്കൂട്ടിയ സംഘപരിവാരവും നിര്‍ദ്ധനസ്വാമിയുടെ നിരാഹാരത്തെ കണ്ടെന്നു നടിച്ചിരുന്നില്ല. എന്നാല്‍ കോടീശ്വരനായ ബാബാരാംദേവ് ഡല്‍ഹിയില്‍ സമരത്തിനുപുറപ്പെട്ടപ്പോള്‍ മുതല്‍ അതു വലിയനിലയില്‍ മാധ്യമങ്ങള്‍ ആഘോഷിച്ചു. സുഷമാസ്വരാജും, എല്‍.കെ.അദ്വാനിയും ഒക്കെ ബാബാരാംദേവിനു സ്തുതി പാടുവാന്‍ മത്സരിച്ചു.
ഇത്തരം സ്തുതിപാഠനലീലകള്‍ ഭാരതീയ സന്ന്യാസി പാരമ്പര്യത്തോടുള്ള കൂറിനെയാണോ അതോ ബാബാരാംദേവിന്റെ കോടികള്‍ കിലുങ്ങുന്ന കാവിമടിശീലയോടുള്ള കൂറിനെയാണോ പ്രത്യക്ഷീകരിച്ചതെന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയുടെ ആവശ്യമില്ല കാവിയേക്കാള്‍ കാശിനോടുള്ള ഭക്തിയായിരുന്നു ബാബാരാംദേവിനൊപ്പം നിന്നവര്‍ പ്രതിഫലിപ്പിച്ചത്. ഇതു പണമുള്ളവനേ വാര്‍ത്താപ്രാധാന്യവും ഉള്ളൂ എന്നതിനുചൂണ്ടികാണിക്കാവുന്ന മികച്ച തെളിവാണ്.
പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്നു കണ്ടെത്താനായതു കോടികള്‍ വിലമതിപ്പുള്ള നിധിശേഖരമായതിനാലാണ് അതു ഇത്രയേറെ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുന്നത്. ഇവിടെ വിഷയം പത്മനാഭസ്വാമിയല്ല അവിടുത്തെ പണമാണ്.പണമുള്ള സ്വാമി തന്നെയാണിപ്പോള്‍ വലിയ സ്വാമി ആയിരിക്കുന്നത്. പണത്തോടാണ് പത്മനാഭസ്വാമിയോടല്ല ഹിന്ദുനേതൃത്വവും അവരുടെ ഭക്തി പാരവശ്യം പ്രഖ്യാപിക്കുന്നത്?
ഇതുകൊണ്ടുതന്നെ കണ്ടെടുത്ത നിധി എന്തുചെയ്യണം എന്നതിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ നടന്നു വരുന്നത്-പത്മനാഭനെ എന്തുചെയ്യണമെന്നല്ല അവിടുത്തെ പണത്തിനെ എന്തു ചെയ്യണമെന്നാണ് സര്‍വ്വരും ആലോചിക്കുന്നതും തര്‍ക്കിക്കുന്നതും. ഈ വിഷയത്തില്‍ ഇതിനോടകം ധാരാളം അഭിപ്രായങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിധിശേഖരത്തെ പുരാവസ്തുവായി കണക്കാക്കി സുരക്ഷിതമായി ഒരു മ്യൂസിയത്തില്‍ അതേപ്പടി സംരക്ഷിക്കണമെന്നും; പൊതുജനങ്ങള്‍ക്ക് മ്യൂസിയം സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകണം എന്നുമാണ് ഒരു വാദം.
sree padmanbha

കണ്ടെടുത്ത സ്വത്തുവകകള്‍ ഉപയോഗരഹിതമായി കാത്തുസൂക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അതെല്ലാം ഒരു ട്രസ്റ്റോ മറ്റോ രൂപീകരിച്ച് ഹിന്ദുക്കള്‍ക്ക് പ്രയോജനകരമായ ജീവിതാവശ്യങ്ങള്‍ക്കു നിവൃത്തിയുണ്ടാക്കാന്‍ ഉപയോഗിക്കണമെന്നും പത്മനാഭനിധിയില്‍ നിന്നൊരു ചില്ല കാശുപോലും ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് പ്രയോജനകരമായി ലഭിക്കരുതെന്നും വാദങ്ങള്‍ ഉയരുന്നുണ്ട്. പി.പരമേശ്വരനെപ്പോലുള്ളവര്‍ ഇക്കാര്യത്തിലും അവരുടെ ഹിന്ദുത്വപിടിവാദം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതരമതസ്ഥരുടെ ആരാധനാലയങ്ങളില്‍ നിന്നാണ് ഇത്തരമൊരു നിധിശേഖരം കണ്ടെടുത്തിരുന്നതെങ്കില്‍ അതു മുഴുവന്‍ സര്‍ക്കാര്‍ കണ്ടെടുത്ത് പൊതുഖജനാവില്‍ വകയിരുത്തി പൊതു ആവശ്യങ്ങള്‍ക്കു ചിലവഴിക്കണം എന്നു വാദിക്കുവാന്‍ യു.കലാനാഥന്മാര്‍ ധൈര്യപ്പെടുമായിരുന്നോ എന്നു ചോദിക്കുന്നവരും ഉണ്ട്. വെള്ളാപ്പിള്ളി നടേശനൊക്കെ ഇത്തരമൊരു നിലപാടാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇവിടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങളെല്ലാം ചര്‍ച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്.
ദേവന്റെ ആചാരങ്ങള്‍ക്കു വേണ്ടുന്ന തിരുവാഭരണങ്ങളും മറ്റും തന്ത്രിയും ജ്യോത്സ്യനും ഭക്തരും ഉള്‍പ്പെടുന്ന ഒരു പ്രത്യേകകമ്മറ്റിയുടെ ചുമതലയില്‍ തന്നെ പരിപാലിക്കപ്പെടണം. കിരീടം, മാലകള്‍ എന്നിവയൊക്കെ ഇങ്ങിനെ സംരക്ഷിക്കപ്പെടേണ്ടവയാണ്. അതുപോലെ സ്വര്‍ണ്ണവും വെള്ളിയും ഒക്കെ ഉരുക്കി ‘നെല്‍മണി’ വലുപ്പത്തിലാക്കി പറക്കണക്കിനു സൂക്ഷിച്ചിരിക്കുന്നതായി പറയപ്പെടുന്നു. ഇതില്‍ നാഴിസ്വര്‍ണ്ണനെല്‍മണിയോ മറ്റോ ഒരു ‘മാതൃക’ എന്ന നിലയില്‍ പുരാവസ്തു ശേഖരത്തില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്നതിനും ഏര്‍പ്പാടുണ്ടാക്കണം.
ബാക്കിവരുന്ന നിധിശേഖരം ഏറ്റവും അന്തസ്സാര്‍ന്ന നിലയില്‍ ക്ഷേത്രത്തേയും ആചാരങ്ങളേയും നിലനിര്‍ത്തുവാന്‍ വേണ്ടുന്നതിനു ആവശ്യമായ തുക നിര്‍ല്ലോഭം ലഭ്യമാക്കാനുതകുന്ന വ്യവസ്ഥകളോടെ സര്‍ക്കാര്‍ ഏറ്റെടുക്കണം. അതിനെ കുടിവെള്ളം, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, കാര്‍ഷികസംരക്ഷണം തുടങ്ങിയമേഖലകളില്‍ ചെലവഴിക്കുന്നതിനു സാധിക്കണം. പത്മനാഭന്റെ പണം അഹൈന്ദവര്‍ക്കുപ്രയോജനപ്പെടുന്ന വിധത്തില്‍ ചെലവഴിച്ചുകൂടാ എന്നവാദം ‘പണ’ത്തിന്റെ പരിക്രമണത്തെ സംബന്ധിച്ച് യാതൊരുബോധവും ഇല്ലാത്തവരില്‍നിന്നു പുറപ്പെടുന്ന ശുദ്ധവര്‍ഗ്ഗീയവാദമാണ്.
കേരളത്തിനു പണമുണ്ടായത് കേരളീയര്‍ അവരുടെ നിത്യജീവിതത്തില്‍ അപൂര്‍വ്വമായി മാത്രം ഉപയോഗിച്ചുവരുന്ന, കാട്ടുച്ചെടിയുടെ കുരുവായ ‘കുരുമുളക്’ റോമക്കാരും അറബികളും ചീനത്തുകാരും പിന്നീടു പറങ്കികളും ഇംഗ്ലീഷുകാരും യഥേഷ്ടം വാങ്ങി ‘കറുത്തപൊന്നാക്കി തീര്‍ത്തപ്പോഴാണ്. ഈ വിദേശവ്യാപാരത്തിലൂടെയാണ് മറ്റെല്ലാ രാജാക്കന്മാരേയും പോലെ കേരളത്തിലെ തിരുവിതാംകൂര്‍ രാജാക്കന്മാരും കുമിഞ്ഞുകൂടിയ സമ്പത്തുള്ളവരായത്. ഇന്നും കേരളത്തിന്റെ സമ്പദ്ഘടനയെ കാര്യമായ തോതില്‍ നിയന്ത്രിക്കുന്നത് അഹൈന്ദവരുടെ നാടുകളില്‍ പോയി കേരളീയര്‍ പണിയെടുത്തുണ്ടാക്കി അയക്കുന്ന വരുമാനം കൊണ്ടാണ്.
നമ്മുടെ നാട്ടിലെ ഹൈന്ദവക്ഷേത്രങ്ങള്‍ പൊന്നുപൂശപ്പെടുന്നതിനുള്ള പണം അറബിനാട്ടിലെ പൊരിവെയിലത്തു പണിയെടുത്ത് മലയാളികള്‍ ഉണ്ടാക്കുന്ന പണമാണ്. ഇങ്ങിനെ ജാതി-മത-ഭാഷ ദേശാതിര്‍ത്തികള്‍ അതിലംഘിച്ചുകൊണ്ടുള്ള ഒരു വിനിമയപ്രക്രിയയാണ് പണത്തിന് എപ്പോഴും ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതിലൊരു ഓഹരി തന്നെയാണ് പത്മനാഭസ്വാമിക്ഷേത്രത്തിലും നന്നായി സൂക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ ആ പണത്തില്‍ പണ്ടത്തെ കുരുമുളകു കച്ചവടക്കാരായ അഹൈന്ദവര്‍ക്കും പങ്കുണ്ട്.അതുകൊണ്ട് ആ പണം ഉപയോഗിക്കപ്പെടുന്നതിന്റെ ഫലം അനുഭവിക്കാന്‍ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശവും ഉണ്ട്.
‘ഹിന്ദു ഹിന്ദുമാത്രം’ എന്ന നിലപാട് കാറ്റിന്റെ കാര്യത്തില്‍ എന്നപോലെ കാശിന്റെ കാര്യത്തിലും പുലര്‍ത്താവുന്നതല്ല. ഈഴവരായ ഹിന്ദുക്കള്‍ മാത്രം കള്ളുകുടിച്ചതു കൊണ്ടുണ്ടായ ലാഭമല്ല വെള്ളാപ്പിള്ളി നടേശന്റെ മടിശീലയെപ്പോലും കനപ്പെടുത്തിയിരിക്കുന്നത് എന്ന് ആര്‍ക്കാണറിയാത്തത്..?
ഗോദ്‌റെജ് താഴുകളാണ് പത്മനാഭസ്വാമിക്ഷേത്രനിലവറകളെ ഭദ്രമായി സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്നതെന്നു പത്രവാര്‍ത്തകള്‍ പറയുന്നു. അതിനര്‍ത്ഥം ഗോദ്‌റെജ് പൂട്ടു ഉപയോഗിക്കുന്നതിനു മുമ്പ് അതു തുറന്നിട്ടുണ്ടെന്നാണ്-ഗോദ്‌റെജ് പൂട്ടുകള്‍ നിലവില്‍വന്ന കാലവും നിലവറയുടെ നിധിയുടെ കാലപ്പഴമയും ഒത്തുവരാത്തിടത്തോളം ഗോദ്‌റെജ് പൂട്ടു ഉപയോഗിക്കുന്ന രീതിയിലേക്ക് മാറാനായി നിലവറതുറന്നിട്ടുണ്ടെന്നു വ്യക്തമാണ്.
എങ്കില്‍ അതാരുതുറന്നു…? തുറന്നപ്പോള്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ലേ..? തുടങ്ങിയ സന്ദേഹങ്ങള്‍ അവശേഷിക്കുന്നുണ്ട്. അതിനാല്‍ സര്‍ക്കാറിന്റെ സംരക്ഷണയില്‍ പത്മനാഭസ്വാമിക്ഷേത്രനിലവറകളിലെ ആസ്തി കൃത്യമായ കണക്കുകളോടെ യഥോചിതം സംരക്ഷിക്കപ്പെടണം. കോടതിയുടെ ഇടപെടലുകളും മറ്റും അതിനു വഴിയൊരുക്കിയതു നന്നായി. കാണാതായ താക്കോലുകള്‍ കാണാതാക്കിയത് ആരാണെന്ന ചോദ്യത്തിന് ഇനിയും ഇടയുണ്ടാക്കരുത്.