Friday, 29 April 2011

ഗ്രീക്ക് നാഗരികതയുടെ വേരുകള്‍ തേടി....

യൂറോപ്പിന്റെ ചരിത്രത്തെ പുറകോട്ടടിച്ചാല്‍ ബി.സി.2100-1100നും മധ്യേ പുഷ്ക്കലിച്ചുനിന്ന ഗ്രീക്കുസംസ്ക്കാരത്തിലെത്തും. ഗ്രീക്ക് സംസ്കാരത്തില്‍ നിന്നു തുടങ്ങി ഇന്നത്തെ പാശ്ചാത്യ സംസ്കാരത്തിലെത്തുന്ന ഒരു പ്രാദേശിക ചരിത്ര മാതൃകയെ ആഗോള ചരിത്രമായി പെരുപ്പിച്ചു കാട്ടുന്ന യൂറോസെന്‍ട്രിക് വീക്ഷണമാണ് ഇന്നത്തെ നടപ്പു ചരിത്രം. എന്നാല്‍ ഗ്രീസില്‍ സംസ്കാരം വളര്‍ന്നതെങ്ങനെ? അത് അവിടെ തന്നെ ജനിക്കുകയും പിച്ചവെച്ചു വളരുകയുമായിരുന്നോ? ആണെന്നു തന്നെയാണ് ഇക്കാലമത്രയും മുഖ്യധാരാ ചരിത്രകാരന്മാര്‍ ആണയിട്ടത്. എന്നാല്‍ അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റി കോര്‍ണലിലെ പ്രൊഫസറായ മാര്‍ട്ടിന്‍ ബെര്‍ണല്‍(Martin Gardiner Bernal (born March 1937) യൂറോസെന്‍ട്രിക് ചരിത്രവീക്ഷണത്തെക്കുറിച്ച് മൌലികമായ സംശയങ്ങളുയര്‍ത്തുന്നു. ഗ്രീക്ക് നാഗരികതയുടെ വേരുകള്‍ ആഫ്രിക്കയിലാണുള്ളതെന്ന് 'ബ്ലാക്ക് അഥീന'യെന്ന (മൂന്ന് വോള്യങ്ങള്‍) കൃതിയിലൂടെ സവിസ്തരം ബെര്‍ണല്‍ സമര്‍ത്ഥിക്കുന്നു.

Wednesday, 27 April 2011

സാമൂഹികാനീതികളുടെ എയ്ഡഡ് ഫാക്റ്ററികള്‍

എയ്ഡഡ് വിദ്യാഭ്യാസ മേഖലയും ദലിതരും

 ഒരു വസ്തുതാ പഠനം


(എയ്ഡഡ് മേഖലാ പ്രക്ഷോഭ സമിതി തയ്യാറാക്കിയ പഠനം- എഡിറ്റു ചെയ്തത്)

ദലിത് -ആദിവാസി വിഭാഗങ്ങളെ മൊത്തമായും ഉന്നത വിദ്യാഭ്യാസം നേടി തൊഴില്‍ രഹിതരായ പ്രസ്തുത വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളെ സവിശേഷമായും ബാധിക്കുന്ന ചില നിര്‍ണായക പ്രശ്‌നങ്ങള്‍ പൊതു സമൂഹം ചര്‍ച്ച ചെയ്യാതെ പോകുന്നുണ്ട്. ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, അവസര സമത്വത്തിനുള്ള അവകാശം(The State shall not deny to any person equality before the law or the equal protection of the laws within the territory of India) എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്നുണ്ട്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ വിഭവാധികാരങ്ങളില്‍ നിന്നു പുറത്താക്കപ്പെട്ട ദലിത് -ആദിവാസി വിഭാഗങ്ങള്‍ക്ക് ആര്‍ട്ടിക്കിള്‍ 15(4), 16(4) , 45, 46, 330, 332, 338, 341, 342, 335 തുടങ്ങിയവയിലൂടെ സവിശേഷമായ ചില അവകാശങ്ങളും ഭരണഘടന നല്‍കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ , ജുഡീഷ്യറി , മാധ്യമങ്ങള്‍ തുടങ്ങി സര്‍വ മേഖലകളിലും ആധിപത്യം പുലര്‍ത്തുന്ന സവര്‍ണ , മധ്യമജാതി വിഭാഗങ്ങളുടെ സംരക്ഷണാര്‍ഥം ആദിവാസി - ദലിത് വിഭാഗങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നത് സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയുടെ നിത്യശാപമായി തുടരുകയാണ്.