Saturday, 9 July 2011

ബാബമാരെ ഏതു ലോക്പാലില്‍ പെടുത്തും?

(ഇന്‍ഡ്യയിലെ പ്രസിദ്ധ ദലിത് ബഹുജന്‍ സൈദ്ധാന്തികനും കോളമിസ്റ്റും ഗ്രന്ഥകാരനും ഹൈദരാബാദിലെ മൌലാനാ ആസാദ് നാഷനല്‍ ഉറുദു യൂണിവേഴ്സിറ്റിയില്‍ സോഷ്യല്‍ എക്സ്ക്ലൂഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് പോളിസി സ്റ്റഡീസിലെ ഡിറക്റ്ററും ആയ കാഞ്ച ഐലയ്യ ഡെക്കാന്‍ ക്രോണിക്ക്ള്‍ ദിനപത്രത്തിലെഴുതിയ Anna, will Lokpal probe divine money?ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷയാണ് ഈ ലേഖനം )

കള്ളപ്പണത്തിനെതിരെ താന്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍  ബാബാ രാംദേവ് തയ്യാറല്ല.  രാജ്യത്തിനകത്ത് ഒളിപ്പിച്ചു വച്ചിട്ടുള്ളതും വിദേശങ്ങളിലെ ബാങ്കുകളില്‍ രഹസ്യ എക്കൌണ്ടുകളിലായി സൂക്ഷിച്ചുവച്ചിട്ടുള്ളതുമായ എല്ലാ കള്ളപ്പണവും പുറത്തുകൊണ്ടുവരണമെന്നാണ് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബാബാ രാംദേവിന്റെ ഉദ്ബോധനങ്ങള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ കള്ളപ്പണത്തിനെതിരെ നിരാഹാരസമരത്തിലും പ്രക്ഷോഭങ്ങളിലും പങ്കെടുക്കുകയുണ്ടായി.അതുപോലെ തന്നെ അണ്ണാ ഹസാരെയും(അദ്ദേഹം സന്ദര്‍ഭവശാല്‍ ഈ യാദവ ബാബയുടെ ഭക്തനാണ്. ബാബയുടെ ക്ഷേത്രം ഹസാരെയുടെ സ്വന്തം മാതൃകാ ഗ്രാമമായ റാലേഗന്‍ സിദ്ധിയിലാണു സ്ഥിതി ചെയ്യുന്നത്)ടീമും കള്ളപ്പണത്തിനും അഴിമതിക്കും എതിരാണ്. ഗാന്ധിയനായ അദ്ദേഹവും നിരാഹാര സമരം നടത്തുമെന്നു ഭീഷണിപ്പെടുത്തിയിട്ടുണ്ട്.


അണ്ണാ ഹസാരെ ടീം ആവശ്യപ്പെടുന്നത് അവര്‍ തയ്യാറാക്കിയ അതേരീതിയില്‍ത്തന്നെ ലോക്പാല്‍ ബില്‍  രാജ്യത്തിന്റെ നിയമമാക്കണമെന്നാണ്. എന്നാല്‍ അവരാരും തന്നെ, ബാബമാരുടെ ബെഡ്റൂമിലും ക്ഷേത്രങ്ങളുടെ നിലവറയിലും ഒളിപ്പിച്ചുവച്ചിരുന്ന വന്‍തോതിലുള്ള പണത്തെക്കുറിച്ചും സ്വര്‍ണാഭരണങ്ങളെ സംബന്ധിച്ചും ഉണ്ടായ സമീപകാലത്തെ വെളിപ്പെടുത്തലുകളെപ്പറ്റി ഇന്നുവരെ കമാന്നു മിണ്ടിയിട്ടില്ല
തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നു കണ്ടെടുത്ത നിധി ഒരു ലക്ഷം കോടി രൂപയോളം വിലമതിക്കുന്നതാണ്. ജൂണ്‍ 17ന് പുട്ടപര്‍ത്തിയിലെ സത്യസായി ബാബയുടെ ആശ്രമത്തിലെ ഉറക്കറ, അദ്ദേഹത്തിന്റെ മരണത്തിനുശേഷം തുറന്നപ്പോള്‍ അവിടെനിന്ന് 11.5 കോടി രൂപയുടെ കറന്‍സിയും 98 കി ഗ്രാം സ്വര്‍ണവും 307 കി ഗ്രാം വെള്ളിയും കണ്ടെത്തുകയുണ്ടായി.
സത്യസായി ബാബ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭൌതിക ശരീരം കാണാനായി ബാബാ രാംദേവ് പുട്ടപര്‍ത്തിയില്‍ ഓടിയെത്തിയിരുന്നു എന്ന കാര്യം ഇവിടെ സ്മരണീയമാണ്. സത്യസായി ബാബ ആശുപത്രിയിലായിരുന്നപ്പോള്‍ നിരവധി പുണ്യ വ്യക്തികളും കേന്ദ്രത്തില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നുമുള്ള  മന്ത്രിമാരും അലമുറയിട്ടത്, ബാബ മരിക്കയാണെങ്കില്‍ അതോടെ ഇന്‍ഡ്യയുടെ സകല മൂല്യവും മരിക്കും എന്നുപറഞ്ഞായിരുന്നു.
ആന്ധ്രയിലെ ഒരു വനിതാ മന്ത്രി ,സത്യം പറഞ്ഞാല്‍ , ബാബയുടെ കിടക്കക്കരികില്‍ ക്യാമ്പുചെയ്യുകയായിരുന്നു മാസങ്ങളോളം. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ജഡ്ജിമാരും അക്കാഡമിക് വിദഗ്ധരും പുട്ടപര്‍ത്തിയിലേക്കു കുതിച്ചു. ഇതെല്ലാം എന്തുകൊണ്ടായിരുന്നുവെന്നതിന് ഇപ്പോള്‍ നമുക്ക് അല്പം ഐഡിയ ഉണ്ട്. ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട  ആശ്രമത്തിന്റെ ഈ സ്വത്തിനെക്കുറിച്ച്( സത്യസായി യജുര്‍മന്ദിരത്തില്‍നിന്നു കെട്ടുകെട്ടായി കടത്തിയവ തത്ക്കാലം മാറ്റിനിര്‍ത്താം) ബാബാ രാംദേവിനും അണ്ണാ ഹസാരെയ്ക്കും എന്തു പറയാനുണ്ടെന്നറിയുന്നതു കൌതുകകരമായിരിക്കും. ഈ സ്വത്ത് കള്ളപ്പണമോ അതോ വെള്ളപ്പണമോ?
സത്യസായി ബാബ ആശുപത്രിയാലായപ്പോള്‍ പൂട്ടപ്പെട്ട അദ്ദേഹത്തിന്റെ കിടക്കക്കടിയില്‍ സൂക്ഷിച്ചിരുന്ന പണത്തെപ്പറ്റി ബാബാ രാംദേവ് ഒരു പ്രസ്താവന ഇറക്കുമോ?  എങ്ങനെയാണ് ഇവര്‍ കള്ളപ്പണത്തെ നിര്‍വചിക്കുന്നത് ? യജുര്‍ മന്ദിരത്തില്‍ നിന്നു കണ്ടെടുത്ത പണവും സ്വര്‍ണവും വെള്ളിയുമെല്ലാം വെള്ളയാണോ? ഹസാരെയും ടീമും അത്തരം പണം കള്ളപ്പണമായി കണക്കാക്കുമെങ്കില്‍ അതിനെതിരായ പ്രവര്‍ത്തനപരിപാടികളെപ്പറ്റി എന്തുകൊണ്ടാണ് അവര്‍ നിശ്ശബ്ദമായിരിക്കുന്നത്? അവര്‍ പോരാടിക്കൊണ്ടിരിക്കുന്ന ലോക്പാല്‍ ബില്ലില്‍ , ബാബമാരെയും ക്ഷേത്രങ്ങള്‍ , മസ്ജിദുകള്‍ , ചര്‍ച്ചുകള്‍ , ഗുരുദ്വാരകള്‍ പോലുള്ള ആത്മീയ കേന്ദ്രങ്ങളെയും ഉള്‍പ്പെടുത്തുമോ? യജുര്‍ മന്ദിരത്തില്‍ നിന്നു കണ്ടെടുത്ത കള്ളപ്പണത്തെ പോലുള്ളവയെ  ഉള്‍പ്പെടുത്താനുള്ള ഒരു വകുപ്പ് ഹസാരെയുടെ കരടു ബില്ലില്‍ ഉണ്ടോ ?
ദ്രാവിഡ മുന്നേറ്റ കഴകം നേതാക്കളായ എ രാജയും കെ കനിമൊഴിയും കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയും ജയിലിലാണ്. കാരണം അവരെല്ലാം അഴിമതി ചെയ്തുവെന്നാണ് പറയപ്പെടുന്നത്. സത്യസായി ബാബ ജീവിച്ചിരുന്നപ്പോള്‍ ,ആ സമയത്താണ് ഈ പണവും സ്വര്‍ണവും വെള്ളിയുമെല്ലാം കുഴിച്ചെടുത്തതെങ്കില്‍ അതിനെല്ലാം അദ്ദേഹം സമാധാനം പറയുമായിരുന്നോ? സത്യസന്ധയും കഴിവുറ്റവളും ആയ പൊലീസ് ഓഫീസറെന്ന് അവകാശപ്പെടുന്ന കിരണ്‍ ബേദി ഈ കേസില്‍ എന്തുചെയ്യുമായിരുന്നു? തന്റെ അധികാരപരിധിയിലായിരുന്നു ബാബയെങ്കില്‍  അവര്‍ സത്യസായിയെ അറസ്റ്റു ചെയ്യുമായിരുന്നോ?
ബാബ രാംദേവ് സ്വയം വെളിപ്പെടുത്തിയതനുസരിച്ച് വെറും 10 വര്‍ഷംകൊണ്ട്   1100 കോടിയുടെ സ്വത്താണ് അദ്ദേഹം സ്വായത്തമാക്കിയിരിക്കുന്നത്. കാട്ടുതീ പോലെ വളരുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആത്മീയ സാമ്രാജ്യങ്ങളുള്ള മാതാ അമൃതാനന്ദ മയിയുടെയും ശ്രീ ശ്രീ രവിശങ്കറിന്റെയും സ്വത്തുക്കള്‍ എത്രയെന്നു നമുക്കറിയില്ല.ഈ സാമ്പത്തിക സാമ്രാജ്യങ്ങളെപ്പറ്റി അന്വേഷിക്കാനുള്ള എന്തെങ്കിലും വ്യവസ്ഥ ഹസാരെയുടെ ലോക്പാലിലുണ്ടാവേണ്ടതല്ലേ  ?
സത്യസായി ബാബയുടെ ഉറക്കറയിലുണ്ടായിരുന്നത്ര സ്വത്തുക്കള്‍ ജവാഹര്‍ലാല്‍ നെഹൃ മുതല്‍ മന്‍മോഹന്‍ സിംഹ് വരെയുള്ള ഒരൊറ്റ പ്രധാനമന്ത്രിയുടെയോ ചീഫ് ജസ്റ്റീസുമാരുടെയോ ഉറക്കറയിലുണ്ടാവില്ലെന്ന് എനിക്കുറപ്പാണ്. പ്രധാനമന്ത്രി പാര്‍ലിമെന്റിനോടെങ്കിലും കണക്കു ബോധിപ്പിക്കേണ്ടതുണ്ട്. കോടതി ബെഞ്ചുകളില്‍ ഇരിക്കേണ്ടയാളാണ് ചീഫ് ജസ്റ്റിസ്. അദ്ദേഹത്തിനു ചുറ്റും രജിസ്ട്രാറും തുറന്ന ഓഫീസ് സംവിധാനവും ഉണ്ട്.
ഈ ബാബമാര്‍ ആരോടാണ് കണക്കു പറയാന്‍ ബാധ്യതപ്പെട്ടിരിക്കുന്നത് ? ദൈവത്തിന്റെയും ആത്മീയ പരിപാടികളുടെയും സാംസ്കാരിക കാമ്പെയിനുകളുടെയും പേരില്‍ വളരെയധികം അധാര്‍മികതയും അഴിമതിയും കള്ളപ്പണത്തിന്റെ സ്വരുക്കൂട്ടലും ആണ് ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇന്‍ഡ്യയില്‍  ആള്‍ദൈവങ്ങളും രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ജഡ്ജിമാരും അക്കാഡമിക് പണ്ഡിതരും ദൈവങ്ങളെവരെ എങ്ങനെ അഴിമതിക്കാരാക്കുന്നു എന്നു നമുക്കറിയാം. വലിയ ക്ഷേത്രങ്ങളില്‍ കാശുള്ളവര്‍ക്ക് എളുപ്പത്തിലും പ്രത്യേകമായും ദൈവദര്‍ശനം ലഭിക്കുന്നു. ഈ പണത്തിന്റെ ഒരു ഭാഗം ക്ഷേത്രങ്ങളിലെ ഹുണ്ടികയിലേക്കും ബാക്കി ബാബമാരുടെ ഉറക്കറയിലേക്കും പോകുന്നു. ഏറ്റവുമൊടുവില്‍ യജുര്‍ മന്ദിരത്തില്‍ കണ്ടതുപോലെ,നമ്മുടെ ആത്മീയ സ്ഥാപനങ്ങളിലെ അഴിമതി സംസ്കാരത്തെപ്പറ്റി അങ്ങേയറ്റം ഉന്നതമായ ധാര്‍മികത പറയുന്ന നമ്മുടെ സിവില്‍ സമൂഹത്തിന് എന്തു പറയാനുണ്ട്?  ഓഷോയുടെ ആശ്രമത്തില്‍ എന്താണു സംഭവിച്ചതെന്നു നാം കണ്ടു. അമേരിക്കന്‍ സിവില്‍ സമൂഹത്തിന് ഏതാനും മാസങ്ങള്‍ പോലും ആ ആശ്രമത്തെ വച്ചുപൊറുപ്പിക്കാനായില്ല. ലൈംഗിക അധാര്‍മികതയും കള്ളപ്പണത്തിന്റെ സ്വരുക്കൂട്ടലും ഇപ്പറയുന്ന ആത്മീയ/മത സ്ഥാപനങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു. ധാര്‍മികവും ധനപരവുമായ അഴിമതിക്കെതിരാണു നാമെങ്കില്‍ ,   ഈ പ്രകാശവലയിതമായ ഹാളുകളിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം.

കാഞ്ച ഐലയ്യ

2 comments:

  1. വളരെ പ്രസ്ക്തമായ ചോദ്യങ്ങൾ.പക്ഷേ മറുപടിമാത്രം പ്രതീക്ഷിക്കരുത്.

    ReplyDelete
  2. ശരിയായ ചോദ്യം.
    അവരേയും സമൂഹം പരിശോധിക്കണം.

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.