Sunday, 26 June 2011

വിദ്യാഭ്യാസം ലീഗ് കൈകാര്യം ചെയ്താല്‍ ......?!

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ഏതെങ്കിലും 'ദേശീയ 'കക്ഷികള്‍ ഏറ്റെടുക്കണമെന്ന ആവശ്യം സാസ്കാരിക നായകന്മാരും വെള്ളാപ്പള്ളി നടേശനെപ്പോലുള്ള സാമുദായിക നേതാക്കളും കഴിഞ്ഞ കുറേ നാളുകളായി ഉന്നയിച്ചു വരുന്ന ഒരാവശ്യമാണ്. അതുകേട്ടിട്ടാണോ എന്തോ കഴിഞ്ഞ മന്ത്രിസഭയില്‍ ആ വകുപ്പ് ദേശീയ കക്ഷിയായ സി പി എം ആണ് ഏറ്റെടുത്തതെന്നു നമുക്കറിയാം. അതുകൊണ്ട് ആ വകുപ്പിനോ കേരളത്തിനോ വിശേഷിച്ച് എന്തെങ്കിലും നേട്ടമുണ്ടായതായി ആരും പറഞ്ഞു കേട്ടില്ല. എന്തായാലും ഇത്തവണ മുസ്ലിം ലീഗ് എന്ന സാമുദായിക (ചിലരുടെ അഭിപ്രായത്തില്‍ 'വര്‍ഗീയ') കക്ഷിക്കാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്നത്. അതിനെതിരെ ആദ്യത്തെ വെടി പൊട്ടിച്ചിരിക്കുന്നത് സാംസ്കാരിക നായകനും ഗാന്ധിയനായ ഇടതുപക്ഷ അനുഭാവിയും ആയ സുകുമാര്‍ അഴീക്കോടാണ്. ഇന്നത്തെ പത്രങ്ങളില്‍ വീണ്ടും അദ്ദേഹത്തിന്റെ പ്രസ്താവന വന്നിട്ടുണ്ട്. അത് ഇതാണ്:

ലീഗിന് വിദ്യാഭ്യാസവകുപ്പ്‌ നല്‍കിയത്

അപമാനമെന്ന് അഴീക്കോട് വീണ്ടും



കോഴിക്കോട്: മുസ്‌ലിംലീഗിന് വീണ്ടും വിദ്യാഭ്യാസ വകുപ്പ് നല്‍കിയത് മതേതര സമൂഹത്തിന് അപമാനമെന്ന്  പ്രഫ. സുകുമാര്‍ അഴീക്കോട് വീണ്ടും. അബ്ദുറബ്ബിന് വിദ്യാഭ്യാസ മന്ത്രിസ്ഥാനം നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാഗല്ഭ്യവും കാബിനറ്റ് പരിചയസമ്പത്തുമുള്ളവരാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യേണ്ടത്. ഒരിക്കല്‍പോലും മന്ത്രിസ്ഥാനത്ത് എത്താത്ത ആളുടെ കൈകളിലാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഏല്‍പിച്ചിരിക്കുന്നത്.
വ്യക്തിയുടെ താല്‍പര്യമല്ല സെക്കുലര്‍ സൊസൈറ്റിയുടെ വളര്‍ച്ചക്ക് ആവശ്യം. ഒരു സമുദായത്തിനുതന്നെ എപ്പോഴും വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നത് അപമാനമാണ്. മുസ്‌ലിംലീഗ് മാനേജ്‌മെന്റിന്റെ ഭാഗത്തു മാത്രമേ നില്‍ക്കുകയുള്ളൂ. ലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയത് തെറ്റായ വഴിയിലൂടെയാണെന്നും അഴീക്കോട് പറഞ്ഞു.

ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തില്‍ത്തന്നെ ഇതിനെതിരായ ഒരു പ്രതികരണവും വന്നിട്ടുണ്ട്.ശ്രീ മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി,ആലപ്പുഴയാണ് അതെഴുതിയിരിക്കുന്നത്. അത് ഇതാണ് 
ജനശ്രദ്ധ പിടിച്ചുപറ്റാന്‍ തീവ്ര  അഭിപ്രായങ്ങള്‍ പറയുന്ന പ്രകൃതക്കാര്‍ക്ക് അവര്‍ പറയുന്നത് സത്യമെന്നോ മിഥ്യയെന്നോ നോക്കേണ്ടതില്ലല്ലോ. മുണ്ടശ്ശേരിക്കുശേഷം ധാരാളം വിദ്യാഭ്യാസ മന്ത്രിമാര്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അധികാരമേറ്റ അബ്ദുറബ്ബിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍നിന്നെടുത്ത വിവരങ്ങളാണ് താഴെ കൊടുക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ അലീഗഢ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം, കേരള നിയമസഭയിലേക്ക് നാലുതവണ തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന്റെ സ്വന്തം നിയോജകമണ്ഡലത്തില്‍ കഴിഞ്ഞതവണ റെക്കോഡ് വിജയം. കേരള മന്ത്രിസഭകളില്‍ ലീഗിന്റെ ആദ്യകാല മന്ത്രിയായിരുന്ന നഹ സാഹിബിന്റെ പുത്രനായ ഇദ്ദേഹത്തിന്റെ മൂത്തമകന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടര്‍, രണ്ടാമത്തെ മകന്‍ ഡോക്ടര്‍, മൂന്നാമത്തെ മകന്‍ എന്‍.ഐ.ടിയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം, ഐ.ഐ.എമ്മില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി, നാലാമത്തെ മകന്‍ ഐ.ഐ.ടി വിദ്യാര്‍ഥി.
ഇതാണ് ഈ മലപ്പുറത്തുകാരന്റെ വിദ്യാഭ്യാസ പാരമ്പര്യവും  വിദ്യാഭ്യാസ മന്തിയാകാനുള്ള പരിഗണനയില്‍ ചിലതും. അറബി, ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലെ പ്രാവീണ്യം ഈ യോഗ്യതക്ക് മകുടം ചാര്‍ത്തുന്നു.
ഒരനാഥ ബാലന്‍ യതീംഖാനയില്‍ പഠിച്ച്  ഈ വര്‍ഷം ഐ.എ.എസ് നല്ല റാങ്കോടെ പാസായിരിക്കുന്നു. ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരന്‍ മലപ്പുറത്തെ ഒരു മുസ്‌ലിം വിദ്യാര്‍ഥി. ഇതൊക്കെ തെളിയിക്കുന്നത് വിദ്യാഭ്യാസപരമായി പിന്നില്‍നിന്നിരുന്ന മലപ്പുറം കേരളത്തില്‍  വിദ്യാഭ്യാസ വിപ്ലവം തുടങ്ങിവെച്ചുവെന്നാണ്. മലപ്പുറം ഈ രീതിയില്‍ മുന്നോട്ടുപോകുന്ന സ്ഥിതിക്ക് കേരളത്തിന്റെ വിദ്യാഭ്യാസ തലസ്ഥാനമായി മാറുമെന്നതില്‍ സംശയമില്ല.
അങ്ങനെ സ്‌കൂള്‍ വരാന്തയില്‍ മഴവന്ന നേരത്ത് കയറിനിന്ന പാരമ്പര്യം മാത്രമാണോ ലീഗിന് വിദ്യാഭ്യാസ വകുപ്പ് കൊടുക്കുന്നതിന് അര്‍ഹത നേടിക്കൊടുത്തതെന്ന് അഴീക്കോട് ദയവായി വ്യക്തമാക്കുമോ? മേല്‍പ്പറഞ്ഞ യോഗ്യതകളൊക്കെയും ആ സ്ഥാനത്ത് കയറാന്‍ പര്യാപ്തമല്ലെന്നാണോ അഴീക്കോടിന്റെ പക്ഷം.
വകുപ്പുഭരണത്തിന് സ്‌കൂള്‍ പഠനം മാത്രമല്ല പരിഗണിക്കേണ്ടതെന്ന് അഴീക്കോട് മനസ്സിലാക്കണം.  ദീര്‍ഘവീക്ഷണം, കാര്യക്ഷമത എന്നിങ്ങനെ മറ്റനവധി ഗുണങ്ങള്‍ ചേരുമ്പോഴാണ് ഭരണസാമര്‍ഥ്യം കൈവരുന്നത്. ഈ മാനദണ്ഡങ്ങള്‍ വെച്ചുനോക്കുമ്പോള്‍ അഴീക്കോടിന്റെ 'പള്ളിക്കൂടം വരാന്ത ന്യായം' വഴിമാറിക്കൊടുത്തേ ഒക്കൂവെന്ന് വ്യക്തമാക്കുന്ന നല്ല ഉദാഹരണങ്ങള്‍ കേരള മന്ത്രിസഭയുടെ ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നതായി കാണാം. സി.എച്ച്. മുഹമ്മദ്‌കോയ കേരളം കണ്ട വിദ്യാഭ്യാസ മന്ത്രിമാരില്‍ അഗ്രിമ സ്ഥാനത്ത് നില്‍ക്കുന്നു.
പ്രഗല്ഭ ഭരണാധികാരിയായിരുന്ന കെ. കരുണാകരന്‍,  മുഖ്യമന്ത്രിമാരായിരുന്ന വി.എസ്. അച്യുതാനന്ദന്‍, ഇ.കെ. നായനാര്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസയോഗ്യത നിരത്താന്‍ എന്തെങ്കിലുമുണ്ടോ.
ഒരു വിളിപ്പാടകലെ മലപ്പുറത്ത് നടക്കുന്ന വിദ്യാഭ്യാസ വിപ്ലവം ആ ചെറിയ പ്രദേശത്തു മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്ന് അഴീക്കോട് മനസ്സിലാക്കണം. ആധുനിക വിദ്യാഭ്യാസത്തില്‍നിന്ന് മുസ്‌ലിം സമുദായം ഒരു നൂറ്റാണ്ട് മുഴുവന്‍ മുഖംതിരിച്ചുനിന്നു എന്നത് സത്യംതന്നെയാണ്. അതിന്റെ ക്ഷീണം  മുസ്‌ലിംകളെ ബാധിച്ചു. പക്ഷേ, കഴിഞ്ഞ നൂറ്റാണ്ടില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും മുസ്‌ലിംകളില്‍ ഉടലെടുത്തു. മഹാപ്രതിഭകള്‍ ഉയര്‍ന്നുവന്നു. ഒരു അഴീക്കോടോ കൂട്ടിന് കുറേ ആളുകളോ എന്തുതന്നെ പറഞ്ഞാലും ഈ മുന്നേറ്റം പിന്നാക്കം പോകുകയില്ല. ആ ലക്ഷ്യത്തോടെ ഈ നിരൂപകര്‍ അടുപ്പില്‍ കയറ്റിവെച്ച കലം ഇറക്കിവെക്കുന്നതാണ് അവര്‍ക്കും നാടിനും നല്ലത്.
ഈ വിഷയത്തില്‍ വായനക്കാരുടെ അഭിപ്രായം ക്ഷണിക്കുന്നു.

Tuesday, 21 June 2011

കേരള നിയമ സഭയിലെ ജാതി-സമുദായസമ(? )വാക്യം

എസ് എന്‍ ഡി പി യോഗത്തിന്റെ മുഖപത്രമായ യോഗനാദം ദ്വൈവാരികയുടെ 2011 ജൂണ്‍ 1-15 ലക്കത്തിന്റെ മുഖചിത്രമാണു മുകളില്‍ . മാഗസിന്റെ സബ് എഡിറ്റര്‍ കെ എസ് സുനില്‍ കുമാര്‍ എഴുതിയ ലേഖനമാണ് കവര്‍ സ്റ്റോറി-ഭരണമുന്നണിയില്‍ ഈഴവര്‍ -3.  
ഈ ലേഖനത്തില്‍ കേരളത്തിലെ 140 എം എല്‍ എ മാരുടെയും ജാതി-സമുദായം-മതം തിരിച്ചുള്ള കണക്കുണ്ട്. അതു പ്രകാരം ജനസംഖ്യയില്‍ 27 % വരുന്ന(ഈ കണക്ക് ശരിയാണോ എന്നറിയില്ല. ജാതി സെന്‍സസ് നടക്കാതെ ഇതിലെ തെറ്റും ശരിയും അറിയാന്‍ വഴിയില്ല)ഈഴവ സമുദായത്തില്‍ നിന്ന് ഈ 22 എം എല്‍ എ മാരാണുള്ളത്. അതില്‍ കേവലം 3 പേര്‍ മാത്രമാണ് യു ഡി എഫില്‍ നിന്നുള്ളത്. എന്നാല്‍ "വെറും 11 ശതമാനം മാത്രമുള്ള" നായര്‍ വിഭാഗത്തില്‍ നിന്ന് ഇരു മുന്നണികളില്‍ നിന്നുമായി 25 എം എല്‍ എമാരുണ്ടത്രേ!(യു ഡി എഫ് 15 ഉം എല്‍ ഡി എഫ് 10 ഉം). "ജനസംഖ്യ അനുസരിച്ച് 15 സീറ്റിന് അര്‍ഹതയുള്ള നായര്‍ വിഭാഗത്തിന് ഇരുമുന്നണികളും കൂടി സമ്മാനിച്ചത് 25 നിയമസഭാ സാമാജികരെ. 38 സീറ്റിന് അര്‍ഹതയുള്ള ഈഴവര്‍ക്ക് ലഭിച്ചതാകട്ടെ 22 എം എല്‍ എമാരെയും. " എന്ന് ലേഖകന്‍ പരിതപിക്കുന്നു.
സുനില്‍ കുമാര്‍ ആരോപിക്കുന്നു:" കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവരെ 18 സീറ്റില്‍ യു ഡി എഫ് മത്സരിപ്പിച്ചു. കോണ്‍ഗ്രസ് 13 സീറ്റിലും ജെ എസ് എസ് 3 സീറ്റിലും സോഷ്യലിസ്റ്റ് ജനത ഒരു സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും ഈഴവ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. വിജയിപ്പിച്ചത് മൂന്നു കോണ്‍ഗ്രസ് ഈഴവരെ മാത്രം. .....56 ശതമാനം വരുന്ന ഹിന്ദുക്കളില്‍ വെറും 11 ശതമാനമുള്ള നായര്‍ വിഭാഗത്തെ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം ഹിന്ദുക്കളായി കണ്ടത്. സംവരണ സമുദായങ്ങളില്‍ നിന്നും വെറും നാലുപേരെ മാത്രമേ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനായുള്ളൂ.എന്നാല്‍ ഈഴവരോടൊപ്പമുള്ള മറ്റു പിന്നോക്ക സമുദായങ്ങളെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായും അവഗണിച്ചു. എഴുത്തച്ഛന്‍ സമുദായത്തില്‍ നിന്നും ഒരാളെയും ധീവര സമുദായത്തില്‍ നിന്നും ഒരാളെയും മാത്രം കോണ്‍ഗ്രസ് എം എല്‍ എമാരാക്കി. പുലയ, പത്മശാലിയ തുടങ്ങിയ നിരവധി പിന്നോക്ക ഹിന്ദു സമുദായങ്ങള്‍ക്ക് ഒരൊറ്റ എം എല്‍ എമാര്‍ പോലും ഭരണകക്ഷിയില്‍ ഇല്ല.ഒരിക്കല്‍ നാലു കോണ്‍ഗ്രസ് എം എല്‍ എമാരുണ്ടായിരുന്ന ആശാരി സമുദായത്തിന് ഒരു സീറ്റുപോലും നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം മിനക്കെട്ടില്ല. " സ്ത്രീ സംവരണം പോലും കാറ്റില്‍ പറത്തിയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനാണ് കോണ്‍ഗ്രസ് മുതിര്‍ന്നതെന്നും കണക്കുകള്‍ നിരത്തി ലേഖകന്‍ കുറ്റപ്പെടുത്തുന്നുണ്ട്.
മുസ്ലിം- സവര്‍ണ ക്രിസ്ത്യന്‍ -എന്‍ എസ് എസ് താത്പര്യം മാത്രം നോക്കിയാണ് കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥി നിര്‍ണയവും മന്ത്രിസഭാ രൂപവത്കരണവും നടത്തിയതെന്നും യോഗനാദം ലേഖനം കണക്കുകളുടെ പിന്‍ബലത്തോടെ സ്ഥാപിക്കുന്നുണ്ട്.'കോണ്‍ഗ്രസിലും കേരളാ കോണ്‍ഗ്രസിലുമായി 11 റോമന്‍ കത്തോലിക്കക്കാര്‍ വിജയിച്ചപ്പോള്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ ഭൂരിപക്ഷമുള്ള ലത്തീന്‍ കത്തോലിക്കര്‍ക്ക് മൂന്നു സീറ്റില്‍ മാത്രമെ എം എല്‍ എ മാരെ ഭരണകക്ഷിയില്‍ ലഭിച്ചുള്ളൂ'വെന്നും 'വളരെ ചെറിയ ന്യൂനപക്ഷമായ യാക്കോബായ വിഭാഗത്തിന് മൂന്ന് എം എല്‍ എമാരുണ്ടെ'ന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
'കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സി പി എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏറ്റവും അധികം അദ്ധ്വാനിച്ചത് മുസ്ലിം സമൂഹത്തെ പ്രീണിപ്പിക്കാനായിരുന്നു' എന്നു വിമര്‍ശിക്കുന്ന ലേഖകന്‍ കൂട്ടിച്ചേര്‍ക്കുന്നു: " മുസ്ലിം ലീഗിനെ ഏതുവിധേനയും തകര്‍ത്തെറിയുക എന്ന ലക്ഷ്യത്തോടെ പി കെ കുഞ്ഞാലിക്കുട്ടിക്കു നേരെ മാത്രം പ്രചരണായുധങ്ങള്‍ എയ്തപ്പോള്‍ ഫലം മുസ്ലിം വോട്ട് ഏകീകരണത്തില്‍ കൊണ്ടെത്തിച്ചു. ഇക്കുറി നിയമസഭയിലെ ഏറ്റവും അധികം എം എല്‍ എമാര്‍ അങ്ങിനെ മുസ്ലിം സമുദായത്തിനു സ്വന്തം. 140ല്‍ 36 പേര്‍ മുസ്ലിം വിഭാഗക്കാര്‍ .മുസ്ലിം ലീഗിനു മാത്രം 20. ഏഴുപേര്‍ കോണ്‍ഗ്രസില്‍ നിന്ന്. എല്‍ ഡി എഫില്‍ നിന്ന് 9 പേരും." സി പി എം സര്‍ക്കാര്‍ 'എന്‍ എസ് എസ് നേതൃത്വത്തിന് അലോസരമുണ്ടാക്കാതിരിക്കാ'ന്‍ പ്രത്യേകം ശ്രദ്ധിച്ചുവെന്നും അങ്ങനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബില്‍ ചവറ്റുകുട്ടയില്‍ എറിയപ്പെട്ടതെന്നുമുള്ള വസ്തുതകളും സുനില്‍ കുമാര്‍ സ്പഷ്ടമാക്കുന്നു.
"ചുരുക്കത്തില്‍ ഈഴവനെ വേണ്ടാത്ത കോണ്‍ഗ്രസും ഈഴവന്റെ സാമുദായിക ശക്തിപ്പെടലിനെ തീരെ അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന സി പി എം - സി പി ഐ നേതൃത്വങ്ങളുമാണ് ഇവിടെയുള്ളതെ"ന്ന കുറ്റപ്പെടുത്തുന്ന ലേഖകന്‍ ഒടുവില്‍ ലേഖനം അവസാനിപ്പിക്കുന്നത്, "ഭാവിയില്‍ മുസ്ലിം സമൂഹത്തിന് അനുകൂലമായി എന്തെല്ലാം ആനുകൂല്യങ്ങള്‍ വഴിവിട്ട സഹായങ്ങളും നല്‍കണം എന്നതിനെക്കുറിച്ചാവും ഇനി പാര്‍ട്ടിയുടെ തിങ്ക്ടാങ്കുകള്‍ ഗവേഷിക്കുക" എന്ന് ഉത്കണ്ഠപ്പെട്ടുകൊണ്ടാണ്.

ഈ ലേഖനത്തോടൊപ്പം വായിക്കേണ്ടതാണ് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) ന്റെ മുഖപത്രമായ മെക്ക ന്യൂസിന്റെ 2011 ജൂണ്‍ ലക്കത്തില്‍ വന്ന എന്‍ കെ അലിയുടെ താഴെ ചേര്‍ക്കുന്ന ലേഖനം.


"കേരളത്തിലെ ജനസംഖ്യയില്‍ 22 ശതമാനത്തിലധികമുള്ള ഏറ്റവും വലിയ രണ്ടാമത്തെ പിന്നാക്ക വിഭാഗമായ ഈഴവര്‍ക്കാണ് ഏറ്റവും കുറഞ്ഞ മന്ത്രി പ്രാതിനിധ്യവും"എന്നു് മെക്ക ലേഖനവും ചൂണ്ടിക്കാണിക്കുന്നുണ്ട്. "അനര്‍ഹമായ പ്രാതിനിധ്യമാണ് മുഴുവന്‍ ഹിന്ദുക്കളുടെയും പേരില്‍ 11 ശതമാനം മാത്രമുള്ള മുന്നാക്ക വിഭാഗത്തിനു നല്‍കിയിട്ടുള്ളത്. യഥാര്‍ഥത്തില്‍ ജനസംഖ്യാനുപാതികമായി 20 മന്ത്രിമാരില്‍ 2 പേര്‍ക്കുമാത്രമേ നായര്‍ സമുദായത്തിന് അര്‍ഹതയുള്ളൂ"വെന്നും അലി തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
'മതേതരത്വവും സാമുദായിക സന്തുലനവും പ്രാദേശിക പരിഗണനയും പറയുന്ന കോണ്‍ഗ്രസില്‍ നടന്ന ജാതിക്കളിയിലൂടെ സവര്‍ണ- മുന്നാക്ക വിഭാഗങ്ങളായ നായര്‍ ക്രിസ്ത്യന്‍ മേധാവിത്വം അരക്കിട്ടുറപ്പിച്ചതോടെ ഏറ്റവും വലിയ പിന്നാക്ക വിഭാഗങ്ങളായ ഈഴവ- മുസ്ലിം സമൂഹങ്ങള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. മറ്റു പിന്നാക്ക വിഭാഗങ്ങളായ ധീവര- നാടാര്‍ -വിശ്വകര്‍മ-വണിക വൈശ്യ തുടങ്ങി ഒട്ടനവധി ഹിന്ദു പിന്നാക്ക വിഭാഗങ്ങളെ പൂര്‍ണമായും കൈയൊഴിഞ്ഞു'വെന്ന് മെക്ക ലേഖനവും ചൂണ്ടിക്കാണിക്കുന്നു.

Wednesday, 8 June 2011

ഗുജറാത്ത് ഇരകള്‍ക്കു വേണ്ടി ഒരു പോരാട്ടം



ഗുജറാത്ത് ഇരകള്‍ക്കു വേണ്ടി ഒരു പോരാട്ടം,
ആര്‍.ബി.ശ്രീകുമാര്‍
ഡി.സി.ബുക്സ്, കോട്ടയം, 2008, പേജ് 98, വില 50

ഗുജറാത്തില്‍ 2004ല്‍  നടന്ന കൂട്ടക്കൊലകളെക്കുറിച്ച് സംസ്ഥാനത്തെ മുന്‍ ഡി.ജി.പിയുടെ വെളിപ്പെടുത്തലാണ് ഈ കൃതി.  കലാപത്തിന്റെ അന്തര്‍നാടകങ്ങളെക്കുറിച്ചും ഭരണകൂട ഇടപെടലുകളെക്കുറിച്ചും മലയാളിയായ ശ്രീകുമാര്‍ മറയില്ലാതെ വെളിപ്പെടുത്തുന്നു. ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും പക്ഷപാതിത്വം, മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്, ഏറ്റുമുട്ടല്‍ കൊലകള്‍ക്കു പിന്നിലെ അന്തര്‍നാടകങ്ങള്‍ എന്നിവയെല്ലാം ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. നരേന്ദ്രമോഡിയുടെ മനുഷ്യത്വവിരുദ്ധ മുഖം, ഇഹ്സാന്‍ ജാഫ്രി വധം, ഹരേണ്‍ പാണ്ഡ്യയുടെ കൊലപാതകം, സഹീറ ഷെയ്ഖിന്റെ മൊഴിമാറ്റം, ടീസ്റ്റാ സെറ്റല്‍വാദിന്റെ ഇടപെടലുകള്‍ തുടങ്ങിയവയിലേക്കെല്ലാം ശ്രീകുമാര്‍ വെളിച്ചം വീശുന്നു.
"എന്റെ സഹപ്രവര്‍ത്തകരില്‍ പലരും ചോദിക്കാറുണ്ട്. എന്തിനാ സാറേ, മോഡിയുമായി വഴക്കിടാന്‍ പോയത്? ഞാനവരോട് പറയും, ഞാനും മോഡിയും തമ്മില്‍ ഉന്തും തള്ളുമൊന്നുമല്ല നടന്നത്. മുസ്ലിം സ്ത്രീയുടെ വയറ്റില്‍ നിന്ന് ഭ്രൂണമെടുത്ത് കശാപ്പ് ചെയ്യുന്നതു കണ്ടപ്പോള്‍ എനിക്കു സഹിച്ചില്ല. അവരുടെ പരാതികള്‍ സ്വീകരിക്കാതിരുന്നതു കണ്ടപ്പോള്‍ സഹിച്ചില്ല. കലാപത്തിനു ശേഷവും നീതിന്യായ വ്യവസ്ഥയെ തലകീഴായി മറിക്കുന്നു. ഞാനിതൊക്കെ എഴുതിക്കൊടുത്തതേയുള്ളൂ.... കേസ് ജയിക്കുന്നതു വരെ എല്ലാവര്‍ക്കും എന്നോടു പുച്ഛമായിരുന്നു. മോഡിക്കെതിരേ യുദ്ധം ചെയ്തിട്ട് എന്തു കിട്ടി എന്നായിരുന്നു പരിഹാസം. നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു പലതും ചെയ്യാന്‍ കഴിയും. അതു മാത്രമാണു ഞാന്‍ ചെയ്തത്'' (കാക്ക പിടിത്തം എന്ന പതിനെട്ടാം അധ്യായത്തില്‍ നിന്ന്)