തികച്ചും വ്യത്യസ്തമായ കാരണങ്ങളുടെ പേരിലും തികച്ചും വ്യത്യസ്തമായ മാര്‍ഗത്തിലുമാണെങ്കിലും മാവോയിസ്റ്റുകള്‍ക്കും ജനലോക്പാല്‍ ബില്ലിനും ഒരു പൊതുഘടകമുണ്ട് - രണ്ടും ഇന്ത്യന്‍ ഭരണകൂടത്തിന്റെ തകര്‍ച്ചയാണു തേടുന്നത്. ഒന്നു സായുധ സമരത്തിലൂടെ താഴെത്തട്ടില്‍ നിന്നു മുകളിലേക്കുള്ളതാണ്. പാവങ്ങളില്‍ പാവങ്ങളാണ് ഇതു നടത്തുന്നത്. ആദിവാസികളാണ് ഇതിലെ 'സൈനികര്‍ . മറ്റേതാകട്ടെ, രക്തരഹിത ഗാന്ധിയന്‍ അട്ടിമറിയിലൂടെ മുകളില്‍ നിന്നു താഴേക്കുള്ളതാണ്. പുതുതായി അവതാരമെടുത്ത വിശുദ്ധനാണു നായകന്‍ . സൈന്യമാകട്ടെ, ഭൂരിഭാഗവും നഗരവാസികളും മികച്ച ജീവിതം നയിക്കുന്നവരുമാണ്. (ഇതില്‍ , ഭരണകൂടത്തെ തകര്‍ക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്ത് സര്‍ക്കാരും സഹകരിക്കുന്നു.)
വന്‍ അഴിമതിയാരോപണങ്ങളാല്‍ വിശ്വാസ്യത തകര്‍ന്ന സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ എന്തെങ്കിലുമൊരു മാര്‍ഗം തേടുമ്പോഴായിരുന്നു ഇക്കഴിഞ്ഞ ഏപ്രിലില്‍ അണ്ണാ ഹസാരെയുടെ ആദ്യത്തെ നിരാഹാര സമരം. പുതിയ അഴിമതിവിരുദ്ധ നിയമത്തിന്റെ കരടു തയാറാക്കാനുള്ള സമിതിയിലേക്കു ഹസാരെ സംഘത്തെ സര്‍ക്കാര്‍ ക്ഷണിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ നയം ഉപേക്ഷിച്ച സര്‍ക്കാര്‍ ഒട്ടേറെ പോരായ്മകളുള്ളതും ഗൌരവമായെടുക്കാന്‍ കൊള്ളാത്തതുമായ സ്വന്തം ബില്‍ പാര്‍ലമെന്റിനു മുന്നില്‍ വച്ചു.
ഈ മാസം 16നു രാവിലെ, അണ്ണാ ഹസാരെ തന്റെ രണ്ടാം നിരാഹാരം തുടങ്ങുകയോ എന്തെങ്കിലും നിയമലംഘനം നടത്തുകയോ ചെയ്യുന്നതിനു മുന്‍പ് അറസ്റ്റിലാവുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ജനലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള സമരം പ്രതിഷേധിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമായി മാറി. ജനാധിപത്യത്തിനു വേണ്ടിയുള്ള സമരം തന്നെയായി അതു മാറി. ഈ 'രണ്ടാം സ്വാതന്ത്ര്യസമരം തുടങ്ങി മണിക്കൂറുകള്‍ക്കകം ഹസാരെയെ മോചിപ്പിച്ചു. അതീവ കൌശലത്തോടെ, ഹസാരെ ജയിലില്‍ നിന്നിറങ്ങാന്‍ വിസ്സമ്മതിച്ചു. അവിടെ ആദരണീയ അതിഥിയായി. പൊതുസ്ഥലത്തു നിരാഹാര സമരം നടത്താനുള്ള അവകാശത്തിനായി ജയിലില്‍ നിരാഹാര സമരം തുടങ്ങുകയും ചെയ്തു. മൂന്നു ദിവസം ജനക്കൂട്ടവും ടിവി ചാനലുകളുടെ വാനുകളും തിഹാര്‍ ജയിലിനു പുറത്തു തമ്പടിച്ചു.
ടെലിവിഷനില്‍ സംപ്രേഷണം ചെയ്യാന്‍ ഹസാരെയുടെ വിഡിയോ സന്ദേശങ്ങളുമായി അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ അതീവസുരക്ഷയുള്ള ജയിലിനകത്തേക്കും പുറത്തേക്കും ഓടിക്കൊണ്ടിരുന്നു. (ഇതെല്ലാം വേറെ ഏതു ജയിലില്‍ ലഭിക്കും?). ഇതിനിടയില്‍ , ചെളിക്കുണ്ടായി മാറിയ രാംലീല മൈതാനം നന്നാക്കാന്‍ ഡല്‍ഹി നഗരസഭയുടെ 250 ജോലിക്കാര്‍ രാപ്പകലില്ലാതെ ജോലിചെയ്തു. 15 ലോറികളും ആറു മണ്ണുമാന്തി യന്ത്രങ്ങളും സദാസമയം ഓടിക്കൊണ്ടിരുന്നു. വാരാന്ത്യത്തിലെ ഗംഭീര ആഘോഷത്തിനു മൈതാനം ഒരുക്കുകയായിരുന്നു. ഇപ്പോള്‍ , മുദ്രാവാക്യം മുഴക്കുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി, ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ , വമ്പന്‍ ക്യാമറകള്‍ക്കു മുന്നില്‍ അണ്ണാ ഹസാരെയുടെ മൂന്നാം നിരാഹാര സമരം നടക്കുകയാണ്. ടെലിവിഷന്‍ അവതാരകര്‍ നമ്മോടു പറയുന്നു: 'കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ, ഇന്ത്യ ഒന്നാണ്.
അണ്ണാ ഹസാരെയുടെ മാര്‍ഗം ഗാന്ധിയന്‍ ആയിരിക്കാം; പക്ഷേ, അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ തീര്‍ച്ചയായും ഗാന്ധിയന്‍ അല്ല. അധികാര വികേന്ദ്രീകരണം എന്ന ഗാന്ധിജിയുടെ ആശയത്തിനു വിരുദ്ധമായി ജനലോക്പാല്‍ ബില്‍ പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരടങ്ങുന്ന വമ്പന്‍ ബ്യൂറോക്രസിയെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ നിയന്ത്രിക്കുന്ന അതിശക്തമായ അഴിമതിവിരുദ്ധ നിയമമാണ്. അവര്‍ക്കു പ്രധാനമന്ത്രിയെയും നീതിപീഠത്തെയും പാര്‍ലമെന്റ് അംഗങ്ങളെയും ഏറ്റവും താഴെക്കിടയിലുള്ള സര്‍ക്കാര്‍ ജീവനക്കാരന്‍ വരെയുള്ള ബ്യൂറോക്രസിയെ ഒന്നടങ്കവും നിയന്ത്രിക്കാനുള്ള അധികാരമുണ്ടാകും. അന്വേഷണത്തിനും പ്രോസിക്യൂഷനും അധികാരമുണ്ടാകും. സ്വന്തമായി ജയില്‍ ഉണ്ടാകില്ല എന്നതൊഴിച്ചാല്‍ , തികച്ചും സ്വതന്ത്രമായ ഭരണസംവിധാനമായി അതു നിലനില്‍ക്കും. അഴിമതി പുരണ്ടതും വിശ്വാസ്യത നഷ്ടപ്പെട്ടതും തടിച്ചുകൊഴുത്തതുമായ നിലവിലെ സംവിധാനത്തിനു പകരമാണിത്. നിലവിലുള്ള ഒന്നിനു പകരം രണ്ടു പ്രഭുസംഘങ്ങള്‍ !
ഇതു ഫലപ്രദമാണോ എന്ന കാര്യം അഴിമതിയെ നാം എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അഴിമതി എന്നതു കൈക്കൂലിയും സാമ്പത്തിക ക്രമക്കേടും ഉള്‍പ്പെടുന്ന നിയമലംഘനങ്ങളുടെ പ്രശ്നം മാത്രമാണോ? അതോ, വളരെ ചുരുങ്ങിയ ആളുകളില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുകയും വന്‍ തോതില്‍ അസന്തുലിതത്വം നിലനില്‍ക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പ്രതീകമാണോ? ഷോപ്പിങ് മാളുകളുടെ ഒരു നഗരം സങ്കല്‍പിക്കുക. അവിടെ തെരുവുകച്ചവടം നിരോധിക്കപ്പെട്ടിരിക്കുന്നു. ഒരു തെരുവുകച്ചവടക്കാരി പൊലീസുകാരനും നഗരസഭയിലെ ഉദ്യോഗസ്ഥനും ചെറിയ കൈക്കൂലി കൊടുത്താണ് അവിടെ കച്ചവടം നടത്തുന്നത്. മാളില്‍ പോയി വസ്തുക്കള്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണ് അതു വാങ്ങുന്നത്. ഇതൊരു കൊടുംപാതകമാണോ? ഭാവിയില്‍ ആ വഴിവാണിഭക്കാരി ലോക്പാല്‍ പ്രതിനിധിക്കു കൂടി കൈക്കൂലി കൊടുക്കേണ്ടിവരുമോ? നിലവിലെ അസന്തുലിത ഘടനയില്‍ സാധാരണക്കാരന്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ക്കു ജനലോക്പാല്‍ പരിഹാരമാണോ? അതല്ല, ജനങ്ങളെ തടയാന്‍ ഒരു അധികാര ഘടന കൂടി സൃഷ്ടിക്കുകയാണോ?
അണ്ണാ ഹസാരെയുടെ വിപ്ലവത്തിന്റെ പ്രതീകങ്ങളായി മാറിയ ദേശീയപതാക വീശലും അതീവ ദേശീയതാ പ്രകടനവും രംഗസജ്ജീകരണങ്ങളുമെല്ലാം സംവരണവിരുദ്ധ പ്രക്ഷോഭം, ലോകകപ്പ് വിജയാഹ്ലാദപ്രകടനം, ആണവ പരീക്ഷണ വിജയാഘോഷം എന്നിവയില്‍ നിന്നു കടമെടുത്തതാണ്. നിരാഹാരത്തെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ നിങ്ങള്‍ 'യഥാര്‍ഥ ഇന്ത്യക്കാരന്‍ അല്ലെന്ന സന്ദേശമാണ് അവര്‍ നമുക്കു തരുന്നത്. 24 മണിക്കൂറുമുള്ള വാര്‍ത്താ ചാനലുകള്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതായി മറ്റൊന്നുമില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്.
'ഉപവാസ സമരം എന്നാല്‍ മണിപ്പൂരില്‍ വെറും സംശയത്തിന്റെ പേരില്‍ കൊല്ലാനുള്ള പട്ടാളക്കാരുടെ പ്രത്യേകാധികാര നിയമത്തിനെതിരെ പത്തു വര്‍ഷത്തിലേറെയായി സമരം ചെയ്യുന്ന ഇറോം ഷര്‍മിളയുടെ സമരമല്ല (ഇപ്പോള്‍ അവര്‍ക്കു നിര്‍ബന്ധിതമായി ഭക്ഷണം നല്‍കുകയാണ്). ആണവനിലയത്തിനെതിരെ കൂടംകുളത്തു പതിനായിരം ഗ്രാമീണര്‍ നടത്തുന്ന റിലേ നിരാഹാരവുമല്ല. 'ജനങ്ങള്‍ എന്നാല്‍ ഇറോം ഷര്‍മിളയെ പിന്തുണയ്ക്കുന്ന മണിപ്പൂരിലെ ജനതയല്ല. ജഗത്സിങ്പൂര്‍ , കലിംഗനഗര്‍ , നിയാമഗിരി, ബസ്തര്‍ , ജയ്താപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സായുധ പൊലീസിന്റെയോ ഖനിലോബിയുടെയോ തോക്കിന്‍മുനയിലുള്ള ജനതയുമല്ല. ഭോപ്പാല്‍ വാതകദുരന്തത്തിന്റെ ഇരകളോ നര്‍മദ താഴ്വരയില്‍ കുടിയിറക്കപ്പെട്ടവരോ അല്ല. നോയിഡയിലോ പുണെയിലോ ഹരിയാനയിലോ ഭൂമി ഏറ്റെടുക്കലിനെ ചെറുക്കുന്ന കര്‍ഷകരുമല്ല. 'ജനങ്ങള്‍ എന്നാല്‍ ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയില്ലെങ്കില്‍ മരണം വരെ ഉപവാസം പ്രഖ്യാപിച്ച എഴുപത്തിനാലുകാരന്റെ സമരാഘോഷം കാണാന്‍ എത്തുന്നവര്‍ മാത്രം! പതിനായിരക്കണക്കിനു വരുന്ന ഈ 'ജനങ്ങളെ ചാനലുകള്‍ ജാലവിദ്യയിലൂടെ ദശലക്ഷങ്ങളാക്കുന്നു. എന്നിട്ടു നമ്മോടു പറയുന്നു: 'നൂറുകോടി പേര്‍ പറയുന്നു: ഇന്ത്യയെന്നാല്‍ അണ്ണാ.
യഥാര്‍ഥത്തില്‍ ആരാണിദ്ദേഹം? ഈ പുതിയ പുണ്യാളന്‍ ? ജനങ്ങളുടെ ശബ്ദം? അടിയന്തരശ്രദ്ധ ആവശ്യമുള്ള സംഗതികളെപ്പറ്റി ഇദ്ദേഹം ഒന്നും പറയുന്നതായി നാം കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ അയല്‍പ്രദേശത്തെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചോ അകലെയുള്ള ഓപ്പറേഷന്‍ ബ്ലൂഹണ്ടിനെക്കുറിച്ചോ ഒന്നും പറയുന്നതായി കേട്ടിട്ടില്ല. സിംഗൂര്‍ , നന്ദിഗ്രാം, ലാല്‍ഗഡ്, പോസ്കോ, കര്‍ഷക സമരങ്ങള്‍ , പ്രത്യേക സാമ്പത്തിക മേഖലയുടെ പ്രശ്നങ്ങള്‍ തുടങ്ങിയവയെക്കുറിച്ചൊന്നും ഒരു വാക്കുമില്ല. മധ്യ ഇന്ത്യയിലെ വനങ്ങളില്‍ സൈന്യത്തെ വിന്യസിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തിനു പ്രത്യേക കാഴ്ചപ്പാടൊന്നും ഉള്ളതായി തോന്നുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും രാജ് താക്കറെയുടെ മറാഠി വാദത്തെ ഇദ്ദേഹം അനുകൂലിക്കുന്നു. ഗുജറാത്തില്‍ 2002ല്‍ മുസ്ലിം കൂട്ടക്കൊലയ്ക്കു മേല്‍നോട്ടം വഹിച്ച നരേന്ദ്ര മോഡിയുടെ 'വികസന മാതൃകയെ അദ്ദേഹം വാഴ്ത്തുന്നു (വന്‍ പ്രതിഷേധത്തെ തുടര്‍ന്നു പ്രസ്താവന പിന്‍വലിച്ചെങ്കിലും ഹസാരെയുടെ ആരാധന കുറഞ്ഞതായി തോന്നുന്നില്ല.)
ഈ ആരവങ്ങള്‍ക്കിടയിലും വിവേകശാലികളായ മാധ്യമപ്രവര്‍ത്തകര്‍ യഥാര്‍ഥ പത്രപ്രവര്‍ത്തനം നടത്തി. ആര്‍എസ്എസുമായി ഹസാരെയ്ക്കുള്ള പഴയ ബന്ധം നമുക്കിപ്പോള്‍ അറിയാം. റെലെഗന്‍ സിദ്ധിയെന്ന ഹസാരെയുടെ ഗ്രാമം എങ്ങനെയാണെന്ന് അതിനെക്കുറിച്ചു പഠിച്ച മുകുള്‍ ശര്‍മയിലൂടെ നാം കേട്ടു. അവിടെ 25 വര്‍ഷമായി ഗ്രാമപഞ്ചായത്തു തിരഞ്ഞെടുപ്പോ കോ-ഓപറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പോ നടന്നിട്ടില്ല. ദലിതരോടു ഹസാരെയുടെ സമീപനം നമുക്കറിയാം. 'ഓരോ ഗ്രാമത്തിലും ഒരു ചമാര്‍ (ചെരുപ്പുകുത്തി), ഒരു സുനാര്‍ (കൊല്ലന്‍ ), ഒരു കുംഹാര്‍ (കുശവന്‍ ) എന്നിങ്ങനെ വേണമെന്നതു ഗാന്ധിജിയുടെ കാഴ്ചപ്പാടാണ്. അവരെല്ലാം അവരവര്‍ക്കു പറഞ്ഞിട്ടുള്ള ജോലിചെയ്യുകയും അങ്ങനെ ഗ്രാമം സ്വയംപര്യാപ്തമാവുകയും ചെയ്യും. ഇതാണു ഞങ്ങള്‍ റെലെഗന്‍ സിദ്ധിയില്‍ നടപ്പാക്കുന്നത്. ഹസാരെ സംഘാംഗങ്ങള്‍ യൂത്ത് ഫോര്‍ ഇക്വാലിറ്റിയുമായും സംവരണ വിരുദ്ധ (മെറിറ്റ് അനുകൂല) മുന്നേറ്റവുമായും കൈകോര്‍ക്കുന്നത് അദ്ഭുതം തന്നെ!
നിര്‍ലോഭം പണം ലഭിക്കുന്ന സര്‍ക്കാരിതര സംഘടനകളെ (എന്‍ജിഒ) നിയന്ത്രിക്കുന്നവരാണു ഹസാരെയുടെ സമരത്തിനു നേതൃത്വംനല്‍കുന്നത്. ഇവര്‍ക്കു പണം നല്‍കുന്നവരില്‍ കോക്കകോളയും ലേമാന്‍ ബ്രദേഴ്സുമെല്ലാം ഉള്‍പ്പെടും. ഹസാരെ സംഘത്തിലെ പ്രമുഖരായ അരവിന്ദ് ഖെജ് രിവാളും മനീഷ് സിസോഡിയയും നടത്തുന്ന കബീര്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഫോഡ് ഫൌണ്ടേഷനില്‍ നിന്നു നാലു ലക്ഷം ഡോളര്‍ (18 കോടി രൂപ) ആണു സ്വീകരിച്ചത്. ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷനു സംഭാവന നല്‍കിയവരില്‍ അലൂമിനിയം പ്ലാന്റുകളുടെ ഉടമസ്ഥര്‍ , തുറമുഖനിര്‍മാണം, സെസ്, റിയല്‍എസ്റ്റേറ്റ് തുടങ്ങിയവയെല്ലാമുള്ള കമ്പനികളും ഫൌണ്ടേഷനുകളുമുണ്ട്. സഹസ്രകോടികളുടെ സാമ്പത്തിക സാമ്രാജ്യങ്ങളുള്ള രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുള്ളവരുമാണ് ഇവര്‍ . അഴിമതിയുടെയും മറ്റു കുറ്റങ്ങളുടെയും പേരില്‍ ഇവരില്‍ ചിലര്‍ക്കെതിരെ ഇപ്പോള്‍തന്നെ അന്വേഷണം നടക്കുന്നുമുണ്ട്. ഇവര്‍ക്കെല്ലാം ഇതില്‍ എന്താണ് ഇത്ര താല്‍പര്യം?
വിക്കിലീക്സ് വെളിപ്പെടുത്തലിലൂടെ രഹസ്യങ്ങള്‍ പലതും പുറത്താവുകയും മന്ത്രിമാരും മാധ്യമപ്രവര്‍ത്തകരും വന്‍കിട കമ്പനികളും കോണ്‍ഗ്രസിലെയും ബിജെപിയിലെയും രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടെ പലരും ബന്ധപ്പെടുകയും നൂറായിരം കോടിയിലേറെ പൊതുഖജനാവിനു നഷ്ടപ്പെടുകയും ചെയ്ത 2ജി ഉള്‍പ്പെടെ വന്‍ അഴിമതിക്കഥകള്‍ പുറത്തുവരികയും ചെയ്ത സമയത്താണു ജനലോക്പാല്‍ ബില്‍ ക്യാംപയിന്‍ സജീവമായത് എന്ന് ഓര്‍ക്കുക. ഇതാദ്യമായി, മാധ്യമപ്രവര്‍ത്തകര്‍ ഇടനിലക്കാരുടെ വേഷത്തില്‍ അപമാനിതരായി. ഇന്ത്യയിലെ വന്‍കിട കമ്പനികളില്‍ ചിലതിന്റെ മേധാവികള്‍ ജയിലിലെത്തുന്ന സ്ഥിതിയായി. അഴിമതിവിരുദ്ധ സമരത്തിനു പറ്റിയ സമയം, അല്ലേ?
സര്‍ക്കാര്‍ അതിന്റെ പരമ്പരാഗത ചുമതലകളില്‍ നിന്നു (ജലവിതരണം, വൈദ്യുതി, ഗതാഗതം, വാര്‍ത്താവിനിമയം, ഖനനം, ആരോഗ്യം, വിദ്യാഭ്യാസം) പിന്മാറുകയും ഇവ കോര്‍പറേഷനുകളും എന്‍ജിഒകളും ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു കാലത്ത്, ഭയാനകമായ കരുത്തും സാന്നിധ്യവുമുള്ള മാധ്യമങ്ങള്‍ പൊതുജനങ്ങളുടെ സങ്കല്‍പങ്ങളെ പോലും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത്, ലോക്പാലിന്റെ പരിധിയില്‍ ഈ സ്ഥാപനങ്ങളും (എന്‍ജിഒകളും കമ്പനികളും മാധ്യമങ്ങളും) ഉള്‍പ്പെടേണ്ടതല്ലേ എന്ന് ഏതൊരാളും ആലോചിക്കും. പക്ഷേ, നിര്‍ദേശിക്കപ്പെട്ട ബില്‍ ഇവയെയെല്ലാം പൂര്‍ണമായി ഒഴിവാക്കുന്നതാണ്.
ഇപ്പോള്‍ , മറ്റെല്ലാവരെക്കാളും ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുകയും സര്‍ക്കാര്‍ തലത്തിലെ അഴിമതിയും രാഷ്ട്രീയക്കാരുടെ നിലവാരത്തകര്‍ച്ചയും തുടച്ചുനീക്കാന്‍ രംഗത്തിറങ്ങുകയും ചെയ്യുന്നവര്‍ വളരെ കൌശലപൂര്‍വം തങ്ങളെ ഈ നിയമത്തിന്റെ പിടിയില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുന്നു. മാത്രമല്ല, ഏറ്റവും മോശക്കാരായി സര്‍ക്കാരിനെ മാത്രം മുദ്രകുത്തുന്നതിലൂടെ, രണ്ടാംഘട്ട സാമ്പത്തിക പരിഷ്കാര വേളയില്‍ കൂടുതല്‍ പൊതുസേവന മേഖലകളില്‍ നിന്നു പിന്മാറാനുള്ള അവസരമാണ് ഇവര്‍ സര്‍ക്കാരിനു നല്‍കുന്നത് എന്നതാണ് ഏറ്റവും സങ്കടകരം. സ്വകാര്യ കോര്‍പറേറ്റ് മേഖലയിലെ അഴിമതി നിയമാനുസൃതമാവുകയും ലോബിയിങ് ഫീ എന്നു പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്യുന്ന കാലം വിദൂരമല്ല.
ദിവസം 20 രൂപ കൊണ്ടു ജീവിക്കുന്ന 83 കോടി ജനങ്ങള്‍ക്ക്, ഒരുപറ്റം നയങ്ങള്‍ കര്‍ക്കശമാക്കുന്നതില്‍ എന്തു ഗുണമാണുള്ളത്. അതീവ ഗുരുതരമായ ഈ പ്രതിസന്ധി ഉണ്ടായത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരാജയം മൂലമാണ്. ഇവിടെ നിയമനിര്‍മാണം നടത്തേണ്ടവര്‍ ക്രിമിനലുകളും കോടീശ്വരന്മാരായ രാഷ്ട്രീയക്കാരുമായി. അവര്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നതു നിര്‍ത്തി. രാജ്യത്തെ ഒരു ജനാധിപത്യസ്ഥാപനം പോലും സാധാരണക്കാരനു പ്രാപ്യമല്ലാതായി. ഈ പതാകവീശല്‍ കണ്ടു വിഡ്ഢികളാകരുത്. മേല്‍ക്കോയ്മയ്ക്കായുള്ള യുദ്ധത്തിലേക്കു നമ്മുടെ രാജ്യം വീഴുന്നതാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന യുദ്ധംപോലെ ഗുരുതരമാണത്; അതിനെക്കാള്‍ വളരെ വളരെ പ്രത്യാഘാതമുണ്ടാക്കുന്നതും.
അരുന്ധതി റോയി ഇന്നലെ ഹിന്ദു ദിനപത്രത്തിലെഴുതിയ I'd rather not be Anna എന്ന ലേഖനം ഇന്നത്തെ മലയാള മനോരമ പത്രം വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്നു.(അദ്ഭുതം. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഒരു കച്ചിത്തുരുമ്പു കിട്ടിയാലും മനോരമ അതേപ്പിടിക്കും. അല്ലാതെ അരുന്ധതിയുടെ ഒരു നിലപാടിനോടും യോജിപ്പില്ലാത്ത മനോരമ അവരുടെ ലേഖനം പ്രസിദ്ധീകരിക്കാനോ)