Friday, 19 August 2011

ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കരുത്

കേരള വിശ്വകര്‍മ സഭയുടെ നേതാവും എഴുത്തുകാരനുമായ പി എ കുട്ടപ്പന്‍ എഴുതിയ ലേഖനമാണിത്.

ശ്രീപത്മനാഭ ക്ഷേത്രത്തില്‍ നിന്നു കണ്ടെടുത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലമതിക്കാനാവാത്ത സാമ്പത്തിക സ്രോതസ്സിന്റെ അവകാശം ഹിന്ദുക്കള്‍ക്കു മാത്രമാണെന്ന വാദം ഉന്നയിക്കുന്ന ശ്രീ.വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലെ ഈഴവരെ ഹിന്ദുത്വത്തില്‍ മാമോദീസ മുക്കി പുണൂല്‍ധാരികളാക്കാന്‍ ശ്രമിക്കുകയാണു്. ഇത്തരം വാദമുഖങ്ങള്‍ ഉന്നയിക്കുന്ന വെള്ളാപ്പള്ളിയും പരിവാരങ്ങളും എന്നു മുതലാണു ഹിന്ദുക്കളായതെന്നു പറയണം.  മനുഷ്യരുടെ മൌലികാവകാശങ്ങളായ ആരാധാനാലയ പ്രവേശനം, വിദ്യാലയ പ്രവേശനം, വഴിനടക്കാനുള്ള അവകാശം എന്തിനേറെ മാറുമറക്കാനുള്ള അവകാശം പോലും വെള്ളപ്പള്ളിയടക്കമുള്ളവരുടെ മുന്‍ തലമുറക്കാരായ ഈഴവരാദി ദലിത്- പിന്നോക്ക വിഭാഗങ്ങള്‍ക്ക്  പാടെ നിഷേധിച്ചുകൊണ്ടും അവരുടെ മേല്‍ അയിത്തം അടിച്ചേല്പിച്ചും മേല്‍പ്പറഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളെ ആചാരങ്ങളായി നിലനിര്‍ത്തിക്കൊണ്ടുമാണ് ഇവിടെ രാജഭരണം നടന്നിരുന്നത് . സവര്‍ണരുടെയും രാജാക്കന്മാരുടെയും ക്രൂരതകള്‍ അനുഭവിക്കേണ്ടിവന്ന കീഴാള-പിന്നോക്ക ജനവിഭാഗങ്ങളും ദലിത്- ആദിവാസി സമൂഹങ്ങളും ഹിന്ദു നിര്‍വചനത്തില്‍പ്പെടുന്നവരല്ല. ആധുനിക കാലഘട്ടത്തിലും ഈ വിഭാഗങ്ങള്‍ അവരവരുടെ ജാതി സ്വത്വബോധത്തില്‍ തന്നെയാണു നിലനില്‍ക്കുന്നത്. മേല്‍ജാതി (സവര്‍ണ) മേധാവിത്വം അടിച്ചേല്പിച്ച ജാതിവ്യവസ്ഥിതി അതേപടി നിലനില്‍ക്കുകയാണിന്നും. അതു നിലനിര്‍ത്തുന്നത് വിവാഹബന്ധത്തിലൂടെയാണ്.
പൊതുവെ ഹിന്ദുസമൂഹമെന്നു പറയുന്നുണ്ടെങ്കിലും രക്തബന്ധം പങ്കിടുവാനുള്ള ജനാധിപത്യാവകാശം അംഗീകരിക്കാനോ പ്രായോഗിക തലത്തില്‍ അതു നടപ്പിലാക്കാനോ സവര്‍ണജാതി ഹിന്ദുക്കള്‍ ഒരിക്കലും തയ്യാറല്ലെന്നോര്‍ക്കണം. ദലിതരും ബ്രാഹ്മണരും നായരും വിശ്വകര്‍മജനും ഈഴവനും പുലയനും നായാടിയും നമ്പൂതിരിയുമെല്ലാം വ്യത്യസ്തരായിത്തന്നെയാണു് ഇപ്പോളും നിലനില്‍ക്കുന്നത്. ഒരു കൂടിച്ചേരല്‍ അസാധ്യമാംവിധം ചാതുര്‍വര്‍ണ്യ വ്യവസ്ഥയും അതിനനുസരിച്ചുള്ള ഭരണഘടനയും (മനുസ്മൃതി) അറിഞ്ഞും അറിയാതെയും അംഗീകരിച്ചും ആചരിച്ചും പോരുകയാണിവിടെ. ലോകത്തൊരിടത്തുമില്ലാത്ത വിധം ജാതിവ്യവസ്ഥിതിയും ഉപജാതിവ്യവസ്ഥിതിയും നിലനിര്‍ത്തിക്കൊണ്ട് ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുവാന്‍ പോലും ഇടം നല്‍കാത്തവിധം  സാമൂഹിക മനസ്സിനെ  മാസ്മരികമായ ആത്മീയതയുടെയും അന്ധവിശ്വാസത്തിന്റെയും അടിമത്തത്തിലേയ്ക്ക് ആനയിക്കുകയാണു ക്ഷേത്രപ്രവേശനത്തിലൂടെ സവര്‍ണമേധാവികള്‍ ചെയ്തത്. അങ്ങനെ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ നിറഞ്ഞു കുമിഞ്ഞു കൂടുകയും അതിന്റെ അവകാശം സവര്‍ണജാതിഹിന്ദുക്കളുടെ കൈയില്‍ ഒതുങ്ങുകയും ചെയ്തു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവകാശം കിട്ടിയെങ്കിലും അതിനകത്തെ അധികാരസ്ഥാനങ്ങളുടെ കാര്യം വരുമ്പോള്‍ ദലിത്-പിന്നോക്ക വിഭാഗങ്ങളുടെ സ്ഥാനം പടിക്കു പുറത്താണു്. ചരിത്ര സത്യങ്ങള്‍ മറച്ചുവച്ചുകൊണ്ട് സവര്‍ണഹിന്ദുത്വത്തിനു വേണ്ടി കുഴലൂത്തു നടത്തുകയാണു ശ്രീ വെള്ളാപ്പളളി. സംഘ്പരിവാര്‍ നേതാക്കന്മാരില്‍ നിന്നുമാണു് ഇത്തരം ഒരു വാദം വന്നതെങ്കില്‍ അതു മനസ്സിലാക്കാവുന്നതേയുള്ളു.
ബ്രാഹ്മണ-ക്ഷത്രിയ- വൈശ്യ- ശൂദ്രന്മാരായ, ആര്യവര്‍ത്തത്തിന്റെ സന്തതികള്‍ക്കു മാത്രമുള്ള ജനാധിപത്യവും അവര്‍ക്കു മാത്രമായ ജാതി സംവരണവും നീലനിര്‍ത്തി മറ്റെല്ലാ കീഴാള മനുഷ്യര്‍ക്കും മേല്‍ അയിത്തം അടിച്ചേല്പിച്ച് രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പത്തു കൊള്ളയടിച്ചു ശേഖരിച്ചു വയ്ക്കുവാന്‍ ക്ഷേത്രങ്ങളെ ഉപയോഗപ്പെടുത്തുകയാണു രാജാക്കന്മാര്‍ ചെയ്തിരുന്നത്. തങ്ങള്‍ ചെയ്തു കൂട്ടിയ പാപങ്ങള്‍ക്കു പരിപാവനത്വം നല്‍കാനാണു് ക്ഷേത്രങ്ങളെ ഉപയോഗപ്പെടുത്തി അന്ധവിശ്വാസത്തിലധിഷ്ഠിതമായ ഹിന്ദുത്വ വിശ്വാസം നിലനിലര്‍ത്തുവാന്‍ രാജാക്കന്മാരും അവരുടെ പിന്മുറക്കാരായ സവര്‍ണ ഹിന്ദുത്വവാദികളും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നു് അറിയാത്ത ആളല്ല ശ്രീ.വെള്ളാപ്പള്ളി. എന്നിട്ടും എന്നെക്കണ്ടാല്‍ കിണ്ണം കട്ടവനാണെന്നു തോന്നുമോ എന്നു ചോദിക്കുന്ന തരത്തില്‍ സ്വയം അധഃപതിക്കുകയാണു് അദ്ദേഹം. മുലക്കരം ചോദിച്ചുവന്ന സവര്‍ണഹിന്ദുക്കള്‍ക്ക് മുലതന്നെ അരിഞ്ഞു കൊടുത്തു പ്രതിഷേധിച്ച നങ്ങേലിയുടെ (ചേര്‍ത്തല) പിന്മുറക്കാരനായ വെള്ളാപ്പള്ളി ഇത്തരം വാദങ്ങള്‍ ഉന്നയിക്കരുതായിരുന്നു.
തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഉപദേഷ്ടാവും തമിഴ് ബ്രാഹ്മണനുമായിരുന്ന ശ്രീ റ്റി.പി.സുന്ദരരാജ്  അയ്യങ്കാര്‍ രഹസ്യ അറകളെക്കുറിച്ച് അന്വേഷിക്കുവാനും അതു തുറക്കുവാനും കോടതിയില്‍ കേസു കൊടുത്തതിന്റെ കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യണം. പത്മനാഭക്ഷേത്രത്തിലെ എ അറ തുറക്കുന്നതിനു മുന്‍പ് തുറന്ന ഒരു അറയില്‍ മാറാലപോലും കാണാത്ത വിധം വളരെ വൃത്തിയായി അടിച്ചുതൂത്ത നിലയിലാണു കാണപ്പെട്ടതത്രേ!അതിനു ശേഷമാണു് എ അറ തുറന്നത്. പ്രസ്തുത അറയില്‍ നിന്നു് ഒന്നും ലഭിച്ചില്ലെന്നു പരിശോധക സംഘം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ കാര്യം ജനങ്ങളുടെയിടയില്‍ ചര്‍ച്ച ചെയ്യേണ്ടേ?  വളരെയധികം സ്വത്തുക്കളാണു് അതില്‍ നിന്നു ലഭിച്ചത്. നിരീക്ഷണ സമിതിയില്‍ ഉണ്ടായിരുന്ന ശ്രീ.സി.എസ്.രാജന്‍ മാധ്യമങ്ങളുടെ മുന്‍പില്‍ നിധികളെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയുമായിരുന്ന ചരിത്രസത്യങ്ങളെ മൂടിവെയ്ക്കാന്‍ വേണ്ടിയാണ് കൊട്ടാരം ഭരണാധികാരികള്‍ സുപ്രീംകോടതിയില്‍ അന്യായം നല്‍കിയതെന്നു കരുതേണ്ടിയിരിക്കുന്നു.
മറ്റൊന്നു്  ബി അറ തുറക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അതും ജനങ്ങളെ അറിയിച്ച് ദുരൂഹത അകറ്റണം. നിയമപ്രകാരം മണ്ണിനടിയില്‍ കിടക്കുന്ന ലോഹങ്ങള്‍ -അതെന്തായാലും നിധിയാണു്. അങ്ങനെയാണെങ്കില്‍ അറിഞ്ഞുകൊണ്ട് ഇത്രയും കാലം നിധികുംഭങ്ങളുടെ രഹസ്യങ്ങള്‍ മറച്ചുവെച്ച രാജപരമ്പരകള്‍ ആരും തന്നെ സത്യസന്ധരല്ല. നിധി ഉണ്ടെന്നറിഞ്ഞിട്ടും അതു രഹസ്യമാക്കിവെയ്ക്കുന്നവര്‍ ഇന്‍ഡ്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റവാളികളാണു്. രാജവംശത്തില്‍ ജനിച്ചതുകൊണ്ടു മാത്രം ആരും ഭരണഘടനയ്ക്കും നിയമത്തിനും അതീതരല്ലെന്ന ബോധം ഉണ്ടാവേണ്ടതുണ്ട്. ഒപ്പം ഇതു രാജഭരണമല്ലെന്നും രാജവംശത്തെ പ്രകീര്‍ത്തിച്ചു കൊണ്ടു നടക്കുന്ന  ചര്‍ച്ചയും അന്വേഷണവും ചരിത്ര സത്യങ്ങളെ പുറത്തു കൊണ്ടുവരാന്‍ സഹായിക്കില്ലെന്നും മനസ്സിലാക്കേണ്ടതാണു്.
എഡി- രണ്ടാം നൂറ്റാണ്ടിലാണു് ശ്രീപത്മാനാഭ ക്ഷേത്രത്തിന്റെ ഉല്പത്തിയെന്നു ചിലപ്പതികാരത്തിന്റെ വിവര്‍ത്തകനും ചരിത്രാന്വേഷകനും സാഹിത്യകാരനുമായ ശ്രീ കാവില്‍ ചിദംബരനാഥ് പറയുന്നു. പത്മനാഭ സ്വാമി ക്ഷേത്രം അരുണാര്‍ക്ക ചന്ദ്രവംശങ്ങള്‍, ചേര-ചോള-പാണ്ഡ്യന്മാര്‍, ചേരമാന്‍ പെരുമാക്കന്മാര്‍, കുലശേഖര ആഴ് വാന്മാര്‍ തുടങ്ങി മറ്റു പല പ്രാദേശിക രാജവംശങ്ങളുടെയും അധീനതയിലായിരുന്നു. പഞ്ചശില്പികളായ വിശ്വകര്‍മജരില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്ന വാസ്തുശില്പ കലകളുടെ കണക്കുകളില്‍ നിന്നാണു് അതാതു കാലങ്ങളില്‍ ശ്രീപത്മനാഭ ക്ഷേത്ര ബിംബാലങ്കാരങ്ങളുടെ നിര്‍മാണങ്ങളും ആനുകാലികമായ പുനഃരുദ്ധാരണങ്ങളും മറ്റും നടന്നിട്ടുള്ളത്. ശ്രീ പത്മനാഭക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പഞ്ചശില്പികളായ വിശ്വകര്‍മജര്‍ക്ക് ക്ഷേത്ര നിര്‍മാണ പൂര്‍ത്തീകരണത്തിനു ശേഷം എന്തു സംഭവിച്ചുവെന്നു് ക്ഷേത്ര നിര്‍മാണ കാലഘട്ട ചരിത്രവുമായി ബന്ധപ്പെട്ട് അന്വേഷിക്കണം.
രാജാക്കന്മാരുടെ പഴയകാല ഭരണചരിത്രം കൊള്ളയുടെയും വെട്ടിപ്പിടുത്തങ്ങളുടെയും ചരിത്രമാണു്. ആധുനിക ജനാധിപത്യത്തിനു് രാജഭരണകാലത്തെ ഇത്തരം കാര്യങ്ങള്‍ സ്വീകരിക്കാന്‍ കഴിയില്ല. രാജഭരണത്തെ വെള്ളപൂശുന്നവര്‍ ആധുനിക ജനാധിപത്യത്തെ നിഷേധിക്കുകയാണു ചെയ്യുന്നത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മഹനീയമായ ദര്‍ശനമായിരുന്നു 'ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന ശ്രീനാരായണഗുരുവിന്റെ ഉദ്ബോധനം. ശ്രീനാരായണധര്‍മപരിപാലന യോഗവും അതിന്റെ നേതൃത്വവും അണികളും എക്കാലവും ഉയര്‍ത്തിപ്പിടിക്കേണ്ടതായ ശ്രീനാരാണഗുരുദേവന്റെ ദര്‍ശനത്തെയും കാഴ്ചപ്പാടുകളെയും കൈയ്യൊഴിഞ്ഞുകൊണ്ടാണു് വെള്ളാപ്പള്ളിയുടെ പുതിയ വെളിപാടുകള്‍. ഇതെല്ലാം ഹിന്ദുത്വവാദികളായ ആര്‍ എസ് എസ്, സംഘപരിവാര്‍ സവര്‍ണമേധാവികള്‍ മുതലായവരെ തൃപ്തിപ്പെടത്തിയേക്കാം. പക്ഷേ ചരിത്രത്തെ വളരെ ഗൌരവബുദ്ധിയോടെ നോക്കിക്കാണുന്നവരെ സംബന്ധിച്ചിടത്തോളം വെള്ളാപ്പള്ളിയുടെ വാദങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ട ഒന്നാണു്. എസ് എന്‍ ഡി പി യൂത്ത് മുവ്മെന്റ് രൂപവത്കരണ സമ്മേളനത്തിലെ പ്രധാനപ്പെട്ട പ്രമേയങ്ങളില്‍ ഒന്നായിരുന്നു, ഈഴവര്‍ ഹിന്ദുക്കളല്ലായെന്നു പ്രഖ്യാപിക്കാന്‍ എസ് എന്‍ ഡി പി യോഗനേത്വത്തോട് ആവശ്യപ്പെട്ടുകൊണ്ടു പാസ്സാക്കപ്പെട്ട പ്രമേയം (എസ് എന്‍ ഡി പി യോഗചരിത്രം നാലാം അധ്യായം പേജ്-322). എസ് എന്‍ ഡി പിയുടെ ചരിത്രം പോലും മറന്നു കൊണ്ട് കേരളത്തിലെ പ്രബലമായ ഒരു സമുദായ സംഘടനയുടെ അമരത്തിരുന്നു കൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് ഈഴവസമുദായ നേതൃത്വമെന്ന നിലയില്‍ ഭൂഷണമല്ല.

1 comment:

  1. കഫേ ടീം19 August 2011 at 04:23

    "എസ് എന്‍ ഡി പി യൂത്ത് മുവ്മെന്റ് രൂപവത്കരണ സമ്മേളനത്തിലെ പ്രധാനപ്പെട്ട പ്രമേയങ്ങളില്‍ ഒന്നായിരുന്നു, ഈഴവര്‍ ഹിന്ദുക്കളല്ലായെന്നു പ്രഖ്യാപിക്കാന്‍ എസ് എന്‍ ഡി പി യോഗനേത്വത്തോട് ആവശ്യപ്പെട്ടുകൊണ്ടു പാസ്സാക്കപ്പെട്ട പ്രമേയം (എസ് എന്‍ ഡി പി യോഗചരിത്രം നാലാം അധ്യായം പേജ്-322). എസ് എന്‍ ഡി പിയുടെ ചരിത്രം പോലും മറന്നു കൊണ്ട് കേരളത്തിലെ പ്രബലമായ ഒരു സമുദായ സംഘടനയുടെ അമരത്തിരുന്നു കൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് ഈഴവസമുദായ നേതൃത്വമെന്ന നിലയില്‍ ഭൂഷണമല്ല."-പി എ കുട്ടപ്പന്‍

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.