Sunday, 28 August 2011

അണ്ണാ ഹസാരെയും ദലിത്-പിന്നാക്ക വിഭാഗങ്ങളും

ഹസാരെ സംഘാംഗങ്ങള്‍ ഉപവാസം ബഹിഷ്‌കരിച്ചു

ഹസാരെയുടെ രാംലീല ഉപവാസം അന്ത്യത്തോടടുക്കുമ്പോള്‍ ദലിത് സംഘടനകളും ക്രിസ്ത്യന്‍ നേതൃത്വവും സമരത്തോടുള്ള തങ്ങളുടെ എതിര്‍പ്പ് ശക്തമാക്കി. ഹസാരെയോടൊപ്പം അഴിമതിവിരുദ്ധ കാമ്പയിന്‍ പ്രസ്ഥാനത്തിന് തുടക്കമിട്ട ന്യൂനപക്ഷ നേതാക്കള്‍ രാംലീലയിലെ ഉപവാസം ബഹിഷ്‌കരിച്ചു.
'അഴിമതിക്കെതിരെ ഇന്ത്യ' കാമ്പയിന്റെ സ്ഥാപക അംഗമായിരുന്ന ദല്‍ഹി ആര്‍ച്ച് ബിഷപ് വിന്‍സെന്റ് കോണ്‍സെസാവോ ഉപവാസസമരത്തെ എതിര്‍ത്ത്  രാംലീലയില്‍നിന്ന് പൂര്‍ണമായും വിട്ടുനിന്നു. ഹസാരെയുടെ മരണം വരെയുള്ള നിരാഹാരവും സമ്മര്‍ദവും ആത്മഹത്യാപരമാണെന്ന്  ആര്‍ച്ച് ബിഷപ് പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തെ മറികടക്കാനുള്ള നീക്കം ക്രിസ്ത്യന്‍ സമുദായം അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉന്നയിച്ച വിഷയത്തോടൊപ്പം തങ്ങളുമുണ്ട്. എന്നാല്‍, അതിന് ഹസാരെ തെരഞ്ഞെടുത്ത മാര്‍ഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. ഒരു പ്രത്യേക കാഴ്ചപ്പാടിലുള്ള ബില്‍ മാത്രം എല്ലാവരും പിന്തുടരണം എന്ന് ഹസാരെ സംഘത്തിന് എങ്ങനെയാണ് പറയാന്‍ കഴിയുന്നതെന്ന് ഫാദര്‍ വിന്‍സെന്റ് ചോദിച്ചു. 'അഴിമതിക്കെതിരെ ഇന്ത്യ' കാമ്പയിന്റെ 20 സ്ഥാപക അംഗങ്ങളിലെ ഏക മുസ്‌ലിം നേതാവും ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷനുമായ മഹ്മൂദ് മദനിയും രാംലീല സമരം ബഹിഷ്‌കരിച്ചു. സഹാറന്‍പൂരിലുള്ള മദനി ഉപവാസം കൊടുമ്പിരികൊണ്ടിട്ടും ദല്‍ഹിയിലേക്ക് വരാന്‍ തയാറായില്ല.
ഹസാരെയുടെ ഉപവാസത്തിനെതിരായ നിലപാട് മാറ്റാന്‍ തയാറല്ലെന്ന് ദല്‍ഹിയില്‍ റാലി നടത്തിയ ദലിത് നേതാക്കള്‍ പറഞ്ഞു. ഭരണഘടനാ സംവിധാനങ്ങളെ നിരാകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന സമരരീതികളോട് യോജിക്കാനാവില്ലെന്ന് ദലിത് സംഘടനകളുടെ ദേശീയ കോണ്‍ഫെഡറേഷന്‍ നേതാവ് ഉദിത് രാജ് പറഞ്ഞു. മറാത്തവാദികള്‍ അന്യസംസ്ഥാനക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന മറാത്തദേശീയവാദിയാണ് ഹസാരെയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രമുഖ ദലിത് ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ ഉദിത് രാജ്, കാഞ്ച ഐലയ്യ, ജോണ്‍ ദയാല്‍, ജോസഫ് ഡിസൂസ എന്നിവര്‍ ഹസാരെ മുന്നോട്ടുവെച്ച തരത്തില്‍ ലോക്പാല്‍ അംഗീകരിക്കാന്‍ ദലിതുകള്‍ക്ക് സാധ്യമല്ലെന്ന് പ്രഖ്യാപിച്ചു.
പിന്നാക്ക വിഭാഗങ്ങള്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും അനീതി നേരിടേണ്ടി വരില്ലെന്ന് ഉറപ്പുവരുത്താന്‍ ഹസാരെയുടെ ജന്‍ ലോക്പാല്‍ ബില്ലിനായിട്ടില്ല. പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ലോക്പാല്‍ സംവിധാനത്തില്‍ സംവരണം അനിവാര്യമാണെന്ന് ദലിത് നേതാക്കള്‍ പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.  ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്, തന്‍സീം ഉലമായെ ഹിന്ദ്, ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍, ദാറുല്‍ ഉലൂം ദയൂബന്ദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ മുസ്‌ലിം സംഘടനകളും ജനാധിപത്യവ്യവസ്ഥയെ അട്ടിമറിച്ചുള്ള ഹസാരെയുടെ ഉപവാസത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി.
ഹസാരെയുടെ ഈ സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ നേതാവ് മൗലാന ഉമര്‍ ഇല്യാസി കുറ്റപ്പെടുത്തി.
രാജ്യത്തെ ഏതെങ്കിലും ഒരു പൗരന്‍ ഭരണഘടനക്കും പാര്‍ലമെന്റിനും മുകളിലാണ് താനെന്ന് പറയുന്ന സാഹചര്യം ഉണ്ടാകരുതായിരുന്നു. അതിനാല്‍തന്നെ മുസ്‌ലിംകള്‍ ഇതിന്റെ ഭാഗമാകുന്ന ചോദ്യം ഉദ്ഭവിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസാരെയുടെ പ്രസ്ഥാനം സംശയാസ്‌പദമാണെന്ന് ദയൂബന്ദ് ദാറുല്‍ ഉലൂം വൈസ് ചാന്‍സലര്‍ മൗലാന അബുല്‍ ഖാസിം നുഅ്മാനി പറഞ്ഞു.
രാജ്യത്തെ പാര്‍ലമെന്ററി സംവിധാനവും ജനാധിപത്യവും ദുര്‍ബലപ്പെടുത്തുകയെന്ന ആശയമാണ് ഹസാരെയുടെ നീക്കത്തിന് പിന്നിലെന്നും മതേതര ഇന്ത്യക്കുമേലുള്ള കളങ്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.  ഹസാരെയുടെ സമരരീതിയെ കടന്നാക്രമിച്ച് ഉര്‍ദു മാധ്യമങ്ങളും എതിര്‍ കാമ്പയിനുമായി രംഗത്തുണ്ട്. ശക്തമായ ലോക്പാല്‍ വേണമെന്നും എന്നാല്‍, അതിന് ഹസാരെ സ്വീകരിച്ച ജനാധിപത്യവിരുദ്ധ മാര്‍ഗം അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കുന്ന വിവിധ മുസ്‌ലിം നേതാക്കളുടെ വിശദമായ അഭിമുഖങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ് ഉര്‍ദു ദിനപത്രങ്ങള്‍.
ഹസാരെ ടീമില്‍ ഭിന്നത
ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ നിരാഹാര സമര തീവ്രതക്കിടയില്‍ ഹസാരെ ടീമില്‍ ഭിന്നത. പാര്‍ലമെന്റിന്റെ ആഹ്വാനം ചെവിക്കൊള്ളാത്ത സമരവുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സ്വാമി അഗ്‌നിവേശ്, റിട്ട.ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ എന്നിവര്‍ പറഞ്ഞു.  കിരണ്‍ബേദി, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുടെ നിയന്ത്രണത്തിലാണ് ഹസാരെ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് അഗ്‌നിവേശ് കുറ്റപ്പെടുത്തി.
പാര്‍ലമെന്റിനെയും പാര്‍ലമെന്ററി പ്രക്രിയയേയും അനാദരിക്കുന്ന വിധത്തില്‍ സമരം മുന്നോട്ടു കൊണ്ടുപോകാന്‍ ഹസാരെ ടീമില്‍ തീരുമാനമില്ലായിരുന്നുവെന്ന് അഗ്‌നിവേശ് പറഞ്ഞു. ആത്മാഭിമാനം മുന്‍നിര്‍ത്തി പിന്‍മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെച്ചപ്പെട്ട ലോക്പാല്‍ സംവിധാനം ഉണ്ടാക്കുക എന്നതില്‍ നിന്ന്  ജനലോക്പാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പാസാക്കുന്നതിലേക്ക് അജണ്ട മാറി.
സര്‍ക്കാരും ഹസാരെ ടീമുമായി മെച്ചപ്പെട്ട ധാരണയുണ്ടാക്കുന്നതിന് അണിയറയില്‍ പ്രവര്‍ത്തിച്ചു വന്നത് താനും മന്ത്രി സല്‍മാന്‍ ഖുര്‍ശിദുമാണ്. എന്നാല്‍ അതിനിടയില്‍, സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ചര്‍ച്ചക്ക് ക്ഷണമൊന്നുമില്ലെന്ന് ചിലര്‍ പറഞ്ഞു കൊണ്ടിരുന്നു. ബില്‍ പാസാക്കണമെന്ന ഡിമാന്റിലേക്ക് അണ്ണാ ഹസാരെ മാറുകയും ചെയ്തു. പാര്‍ലമെന്റ് കൂട്ടായി അഭ്യര്‍ഥിച്ചിട്ടും സത്യഗ്രഹം പിന്‍വലിക്കേണ്ട എന്ന തീരുമാനമെടുത്തതിന്റെ കാരണം മനസിലാവുന്നില്ല.
സംഘടനകള്‍ ചോദ്യം ചെയ്യുന്നത് ഹസാരെ സംഘത്തിന്റെ 'സംഘ്' ബന്ധം
ന്യൂദല്‍ഹി: രാംലീലയിലെ ഉപവാസ സമരത്തെ എതിര്‍ക്കുന്ന ദലിത് ന്യൂനപക്ഷ സംഘടനകള്‍ ചോദ്യംചെയ്യുന്നത് അണ്ണാ ഹസാരെ നിയന്ത്രിക്കുന്ന സംഘാംഗങ്ങളുടെ സംഘ്പരിവാര്‍ ബന്ധത്തെ. രാംലീലയിലെ ഉപവാസത്തെ നിയന്ത്രിക്കുന്ന ഹസാരെയുടെ ഏറ്റവും അടുത്ത സഹായികളായ അരവിന്ദ് കെജ്‌രിവാളിന്റെയും കിരണ്‍ ബേദിയുടെയും സംഘ്പരിവാര്‍ ബന്ധത്തിനും ദലിത് ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ക്കുമുള്ള നിരവധി ഉദാഹരണങ്ങള്‍ ഇവര്‍ എടുത്തുകാട്ടുകയും ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം വിവരാവകാശ കമീഷണര്‍ സ്ഥാനത്തുനിന്ന വജാഹത്ത് ഹബീബുല്ല രാജിവെച്ചപ്പോള്‍ അദ്ദേഹത്തിന് പകരം സര്‍ക്കാര്‍ നിയമിക്കാന്‍ ഉദ്ദേശിച്ചിരുന്നത് ഇപ്പോള്‍ കശ്മീര്‍ മധ്യസ്ഥന്മാരില്‍ ഒരാളായ എം.എം. അന്‍സാരിയെയായിരുന്നു. എന്നാല്‍, അന്‍സാരി ചുമതലയേല്‍ക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ അദ്ദേഹത്തെ പുറന്തള്ളാന്‍ പ്രതിപക്ഷ നേതാവ് എല്‍.കെ. അദ്വാനിയുമായി ചേര്‍ന്ന് കെജ്‌രിവാളും ബേദിയും ശക്തമായ ലോബിയിങ് നടത്തി. ഇതേ തുടര്‍ന്ന് അദ്ദേഹം പട്ടികക്ക് പുറത്താകുകയും ചെയ്തു.
സംവരണവിരുദ്ധരായ ഉന്നത ജാതിക്കാരുടെ കൂട്ടായ്മയായ 'യൂത്ത് ഫോര്‍ ഇക്വാലിറ്റി'യുടെയും ശ്രീശ്രീ രവിശങ്കറിന്റെ 'ആര്‍ട്ട് ഓഫ് ലിവിങ്ങി'ന്റെയും വേദികളിലെ സ്ഥിരം പ്രഭാഷകരാണ് കെജ്‌രിവാളും ബേദിയും. ഉന്നതജാതിക്കാരായ യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കുന്ന സംവരണം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ഫോര്‍ ഇക്വാലിറ്റി ഉദയം ചെയ്തത്. 2009 മാര്‍ച്ച് ഒന്നിന് 'യൂത്ത് ഫോര്‍ ഇക്വാലിറ്റി' സംഘടിപ്പിച്ച ചടങ്ങില്‍ കെജ്‌രിവാളും ബേദിയും ഭീകരതക്കും അഴിമതിക്കുമെതിരെ പ്രഭാഷണം നടത്തിയിരുന്നു.
ഈ മാസമാദ്യം ടെക്‌സസില്‍ നടന്ന 'ഹിന്ദു ഏകതാ ദിന'ത്തില്‍ പ്രാതിനിധ്യം നേടിയ സംഘടനകളാണ് ആര്‍ട്ട് ഓഫ് ലിവിങ്ങും യൂത്ത് ഫോര്‍ ഇക്വാലിറ്റിയും. രാജ്യത്തെ ഹിന്ദു മേധാവിത്വം മുസ്‌ലിംകള്‍ അംഗീകരിക്കണമെന്ന് വിഷം വമിക്കുന്ന ലേഖനമെഴുതിയ സുബ്രഹ്മണ്യം സ്വാമിയായിരുന്നു 'ഹിന്ദു ഏകതാ ദിന'ത്തിനെത്തിയ മുഖ്യാതിഥി.
അണ്ണ ഹസാരെ നിരാഹാരം തുടരുന്നതില്‍ ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെക്ക് വിയോജിപ്പ്

ബാംഗ്ലൂര്‍: ജനലോക്പാല്‍ ബില്ലിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും അണ്ണ ഹസാരെ നിരാഹാരം തുടരുന്നതില്‍ ഹസാരെ സംഘത്തില്‍നിന്ന് എതിര്‍പ്പ്. പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ച തങ്ങള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന അണ്ണ ഹസാരെയുടെ നിബന്ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക മുന്‍ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ. ജനലോക്പാല്‍ ബില്‍ കരട് രൂപരേഖാസമിതി അംഗം കൂടിയായ ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ ആദ്യമായാണ് അണ്ണ ഹസാരെയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്.
''നിരാഹാരം അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വഴിയില്‍ പാര്‍ലമെന്റ് നടക്കണമെന്ന് ശഠിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് പൂര്‍ണ പിന്തുണ നല്‍കും. തന്റെ ആജ്ഞ പാര്‍ലമെന്റ് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നത് ലോക്‌സഭയെ മോശമാക്കിക്കാണിക്കും''- സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു. അണ്ണ ഹസാരെക്ക് പിന്തുണയുമായി ബാംഗ്ലൂര്‍ ഫ്രീഡം പാര്‍ക്കില്‍ പതിനൊന്ന് ദിവസമായി സമരത്തിന് നേതൃത്വം നല്‍കുന്നത് ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയാണ്. ലോക്പാല്‍ ബില്ലിനായി ശക്തമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുകയാണെങ്കില്‍ എനിക്ക് അണ്ണ സംഘത്തോടൊപ്പം സഹകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് കരുതുന്നത്. പാര്‍ലമെന്റിനോട് എന്ത് ചെയ്യണമെന്ന് നിര്‍ദേശിക്കുന്നത് ജനാധിപത്യമായി കാണാന്‍ കഴിയില്ല. നിയമപാലകനായി പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ജനാധിപത്യ തത്ത്വങ്ങളില്‍ വിശ്വാസവും ഉണ്ട്. അതിനാല്‍ ഇത്തരം കാര്യങ്ങളോട് യോജിക്കാന്‍ കഴിയില്ല.
''അഴിമതിവിരുദ്ധ പോരാട്ടത്തില്‍ നിന്ന് നിരാഹാരത്തെ മാറ്റിനിര്‍ത്തണം. അഴിമതിക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരേണ്ടതുണ്ട്. അണ്ണ ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ അഭ്യര്‍ഥിച്ചു. പത്തോളം പേര്‍ ഹസാരെയോടൊപ്പം നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് എന്ത് വിശദീകരണമാണ് നല്‍കുക''- സന്തോഷ് ഹെഗ്‌ഡെ ചോദിച്ചു.
ഒപ്പമുള്ളവര്‍തന്നെ അദ്ദേഹത്തെ ദുരുപയോഗം ചെയ്യുകയാണ്. സ്വന്തം അജന്‍ഡകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ചിലര്‍ സംഘത്തില്‍പ്പെട്ടതാണ് കുഴപ്പത്തിനു കാരണം. സമരത്തിനിടെ അണ്ണ ഹസാരെയുടെ ചില പ്രസ്താവനകളിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു. ഒരുതരത്തില്‍ പറഞ്ഞാല്‍ സര്‍ക്കാറും അണ്ണ ഹസാരെയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്.
അധികാരത്തിലിരിക്കുന്ന പാര്‍ട്ടികള്‍ ഗെയിം കളിച്ച് കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റില്‍ എന്താണ് നടക്കുന്നതെന്ന് നമ്മള്‍ അറിയുന്നില്ല. ഒരേസമയം സര്‍ക്കാറിനെയും അണ്ണ ഹസാരെയെയും വിമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ സംസാരിച്ചത്.

ഹസാരെയ്ക്ക് എതിരെ ലാലുപ്രസാദ്
ന്യൂഡല്‍ഹി: പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയില്‍ ലോക്പാല്‍ ബില്ലുണ്ടായിരിക്കെ മറ്റൊരു ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമെന്താണ് എന്ന എതിര്‍വാദവുമായി ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ്  രംഗത്തെത്തി.
അഴിമതിക്കെതിരായ ജന്‍ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അന്നാ ഹസാരെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ബില്‍ ചര്‍ച്ച ചെയ്യാനുള്ള തീരുമാനം പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്ന ബില്ലിനെ കുറിച്ച് ആക്ഷേപമുള്ളവര്‍ക്ക് കമ്മിറ്റിയെ സമീപിക്കാമെന്നും ഇപ്പോള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളല്ല ഇതിന് വേണ്ടതെന്നും ലാലു ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് നിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും അകത്തു നിന്ന് വേണം ഈ പ്രശ്നത്തിന് പരിഹാരം കാണാനെന്നും അദ്ദേഹം പറഞ്ഞു.



3 comments:

  1. കഫേ ടീം28 August 2011 at 04:14

    ഹസാരെയുടെ ഉപവാസത്തിനെതിരായ നിലപാട് മാറ്റാന്‍ തയാറല്ലെന്ന് ദല്‍ഹിയില്‍ റാലി നടത്തിയ ദലിത് നേതാക്കള്‍ പറഞ്ഞു. ഭരണഘടനാ സംവിധാനങ്ങളെ നിരാകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന സമരരീതികളോട് യോജിക്കാനാവില്ലെന്ന് ദലിത് സംഘടനകളുടെ ദേശീയ കോണ്‍ഫെഡറേഷന്‍ നേതാവ് ഉദിത് രാജ് പറഞ്ഞു. മറാത്തവാദികള്‍ അന്യസംസ്ഥാനക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന മറാത്തദേശീയവാദിയാണ് ഹസാരെയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രമുഖ ദലിത് ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ ഉദിത് രാജ്, കാഞ്ച ഐലയ്യ, ജോണ്‍ ദയാല്‍, ജോസഫ് ഡിസൂസ എന്നിവര്‍ ഹസാരെ മുന്നോട്ടുവെച്ച തരത്തില്‍ ലോക്പാല്‍ അംഗീകരിക്കാന്‍ ദലിതുകള്‍ക്ക് സാധ്യമല്ലെന്ന് പ്രഖ്യാപിച്ചു.
    പിന്നാക്ക വിഭാഗങ്ങള്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും അനീതി നേരിടേണ്ടി വരില്ലെന്ന് ഉറപ്പുവരുത്താന്‍ ഹസാരെയുടെ ജന്‍ ലോക്പാല്‍ ബില്ലിനായിട്ടില്ല. പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ലോക്പാല്‍ സംവിധാനത്തില്‍ സംവരണം അനിവാര്യമാണെന്ന് ദലിത് നേതാക്കള്‍ പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.

    ReplyDelete
  2. Good that you gave Lalu,s statement at the end, aslo you could have given the statement of Shrad Yadav, and Mayavathi.
    We know how much these leaders love dalits.
    Feeling very sorry for you

    ReplyDelete
  3. CAFE TEAM,
    ഇങ്ങടെ മനസ്സ് ശരിക്കും കക്കൂസ് കുഴി തന്നെ. വലി്യ വെഷമമുണ്ട്.

    ReplyDelete

Comments are moderated and will be allowed if they are about the topic and not abusive.